മൂന്നാർ: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രണ്ടു യുവാക്കൾക്കെതിരേ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഡിഎഫ്ഒയുടെ നിർദേശപ്രകാരമാണ് നടപടി.
നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്തശേഷം ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച ചിത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം നീലക്കുറിഞ്ഞി സംരക്ഷിത സസ്യമാണ്. നീലക്കുറിഞ്ഞി നശിപ്പിക്കുകയോ പറിച്ചെടുക്കുകയോ ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ സസ്യങ്ങൾ നശിപ്പിക്കുന്നതോ പൂക്കൾ പറിക്കുന്നതോ അനുവദിക്കില്ലെന്ന് മൂന്നാർ ഡിഎഫ്ഒ അറിയിച്ചു. വരും ദിവസങ്ങളിൽ ആരെങ്കിലും നീലക്കുറിഞ്ഞി നശിപ്പിക്കാൻ ശ്രമിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ മുന്നറിയിപ്പ് നൽകി.