ദേശീയപാത മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാരിയും നിർത്തിയിട്ട ബസും.
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണം തോന്നുംപടി മുന്നോട്ടുപോകുമ്പോൾ ജില്ലാ ആശുപത്രി പരിസരത്ത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും മുന്നിൽ അപകടവഴി. ആശുപത്രിക്കു മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ പടിഞ്ഞാറു ഭാഗത്തുള്ള മൂന്നുവരി പാതയിലൂടെ മാത്രമാണ് ഇപ്പോൾ ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുള്ളത്. തിരക്കേറിയ ഈ റോഡിൽ വേഗതാ നിയന്ത്രണ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഒന്നും സ്ഥാപിച്ചിട്ടില്ല. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളും മറ്റുള്ളവരും റോഡ് മുറിച്ച് കടക്കുന്നതും ഇതുവഴിയാണ്. സാധാരണനിലയിൽ ദേശീയപാത മുറിച്ചുകടക്കാൻ ആർക്കും അനുമതിയില്ലെങ്കിലും ഇവിടെ മറുവശത്തെത്താൻ വേറൊരു സംവിധാനവും ഒരുക്കിയിട്ടില്ലാത്തതിനാൽ പാത മുറിച്ചുകടക്കുകയല്ലാതെ മറ്റു വഴിയില്ല.
കാൽനടയാത്രക്കാർക്കായി ഇവിടെ മേൽനടപ്പാലത്തിന്റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് ദേശീയപാത അധികൃതർ പലതവണ ഉറപ്പുനൽകിയതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മേൽപാലം തുടങ്ങുന്ന ഭാഗത്തെ അടിത്തറയുടെ കോൺക്രീറ്റിംഗ് മാത്രമാണ് പൂർത്തിയായത്.
ജില്ലാ ആശുപത്രി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും ഇതേ റോഡിലാണ് നിർത്തിയിടുന്നത്. ആശുപത്രി പരിസരത്തെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും റോഡിലാണ്. പലപ്പോഴും ഇവ ദേശീയപാതയിലൂടെ വരുന്ന മറ്റു വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ഇതുമൂലം പാത മുറിച്ചുകടക്കുന്ന യാത്രക്കാരെ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർ കാണണമെന്നില്ല. സമീപറോഡുകളിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും മറുവശത്തേക്ക് കടക്കുന്നതും ഇതിനിടയിലൂടെയാണ്. ഇവിടെ നിന്ന് ഏതാനും മീറ്റർ അകലെയുള്ള സ്ഥലത്തുവച്ചാണ് കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത്. ഇവിടെ ജില്ലാ ആശുപത്രിയുണ്ടെന്നതുപോലും അറിയാതെ ദീർഘദൂര വാഹനങ്ങൾ ദേശീയപാതയിലൂടെ അമിതവേഗതയിൽ വരുന്നതിനിടയിൽ ഇന്നലെ തൃശൂരിൽ സംഭവിച്ചതുപോലെ ഒരപകടം ഏതു നിമിഷവും ഇവിടെയുമുണ്ടാകാമെന്ന ആശങ്കയിലാണ് ജില്ലാ ആശുപത്രിയിലെത്തുന്നവരും നാട്ടുകാരുമുള്ളത്.