ജില്ലാ കളക്ടർക്ക് പരാതി നൽകിയപ്പോൾ.
തൃശൂർ: ദേശീയപാതകളിൽ കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തടയുന്നതിന് പരിശോധന ശക്തമാക്കണമെന്ന് പൊലിസിനും ആർടിഒ എൻഫോഴ്സ്മെന്റിനും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ നിർദേശം. എംഎൽഎമാരായ എൻ.കെ. അക്ബർ, കെ.കെ. രാമചന്ദ്രൻ, മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതിനിധി ഷോൺ പെല്ലിശേരി എന്നിവർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പുതിയ അപേക്ഷകൾ ക്രോഡീകരിച്ച് സമർപ്പിക്കാൻ ജില്ലാ കോഓർഡിനേറ്റർക്കും കളക്ടർ നിർദ്ദേശം നൽകി. അപേക്ഷകൾ പരിശോധിച്ച് അർഹമായവ കണ്ടെത്തി സർക്കാരിലേക്ക് അയയ്ക്കുമെന്നും അവർ പറഞ്ഞു.
തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് എടക്കഴിയൂർ, കടിക്കാട്, പുന്നയൂർ, വാടാനപ്പിള്ളി, കടപ്പുറം വില്ലേജുകളിൽ സർവേ ജോലികൾ പൂർത്തിയായതായി സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
പുതുക്കാട് മണ്ഡലത്തിൽ വന്യജീവിശല്യം പതിവായുള്ള മലയോര ഗ്രാമങ്ങളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അഞ്ച് എഐ കാമറകൾ സ്ഥാപിച്ചതായി ചാലക്കുടി ഡിഎഫ്ഒ അറിയിച്ചു. കൂടാതെ, പ്രദേശത്തെ റാപ്പിഡ് റെസ്പോൺസ് ടീമിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
തേക്കിൻകാട് സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ടു കൊച്ചിൻ ദേവസ്വം ബോർഡ്, കോർപറേഷൻ, ഡിടിപിസി, ആർക്കിയോളജി വകുപ്പ് എന്നിവർ സംയുക്ത പരിശോധന നടത്തും. ദേവസ്വം ബോർഡ് ഇതിനായി രൂപരേഖ തയാറാക്കിയിട്ടുണ്ട്.
വടക്കാഞ്ചേരി മേഖലയിൽ വിദ്യാർഥികൾക്ക് യാത്ര നിഷേധിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ കണ്ടക്ടറുടെ ലൈസൻസ് അയോഗ്യമാക്കുകയും കുറ്റക്കാരായ മറ്റ് ജീവനക്കാരുടെ ലൈസൻസും ബസ് പെർമിറ്റുകളും റദ്ദാക്കാൻ പൊലിസിന്റെ ശിപാർശപ്രകാരം നടപടികൾ സ്വീകരിക്കുകയും ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ രാജൻ ജെ. പല്ലൻ, എൻ. കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ, മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതിനിധി ഷോൺ പെല്ലിശേരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി. ജോസഫ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നാഷണൽ ഹൈവേ അഥോറിറ്റിക്കും കരാർ കമ്പനിക്കും എതിരേ കളക്ടർക്ക് പരാതി
കൊപ്രക്കളം: ദേശീയപാത കയ്പമംഗലത്ത് എട്ടു വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തെതുടർന്ന് നാഷണൽ ഹൈവേ അഥോറിറ്റി, കരാർ കമ്പനിയായ ശിവാലയ എന്നിവയ്ക്കെതിരേ ജില്ലാ കളക്ടർക്ക് പരാതി.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടർ ശിഖ സുരേന്ദ്രന് പരാതിനൽകിയത്.
ഹൈവേ അഥോറിറ്റിയുടെ തികഞ്ഞ അനാസ്ഥയാണ് അപകടത്തിനുപിന്നിലെന്ന് പരാതിയിൽ പറയുന്നു. ദിശാ ബോർഡുകൾ കൃത്യമായി സ്ഥാപിക്കാത്തതും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതും അപകടത്തിനു കാരണമായി.
പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും അപകടകാരണമാകുന്നു. ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
ഹൈവേ അഥോറിറ്റിയിൽനിന്ന് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെടുമെന്നും തുടർനടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്നും കളക്ടർ ഉറപ്പുനൽകിയതായി ഭരണസമിതി അംഗങ്ങൾ അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മണി ഉല്ലാസ്, സുരേഷ് കൊച്ചുവീട്ടിൽ, അൻസ മോൾ, മെമ്പർ ഷാഹിർ പഴുംപറമ്പിൽ എന്നിവരും പരാതി നൽകാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.