ചാച്ചാജി വാര്‍ഡ് സഹകരണ സംഘം ബാങ്കിംഗ് സ്ഥാപനമായി മാറ്റിയ നിലയിൽ.
തളിപ്പറമ്പ്: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ചാച്ചാജി വാര്‍ഡ് കൈയേറി സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘം ബാങ്കിംഗ് സ്ഥാപനം ആരംഭിക്കുന്നതിനെതിരേ ഡിഡിസി ജനറൽ സെക്രട്ടറി അഡ്വ. രാജീവന് കപ്പച്ചേരി രംഗത്ത്. കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് നിയമവിരുദ്ധമാണെന്നും ആശുപത്രി സൂപ്രണ്ട് എല്ലാ കൈയേറ്റങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയാണെന്നും രാജീവന് പറഞ്ഞു.
കേരള ഗാന്ധി കെ. കേളപ്പന് ക്ഷയരോഗികളായ കുട്ടികള്‍ക്ക് വേണ്ടി തന്റെ സ്വത്തുവകകള്‍ വില്പന നടത്തി നിര്‍മിച്ച് നല്കിയ കെട്ടിടം നിയമം ലംഘിച്ച് സിപിഎം സൊസൈറ്റിക്ക് നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നു. കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പടെ നിരവധി സമരങ്ങളും നടത്തിയിരുന്നു. ഇതിനിടയിലാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
ഇതിനെതിരെ 2026 മാര്‍ച്ച് 17 ന് രാജീവന് കപ്പച്ചേരി ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ നിര്‍മാണത്തിന് ഒത്താശ നല്‍കുകയായിരുന്നുവെന്ന് രാജീവന് ആരോപിച്ചു.
കെ.കേളപ്പന് ടിബി സാനിട്ടോറിയത്തില്‍ ഒരു രോഗിയെ കാണാനെത്തിയപ്പോഴാണ് മറ്റ് രോഗികള്‍ക്കൊപ്പം കിടക്കുന്ന കുട്ടികളായ ക്ഷയരോഗികളുടെയും അവരുടെ അമ്മമാരുടെയും അവസ്ഥ മനസിലാക്കി ചാച്ചാജി വാര്‍ഡ് എന്ന പേരില്‍ കുട്ടികള്‍ക്ക് മാത്രമായി വാര്‍ഡ് നിര്‍മിച്ച് നല്‍കിയത്.
ഈ വാര്‍ഡിന് സമീപം അമ്മമാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുമായി നിര്‍മിച്ച ചെറിയ കെട്ടിടമാണ് ചാച്ചാജി വാര്‍ഡ് എന്ന് കാണിച്ചാണ് സൊസൈറ്റി ഇത് അധീനതയിലാക്കിയത്. മെഡിക്കല്‍ കോളജിന്റെ സ്വത്തുവകകള്‍ കൈമാറി നല്കാന് നിയമം ഇല്ലെന്നിരിക്കെ നിയമലംഘനം നടത്തി പൊതുസ്വത്ത് തട്ടിയെടുക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനെതിരെ നിയമപരമായും മറ്റ് വിധത്തിലും ഇടപെടല്‍ നടത്തുമെന്നും രാജീവന് അറിയിച്ചു.