District News
ശ്രീകണ്ഠപുരം: മുഖ്യമന്ത്രി ചർച്ചകൾ നടന്നു വരുന്നതിനിടെ വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചും സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടും സതീശൻ അനുകൂലികളായ യുഡിഎഫ് പ്രവർത്തകർ ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി. മുഖ്യമന്ത്രിയാകാൻ കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ച് മത്സരിച്ചാൽ പരാജയപ്പെടുത്തുമെന്നും സതീശൻ അനുകൂലികൾ മുന്നറിയിപ്പ് നൽകി.
നല്ലരീതിയിൽ പ്രതിപക്ഷത്തെ നയിച്ചു കൊണ്ട് യുഡിഎഫിനെ അധികാരത്തിലെത്തിച്ച നേതാവായ സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഇവർ വ്യക്തമാക്കി. ശ്രീകണ്ഠപുരം ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസീൽ കണിയാർവയൽ, കെ.പി. ലിജേഷ്, വി.വി. സന്തോഷ്, അശ്രഫ്, പി.എം. ടോമി, കെ.സി. ജോസഫ് കൊന്നക്കൽ, എം. ബഷീർ എന്നിവർ നേതൃത്വം നൽകി.
District News
ചെങ്ങളായി: ഇരിക്കൂർ മണ്ഡലം നിയുക്ത എംഎൽഎ സജീവ് ജോസഫിന് മുന്നറിയിപ്പുമായി ചുഴലി ചാലിൽവയലിൽ ഫ്ലക്സ് ബോർഡ്. ഇന്നലെ രാത്രിയാണ് ബോർഡ് സ്ഥാപിച്ചത്.
"സജീവ് ജോസഫിനോട് ഒന്നു പറഞ്ഞേക്കാം, വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജിവച്ച് സീറ്റ് ഒഴിഞ്ഞാൽ, ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പ് ആയിരുന്നു എന്ന് ഞങ്ങളും വിധി എഴുതും' എന്നാണ് സജീവ് ജോസഫിന്റെ ഫോട്ടോ സഹിതമുള്ള ഫ്ലക്സിലുള്ളത്.
ചാലിൽവയൽ യുവാക്കൾ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
District News
ആലക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും നേന്ത്രവാഴത്തോട്ടം നശിച്ചു. ഉദയഗിരി പഞ്ചായത്തിലെ മൂരിക്കടവിലാണ് നേന്ത്രവാഴത്തോട്ടം നശിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വേനൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയത്. മൂരിക്കടവിലെ വിറകൊടിയനാൽ വിനോയി, ബേബി കോയിക്കൽ, ഷാജി കളയാംതടം തുടങ്ങിയവരുടെ നൂറുകണക്കിന് നേന്ത്രവാഴകളാണ് നിലംപൊത്തിയത്.
ഒരുമാസം കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്നവയായിരുന്നു. ശരാശരി 20 കിലോയ്ക്ക് മുകളിൽ തൂക്കവുമുണ്ട്. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരി മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ കയറി വ്യാപക നാശം വിതച്ചു.
കഴിഞ്ഞദിവസം രാത്രി വടക്കൻ മനോജ്, അനീഷ് വെട്ടുക്കാട്ടിൽ എന്നിവരുടെ കൃഷിയിടത്തിലാണു കാട്ടാനകൾ ആക്രമണം നടത്തിയത്. തെങ്ങ്, വാഴ, കവുങ്ങ്, കരിമ്പ് എന്നിവ ഉൾപ്പെടെയുള്ള കൃഷികളാണു പൂർണമായും നശിച്ചത്.
മനോജിന്റെ കൃഷിയിടത്തിലെ കൃഷികൾ നശിപ്പിച്ചശേഷം സമീപത്തെ ജിജോ ജോയിയുടെ കൃഷിയിടത്തിലേക്കും കയറാൻ കാട്ടാനക്കൂട്ടം ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. കൃഷിയിടം ചുറ്റി സ്ഥാപിച്ചിരുന്ന സോളാർ തൂക്കുവേലിയിൽ തട്ടി ഷോക്കേറ്റതോടെ കാട്ടാനകൾ പിൻവാങ്ങുകയായിരുന്നു. എന്നാൽ, പ്രദേശത്തെ മണ്ണുകളെല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.
കർണാടക വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനകൾ തേജസ്വിനിപ്പുഴ കടന്നാണ് പ്രദേശത്തെ കൃഷിയിടങ്ങളിൽ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയും ഈ കൃഷിയിടത്തിൽ തന്നെ ആനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
രാജഗിരി നഗർ പ്രദേശത്ത് ഭീതി വിതച്ചിരുന്ന കാട്ടാനകൾ ആളുകൾ താമസം മാറ്റിയതോടെ ഇപ്പോൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
District News
മട്ടന്നൂർ: മഴ പെയ്താൽ വെള്ളക്കെട്ട് പതിവാകുന്ന കളറോഡ് പാലത്തിനു സമീപം ശുചീകരണ പ്രവൃത്തി നടത്തി. റോഡരികിൽ കെട്ടിക്കിടന്ന മണ്ണ് നീക്കം ചെയ്താണ് ശുചീകരണം നടത്തിയത്. തലശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഏഴുവർഷം മുമ്പ് നിർമിച്ച പാലത്തിലും സമീപത്തുമാണ് വെള്ളക്കെട്ട് രൂക്ഷമായത്.
മട്ടന്നൂർ-ഇരിട്ടി നഗരസഭകളുടെ അതിർത്തി പങ്കിടുന്ന പാലത്തിന്റെ അശാസ്ത്രീയ നിർമാണമാണ് പാലത്തിൽ വെള്ളക്കെട്ടിന് ഇടയാക്കിയത്. പാലത്തിന്റെ ഇരുഭാഗത്തും കാൽ നടയാത്രക്കാർക്ക് നടന്നുപോകാൻ സ്ഥാപിച്ച നടപ്പാതയിലും ചെളിയും മാലിന്യവും നിറയുന്നത് പതിവായിരുന്നു. ചാറ്റൽ മഴ പെയ്താൽ പോലും പാലത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
റോഡിന്റെ ഇരുവശങ്ങളിലും വെള്ളക്കെട്ടും ചെളിയും നിറഞ്ഞിരുന്നു. ഇവയാണ് നഗരസഭ കൗൺസിലർ പി.പി. അബ്ദുൾ ജലീൽ ഇടപ്പെട്ട് ശുചീകരണം നടത്തിയത്. കളറോഡ്-കീച്ചേരി, കളറോഡ്-മുണ്ടയോട് റോഡിലെ ഓവുചാലിലെ മണ്ണും ജെസിബി ഉപയോഗിച്ചു നീക്കം ചെയ്തു.
District News
ഇരിട്ടി: മഴക്കാല രോഗങ്ങളെ ചെറുക്കാൻ മലയോരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പൊതുഇടങ്ങൾ ശുചീകരിച്ചാണ് രോഗ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന നടപടികൾ തുടങ്ങിയത്. പൊതുഇടങ്ങളിലെ മാലിന്യങ്ങൾ നീക്കിയതിനൊപ്പം തോടുകളും ഓവുചാലുകളും ശുചീകരിച്ചു. റോഡിന് ഇരുവശങ്ങളിലേയും കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു.
മലയോര മേഖലകളിൽ റബർടാപ്പിംഗ് മേഖലകളിൽ മഴവെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബോധവത്ക്കരണവും നടത്തി. മഴക്കാലത്ത് സാധാരണായി കണ്ടുവരുന്ന ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനും ഈഡീസ് കൊതുകിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾക്കും തുടക്കംകുറിച്ചു.
വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേന, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, വ്യാപാരി വ്യവസായികൾ, ഹോട്ടലുടമകൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, രാഷ്ട്രീയ-സന്നദ്ധ-പൊതുപ്രവർത്തകർ, മറ്റ് ആരോഗ്യ പ്രവർത്തകരും സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ അടക്കം പങ്കാളികളായി.
കരിക്കോട്ടക്കരി: അയ്യൻകുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ ഉൾപ്പടെയുള്ള വിവിധ വാഡുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്സി മരിയ, മേരി റെജി, ജോസ്കുഞ്ഞു തടത്തിൽ, അംഗങ്ങളായ ലൈലാമ്മ മാത്യു, ഷെമിന ബാബു, അനീഷ് കെ. പോൾ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: ഇരിട്ടി നഗരസഭയിൽ നടന്ന മെഗാശുചീകരണം ഇരിട്ടിയിൽ നഗരസഭാ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈവേയുടെ കളറോഡ് പാലം മുതൽ ഇരിട്ടി പാലം വരെയും പേരാവൂർ റോഡിൽ ഊവ്വാപ്പള്ളി വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും ശേഖരിച്ചു ശുചിയാക്കി. ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഷാജി, കൗൺസിലർമാരായ പി.എ. നസീർ, സി.വി. സുധാകരൻ എന്നിവർ പ്രസംഗിച്ചു . വിവിധ റിച്ചുകളായി തിരിച്ചാണ് ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ശുചീകരണം പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്എം. സുമേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയൻപേഴ്സൺമാരായ വി. ഷൈമ, പി.ഡി. മനീഷ, ഭരണസമിതി അംഗങ്ങളായ മനോജ് എം. കണ്ടത്തിൽ, ഷൈലജ ദിനേശൻ, എം. സ്മിത, പി.കെ. അജേഷ്, എം. പൊന്നപ്പൻ എന്നിവർ നേതൃത്വം നല്കി.
പായം: പായം പഞ്ചായത്ത് മെഗാ ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എൻ. ജെസി, പവിത്രൻ പായം, സുജിഷ പ്രസാദ്, രാധാകൃഷ്ണൻ, പി.സി. പോക്കർ, ഡോ. ജി. ശിവരാമകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ജെയ്സ് ടി. തോമസ്, ഹരിത എന്നിവർ പ്രസംഗിച്ചു. തന്തോട് മുതൽ കൂട്ടുപുഴ വരെയുള്ള 15 കിലോമീറ്റർ ദൂരം പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ ചേർന്ന് ശുചീകരിച്ചു.
District News
ഇരിട്ടി: ഇരിട്ടി ടൗണിലെ ഡിവൈഡറിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്ക് കഴിഞ്ഞ ദിവസം കാർ ഇടിച്ചു ഇടിച്ച് തകർന്നു. ക്രിസ്ത്യൻ പള്ളിക്ക് സമീപം ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന തകർന്നത്. ഇരിട്ടിയിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിന്റെ സഹായത്തോടെ നഗരസഭ സ്ഥാപിച്ച വഴിവിളയാണിത്.
കെഎസ്ടിപി സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ ആറുമാസത്തിനുള്ളിൽ പ്രവത്തിക്കാതെ വന്നതോടെയാണ് നഗരസഭ ഇടപെട്ട് സ്വകാര്യ വ്യപാര സ്ഥാപനത്തിന്റെ സഹായത്തോടെ വഴിവിളക്കുകൾ സ്ഥാപിച്ചത്. ആറുമാസം മുമ്പ് ഇരിട്ടി മേലെ സ്റ്റാൻഡിലും വാഹനം ഇടിച്ച് മറ്റൊരു വഴിവിളക്ക് തകർന്നിരുന്നു.
അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമയിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരമെങ്കിലും തകർന്ന വഴിവിളക്ക് ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
District News
ഇരിട്ടി: ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത വേനൽമഴയൽ ഇരിട്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. പത്തുകൾക്കുള്ളിലേക്കാണ് വെള്ളം കയറിയത്. പ്രധാന റോഡുകളിലെ ഓവുചാലുകൾ അടഞ്ഞതു കാരണം ഓടയിൽ നിന്നുള്ള വെള്ളം ഉയർന്ന് കടകളിലെത്തുകയായിരുന്നു.
പുതിയ ബസ്സ്റ്റാൻഡിലെ എഎസ് ഹോട്ടൽ, ഐ മാക്സ് സ്റ്റുഡിയോ, ജീനിയസ് പെറ്റ് ഷോപ്പ്, ചില്ലുകട, പരാഗ് ടെക്സ്റ്റയിൽസ്, ഫിക്സ് ആൻഡ് ഫിക്സ് മൊബൈൽ ഷോപ്പ്, ഫ്യൂജി മൊബൈൽസ്, ബാഗ് വർക്സ്, ഐഡിയൽ ടൂൾസ് തുടങ്ങിയ കടകളിലും പരിസരങ്ങളിലുമാണ് മഴവെള്ളവും ചെളിയും നിറഞ്ഞത്. മഴ നിലച്ച ശേഷം ഏറെ പരിശ്രമിച്ചാണ് വ്യാപാരികൾ കടകൾക്കുള്ളിലെ വെള്ളവും ചെളിയും നീക്കിയത്. അയ്യൻകുന്ന് പഞ്ചായത്തിലും മഴയും ചുഴലിക്കാറ്റും വ്യാപക നാശനഷ്ടം വിതച്ചിട്ടുണ്ട്. വീടുകൾക്കും കാർഷിക വിളകൾക്കും നാശനഷ്ടം സംഭവിച്ചു.
District News
പേരാവൂരിൽ
വൻ നാശനഷ്ടം
പേരാവൂർ: ശക്തമായ മഴയിലും കാറ്റിലും പേരാവൂരിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണതോടെ ഗതാഗതം തടസപ്പെട്ടു. ചില വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കാർഷികവിളകൾ നശിക്കുകയും ചെയ്തു. മരം കടപുഴകി വീണ് കാറുകൾക്കും കേടുപാട് സംഭവിച്ചു.
പേരാവൂർ ടൗൺ, താലൂക്ക് ആശുപത്രി പരിസരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. താലൂക്ക് ആശുപത്രിയിലെ മരം കടപുഴകി വീണ് രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ശക്തമായ കാറ്റിൽ റബർ, വാഴ, തെങ്ങ് തുടങ്ങിയ കൃഷികൾക്കും നാശനഷ്ടമുണ്ടായി. ചിലയിടങ്ങളിൽ റോഡരികിലെ ഫ്ലക്സ് ബോർഡുകളും ഷെഡുകളും തകർന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് റോഡിലേക്ക് വീണ മരങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
ശക്തമായ കാറ്റിൽ ചെവിടിക്കുന്നിലെ എടച്ചേരി ഷൈജുവിന്റെ വീടിന്റെ മേൽക്കൂര തകർന്നു.
District News
കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ കാലവർഷത്തിനു മുന്‍പ് ശാസ്ത്രീയമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
15 ദിവസത്തിനകം ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനിയർക്ക് (കമ്മീഷൻ നിർദേശം നൽകി. ജൂണിൽ കണ്ണൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള എളയാവൂർ സോണിൽ വൈദ്യർ പീടിക എംആർസി റോഡ്, വയൽ റോഡ്, കാരായൻ റോഡ് എന്നിവ വെട്ടിപ്പൊളിച്ച് പൈപ്പിട്ട ശേഷം റോഡിൽ നിറച്ച മണ്ണ് ഒറ്റമഴയിൽ തന്നെ ഒലിച്ചുപോയതോടെ റോഡ് പൂർണമായി തകർന്നതായി പരാതിയിൽ പറയുന്നു. ജനങ്ങളുടെയും വാഹനങ്ങളുടെയും യാത്ര ദുഷ്കരമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകൾ തകർന്നു കിടക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
District News
എണ്ണപ്പാറ: പരിശുദ്ധ മാതാവിനോടുള്ള ഭക്തിയുടെ നിറവില്‍ എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളി. 2025 ഒക്ടോബര്‍ 22ന് ആരംഭിച്ച അഖണ്ഡ ജപമാല ഇന്ന് 200 ദിവസം പൂര്‍ത്തിയാക്കും. അഖണ്ഡജപമാല ആരംഭിച്ചതു മുതല്‍ ഒരു ദിവസം പോലും പള്ളിയുടെ വാതില്‍ അടച്ചിട്ടില്ല. 24 മണിക്കൂറും തുറന്നുകിടന്ന പള്ളിയില്‍ രാവെന്നോ പകലെന്നോ ഭേദമില്ലാതെയാണ് പരിശുദ്ധ മാതാവിന്റെ രൂപത്തിനു മുന്നില്‍ വിശ്വാസികള്‍ ജപമാല അര്പ്പിച്ചുപോരുന്നത്. ഇത്രയും നീണ്ടനാള്‍ പള്ളി അടയ്ക്കാതെ അഖണ്ഡജപമാല നടത്തിയ മറ്റൊരു പള്ളിയുമുണ്ടാവില്ല.
പത്തുദിവസത്തേയ്ക്ക് ആരംഭിച്ച അഖണ്ഡജപമാലയാണ് വിശ്വാസികള്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ 200 ദിവസം പിന്നിടുന്നതെന്ന് ഇടവക വികാരി ഫാ. ജോയ്സ് കാരിക്കാത്തടത്തില്‍ പറഞ്ഞു. ഓരോ ദിവസവും ഓരോ വാര്‍ഡിനാണ് ചുമതല. ആകെ 27 വാര്‍ഡുകളാണ് ഇടവകയിലുള്ളത്. മറ്റു ദിവസങ്ങളില്‍ ഭക്തസംഘടനകളായ മാതൃവേദി, വിന്‍സെന്റ് ഡിപോള്‍, കെസിവൈഎം എന്നിവര്‍ നേതൃത്വം നല്‍കും.
മറ്റ് ഇടവകകളില്‍ നിന്നുള്ളവരും ഇപ്പോള്‍ ധാരാളമായി ജപമാല അര്‍പ്പിക്കാന്‍ എത്തിച്ചേരുന്നുണ്ട്. ‘ജപമാല ഇനിയും തുടരാനാണ് ഇടവകയുടെ തീരുമാനം.'- ഫാ. ജോയ്സ് പറഞ്ഞു. സീറോമലബാര്‍ സഭയില്‍ പരിശുദ്ധാത്മാവിന്റെ പേരില്‍ ആകെയുള്ള രണ്ടു പള്ളികളില്‍ ഒന്നാണ് എണ്ണപ്പാറ പള്ളി. കോട്ടയം മുട്ടുചിറയിലാണ് മറ്റൊരു പള്ളി സ്ഥിതിചെയ്യുന്നത്.
District News
നീലേശ്വരം: യാത്രാക്ലേശങ്ങളും സ്റ്റോപ്പുകളുടെ കുറവും പരിഗണിക്കാതെ റെയില്‍വേയുടെ ഖജനാവ് നിറച്ച് നീലേശ്വരം റെയില്‍വേ സ്റ്റേഷന് കുതിക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായ 2025-26 സാമ്പത്തിക വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ വരുമാന റാങ്കിംഗില്‍ മികച്ച മുന്നേറ്റമാണ് നീലേശ്വരം കാഴ്ചവച്ചത്.
കഴിഞ്ഞവര്‍ഷം 7.79 കോടി രൂപയായിരുന്നു നീലേശ്വരം സ്റ്റേഷന്റെ പാസഞ്ചര്‍ വരുമാനം. എന്നാല്‍ 2025-26 വര്‍ഷത്തില്‍ ഇത് 8,49,48,952 രൂപയായി ഉയര്‍ന്നു. ഒറ്റവര്‍ഷത്തിനിടെ 70 ലക്ഷത്തിലധികം രൂപയുടെ വരുമാന വര്‍ധനവാണ് സ്റ്റേഷനിലുണ്ടായത്. ഇതോടെ കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയില്‍ 35-ാം സ്ഥാനത്തെത്താനും നീലേശ്വരത്തിന് സാധിച്ചു.
മലയോര മേഖലയിലുള്ളവരുടെ പ്രധാന റെയില്‍വേ ആശ്രയമാണ് നീലേശ്വരം സ്റ്റേഷന്. ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, മടിക്കൈ എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കയിപ്രധാനമായും ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഈ മേഖലകളില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനയാണ് സ്റ്റേഷന്റെ വരുമാന കുതിപ്പിന് കരുത്തായത്.
വരുമാനത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നീലേശ്വരം സ്റ്റേഷനില്‍ അടിയന്തരമായി വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്റ്റേഷന്റെ പരിമിതമായ സൗകര്യങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പ്ലാറ്റ്ഫോമുകളുടെ നവീകരണം, മേല്‍ക്കൂരകളുടെ വിപുലീകരണം, കൂടുതല്‍ വിശ്രമമുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനുപുറമെ, യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നീലേശ്വരത്ത് ആര്‍പിഎഫിന്റെ യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
വരുമാനത്തിലെ ഈ കുതിച്ചുചാട്ടം പരിഗണിച്ച് കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ആവശ്യത്തിന് സ്റ്റോപ്പുകളില്ലാത്തത് നിലവില്‍ മലയോര മേഖലയില്‍ നിന്നുള്ള യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.
വിവരാവകാശം വഴി ലഭിച്ച പുതിയ വരുമാന കണക്കുകള്‍ മുന്‍നിര്‍ത്തി പുതിയ കെട്ടിടങ്ങൾ, ആര്‍പിഎഫ് യൂണിറ്റ് എന്നിവയുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയില്‍വേ അനുകൂല തീരുമാനം എടുക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
District News
കാസര്‍ഗോഡ്: പാചകവാതകവില വര്‍ധനയ്ക്കെതിരേ ഓള് കേരള കാറ്ററിംഗ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ കാസര്‍ഗോഡ് ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പി. ജോയ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രമേന്‍ പാവൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനം കമ്മിറ്റി അംഗം പി. മൂസ, കെഎച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി നാരായണ പൂജാരി, ബേക്കേഴ്സ് അസോസിയേഷന് കമ്മിറ്റിയംഗം ഖലീല്‍ കുമ്പള, മനോജ് മടിക്കൈ, എം.എസ്. അഷറഫ്, കമലാസനന് സൗപര്‍ണിക, ബി.എ. ബഷീര്‍, ജിബിന്‍ വെള്ളരിക്കുണ്ട്, നൗഷാദ് ലൈഫ്, കബീര്‍ നൗറ, ആഷി ഹനീഫ്, ജില്ലാ സെക്രട്ടറി സാദിഖ് ബെസ്റ്റ്, ട്രഷറര്‍ ആല്ബിന് സ്റ്റീഫന്‍ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയുടെ നിവേദനം രാജ്മോഹന്‍ ഉണ്ണിത്താന് എംപിയെ ഏല്‍പ്പിച്ചു.
District News
വെള്ളരിക്കുണ്ട്: മൃഗസംരക്ഷണ വകുപ്പ് ഓരോ തദ്ദേശ സ്വയംഭരണ പരിധിയിലും നടപ്പിലാക്കുന്ന കന്നുകുട്ടികൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭിക്കുന്ന പദ്ധതിയായ ഗോവർധിനി കന്നുകുട്ടി പരിപാലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത നിർവഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെ അസി. പ്രോജക്ട് ഓഫീസർ ഡോ. ആശ ബാലൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ബ്ലോക്ക് പഞ്ചായത്തംഗം സഫീന ഫൈസൽ, ചിറ്റാരിക്കൽ വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ. വിശ്വലക്ഷ്മി, കൊന്നക്കാട് വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ ഡോ. പി. കാർത്തികേയൻ, കാലിച്ചാനടുക്കം വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ. അഞ്ജിത എന്നിവർ പ്രസംഗിച്ചു.
District News
കാസര്‍ഗോഡ്: പത്തുവര്‍ഷത്തെ കിരാതഭരണത്തിനു അന്ത്യംകുറിക്കാന്‍ കേരളത്തിലെ ജനാധിപത്യവിശ്വാസികള്‍ ഒന്നിച്ചപ്പോള്‍ ഉണ്ടായതാണ് യുഡിഎഫിന്റെ വിജയമെന്നും പെന്ഷന് കാരുള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനങ്ങളോടു അവര്‍ കാണിച്ച വഞ്ചനാപരമായ നിലപാടിനെതിരെയുള്ള ജനവിധിയാണിതെന്നും കെഎസ്എസ്പിഎ കാസര്‍ഗോഡ് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന്.
ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണന് ഉദ്ഘാടനംചെയ്തു. എം. കേശവന് അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന് കരിച്ചേരി, പി. ശശിധരന്, എം.കെ. ചന്ദ്രശേഖരന്‍നായര്‍, വി.വി. ജയലക്ഷ്മി, കെ. രമണി, സി.എച്ച്. ബാബു, പി.എ. പള്ളിക്കുഞ്ഞി, കെ. ബാലകൃഷ്ണന്, എസ്. ഭാട്ട്യ, ലീലാമണി, ചന്തുക്കുട്ടി, കെ.സി. സുശീല, കെ. രവീന്ദ്രന്, കെ. ശാന്ത, എ. ദാമോദരന്‍ നായര്‍, ബേബി സുലേഖ, അബ്ദുള്‍ റസാഖ്, കെ.വി. സുജാത, കെ.എന്‍. മുരളീധരന്, സീതാരാമ മല്ല, ടി.കെ. ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.
District News
കാസര്‍ഗോഡ്: ജില്ലയില്‍ കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയില്‍ നടന്ന ദുരന്തനിവാരണ സമിതി ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു.
തദ്ദേശസ്വയംഭരണം, റവന്യു, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. നിര്‍മാണത്തിനായി അടച്ചിട്ടുള്ള ചെര്‍ക്കള-ബേവിഞ്ച ദേശീയപാത11നു തുറക്കുമെന്ന് ദേശീയപാത നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.
ദേശീയപാത നിര്‍മാണത്തില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷത്തില്‍ അപകടമുണ്ടായ മേഖലകളില്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ആര്‍ഡിഒമാര്‍ പരിശോധന നടത്തി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്കാന് കളക്ടര്‍ നിര്‍ദേശം നല്കി. തൃക്കണ്ണാട് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കടലേറ്റം തടയുന്നതിനുള്ള പ്രവൃത്തികള്‍ അടുത്തയാഴ്ച ആരംഭിക്കും.
മുന്‍വര്‍ഷങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായ മേഖലകളില്‍ ജാഗ്രത പാലിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സന്നദ്ധസേനാംഗങ്ങളുടെ സംഘം രൂപീകരിക്കും.
അവര്‍ക്ക് പരിശീലനം നല്‍കും. അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യും. റോഡുകളും തോടുകളും ശുചീകരിക്കുന്നതിനും നടപടി സ്വീകരിക്കും. മണ്‍സൂണ്‍ മുന്നൊരുക്കം ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം വീണ്ടും ചേര്‍ന്ന് വിലയിരുത്തും.
ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഴക്കാലത്ത് അപകടസാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മണ്ണിടിച്ചിലും വെള്ളക്കെട്ടും വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സമഗ്ര പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ വീരമലക്കുന്നില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഭൂമിയില്‍ വിള്ളലുണ്ടായ കുളങ്ങാട്ട് മലയില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന വനം വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്കി. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് താത്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ ദുരന്തനിവാരണ പദ്ധതികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. സ്കൂളുകളുടെ കെട്ടിട ഫിറ്റ്നസ് പരിശോധിക്കാന്‍ പിഡബ്ല്യുഡി അസി. എന്‍ജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ തീരദേശത്തും മലയോരത്തും കാലവര്‍ഷത്തില്‍ ദുരന്തസാധ്യതകള്‍ പരിഗണിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ദേശീയപാത നിര്‍മ്മാണ മേഖലയിലും മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം.
തൃക്കണ്ണാട് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കടലേറ്റം തടയുന്നതിനുള്ള പ്രവൃത്തികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
ശുചീകരണത്തിനായി എല്ലാ ഓഫീസുകളില്‍ നിന്നും ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, എഡിഎം കെ.വി. ശ്രുതി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ഡിവൈഎസ് പി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കാസര്‍ഗോഡ്: വേനല്‍ച്ചൂടില്‍ കടലും തീരദേശമേഖലയും വറുതിയിലേക്കു മാറുന്നു. മത്സ്യത്തൊഴിലാളികള്‍ ഇത്രയേറെ വറുതിയിലും പ്രതിസന്ധിയിലുമായ കാലം അടുത്തൊന്നുമുണ്ടായിട്ടില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷവും ട്രോളിംഗ് നിരോധനവുമൊക്കെ കഴിഞ്ഞ് കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് നിരാശയിലാണ്.
മത്സ്യലഭ്യതയുടെ കുറവ്, കടലേറ്റം, അസഹ്യമായ ചൂടില്‍ മത്സ്യ സമ്പത്തിന് നേരിട്ട ഭീഷണി കൂടിയാകുമ്പോള്‍ ഈ വര്‍ഷം കടലോരവാസികള്‍ വറുതിയിലാണ്. മത്സ്യബന്ധനം അന്യമായി പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കടലില്‍ ചൂട് വര്‍ധിച്ചതോടെയാണ് തീരപ്രദേശത്ത് നിന്ന് ആഴക്കടലിലേക്ക് മത്സ്യങ്ങള്‍ നീങ്ങിയതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഇതോടെ വള്ളങ്ങളിലൂടെ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവരുടെ കാര്യമാണ് കൂടുതല്‍ പ്രയാസത്തിലായത്. ബോട്ടുകളിലും എന്ജിന് ഘടിപ്പിച്ച വള്ളങ്ങളിലും പോകുന്ന തൊഴിലാളികളും മത്സ്യ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കടലിലേക്ക് പോകാത്ത സ്ഥിതിയിലാണ്.
മീന്‍ ചാകര ലഭിക്കേണ്ട സമയത്ത് പോലും അയലയും മത്തിയും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഷ്ടപ്പെട്ട് പോയാല്‍ തന്നെ ഇന്ധന ചെലവുകള്‍ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്.
മത്സ്യസമ്പത്ത് കുറഞ്ഞത് ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ മാസം കഴിഞ്ഞാല്‍ വീണ്ടും കാലവര്‍ഷമെത്തും. ഒപ്പം ട്രോളിംഗ് നിരോധനവും. വറുതിയില്‍ നിന്നു മോചനം ഇല്ലാതെയും ലക്ഷങ്ങള്‍ വായ്പയെടുത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരും എന്തു ചെയ്യണമെന്നറിയാതെ കണ്ണീര്‍വാര്‍ക്കുകയാണ്.
District News
നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രഖ്യാപിച്ച നൂറുദിനങ്ങള്‍ കൊണ്ട് നൂറു പദ്ധതികള്‍ എന്ന വാഗ്ദാനം എങ്ങുമെത്താതെ പാതിവഴിയിലായി.
ഏപ്രില്‍ 20നകം നഗരത്തിന്റെ സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ് കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ പാളിയത്. നഗരവികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനായി സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാന്‍ സംരംഭകത്വ മീറ്റ് ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ചിരുന്നെങ്കിലും പലതും കടലാസിലൊതുങ്ങി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നഗരസഭയുടെ സജീവമായ ഇടപെടലുണ്ടാകുമെന്ന വാഗ്ദാനവും ജലരേഖയായിരിക്കുകയാണ്.
നഗരസഭയുടെ നേരിട്ടുള്ള ഇടപെടല്‍ ഉറപ്പുനല്‍കിയ പ്രധാന റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. ഇടത്തോട് റോഡ് നിര്‍മാണം, കച്ചേരിക്കടവ് പാലം, രാജാ റോഡ് വികസനം എന്നിവയില്‍ കാര്യമായ പുരോഗതിയില്ല. തോട്ടം-തൈക്കടപ്പുറം, പള്ളിക്കര-താലൂക്ക് ആശുപത്രി റോഡുകളുടെ നവീകരണവും പാലായി ഷട്ടര്‍ കം ബ്രിഡ്ജ് റോഡ് നിര്‍മാണവും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രായോഗിക നടപടികള്‍ വൈകുകയാണ്.
തീർഥാടന ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ദേവസ്വങ്ങളുമായി ചര്‍ച്ച നടത്തി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന വാഗ്ദാനവും വെറുതെയായി.
പുതിയ ബസ്സ്റ്റാന്‍ഡ് തുറന്നുകൊടുത്തുവെങ്കിലും അനധികൃത പാര്‍ക്കിംഗും ക്രമരഹിതമായ ഗതാഗതവും കാരണം യാത്രക്കാര്‍ വലയുകയാണ്. ഏപ്രില്‍ 20ഓടെ പൂര്‍ത്തിയാക്കുമെന്ന് കരുതിയ ലക്ഷ്യങ്ങള്‍ പലതും കാലാവധി കഴിഞ്ഞിട്ടും പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.
District News
ഇരിങ്ങാലക്കുട: ആറാട്ടു കഴിഞ്ഞ് കൂടല്മാണിക്യക്ഷേത്രത്തിലേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്കരിച്ചു. നിറപറയും കത്തിച്ചുവച്ച വിളക്കുമായാണ് പലരും ഭഗവാനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങളും ദീപങ്ങളും തൂക്കിയിരുന്നു.
വൈകീട്ട് 5.30 നാണ് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചത്. ആറാട്ടു കഴിഞ്ഞ് രാത്രി തിരിച്ചെത്തുന്ന ഭഗവാന് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയില്‍ സ്വീകരണം നല്കി. തുടര്‍ന്നു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പഞ്ചവാദ്യത്തിനു തൃപ്രയാര്‍ രമേശന്മാരാര് പ്രമാണം വഹിച്ചു. പല്ലാട്ട് ബ്രഹ്മദത്തന് തിടമ്പേറ്റി. ആറാട്ടുവിളക്ക് എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലില്‍ എത്തിയതോടെ പാണ്ടിമേളം ആരംഭിച്ചു. പാണ്ടിമേളത്തിനു പെരുവനം ശങ്കരനാരായണമാരാര്‍ പ്രമാണം വഹിച്ചു.
രാത്രി ഒന്നരയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഇതോടെ കൂടല്‍മാണിക്യ സ്വാമി ദര്‍ശനം നല്കല് അവസാനിപ്പിച്ച് അകത്തേക്കു കയറി. കൊടിയിറക്കുകര്മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ടുകലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിനു പരിസമാപ്തിയായി.
രാജീവ്ഗാന്ധി മന്ദിരത്തിന് ഒന്നാംസ്ഥാനം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വൈദ്യുത ദീപാലങ്കാരമത്സരത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ രാജീവ്ഗാന്ധി മന്ദിരം, ഇരിങ്ങാലക്കുട ചെറാക്കുളം ടൂറിസ്റ്റ് ഹോം, ലക്ഷ്മി സ്റ്റോഴ്സ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വീടുകളില്‍ കൊരുമ്പുശേരി സദ്ഗമയ ആശ ധര്മപാലന്, ആസാദ് റോഡ് ബൈജു അമ്പാട്ട്, പടിഞ്ഞാറേ നട മാണിക്യം അപ്പാര്‍ട്ട്മെന്റ്സ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഐസിഎല്‍ ഫിന്‍കോര്‍പ്പ് ആണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തത്.
ഒന്നാം സമ്മാനമായി 25, 000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാംസമ്മാനമായി 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയുമാണ് നല്‍കിയത്.
വിജയികളായവര്‍ക്ക് ഇരി ങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ടൗണ്‍ ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
District News
കോട്ടപ്പുറം: ഫാ. തെയോഫിൻ കപ്പൂച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങൾ സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നാളെ നടക്കും. വൈകീട്ട് അഞ്ചിന് ധന്യൻ തെയോഫിനച്ചന്റെ കൂടല്ലൂർ തറവാട്ടിലെ ജന്മഗൃഹത്തിൽനിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലേക്ക് നടക്കുന്ന ഛായാചിത്ര പ്രയാണത്തിനും പ്രാർഥനയ്ക്കും കോട്ടപ്പുറം രൂപത വികാരി ജനറാൾ മോണ്‍. റോക്കി റോബി കളത്തിൽ നേതൃത്വം നൽകും.
5.30 ന് കത്തീഡ്രലിൽ നടക്കുന്ന പൊന്തിഫിക്കൽ കൃതജ്ഞതാ ദിവ്യബലിക്കു കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. നാമകരണനടപടികളുടെ വൈസ് പോസ്റ്റുലേറ്ററും സഹോദരീ പുത്രനുമായ ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം വചനപ്രഘോഷണം നടത്തും. നിരവധി വൈദികർ സഹകാർമികരാകും. കത്തീഡ്രൽ വികാരി ഫാ. ഡോ. ഡൊമിനിക് പിൻഹിറോ, സഹവികാരിമാരായ ഫാ. നിഖിൽ മുട്ടിക്കൽ, ഫാ. ടോണി കുന്നത്തൂർ എന്നിവർ നേതൃത്വം നൽകും.
തെയോഫിൻ കപ്പൂച്ചിനച്ചൻ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിച്ചെറിയ ജോർജ് - അന്ന ദന്പതികളുടെ ഒന്‍പതു മക്കളിൽ ആറാമനായി 1913 ജൂലൈ 20 നാണ് ജനിച്ചത്. 1968 ഏപ്രിൽ 4 ന് 55-ാംവയസിൽ ദിവംഗതനായി. 2005 ജനുവരി 10 ന് അദ്ദേഹം ദൈവദാസനായി ഉയർത്തപ്പെട്ടു. ലെയോ മാർപാപ്പ 2026 ഫെബ്രുവരി 21 നാണ് ധന്യൻ’ എന്ന പദവിയിലേക്ക് ഉയർത്തിയത്. ഇതോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഏപ്രിൽ 26 ന് കബറിടം സ്ഥിതിചെയ്യുന്ന പൊന്നുരുന്നിയിൽ നടന്നിരുന്നു.
District News
കോടാലി: മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിനുതന്നെ മാതൃകയായ കോടാലി ജിഎല്‍പി സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ട് മനസിലാക്കാനും തങ്ങളുടെ വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ട് എറണാകുളം ജില്ലയിലെ വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തകരും കോ ടാലി സ്കൂളിലെത്തി.
വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ തനതുപ്രവര്ത്തന ആശയങ്ങള്‍ പങ്കുവയ്ക്കാനും കൂടിയായിരുന്നു സന്ദര്‍ശനം. പഞ്ചായത്ത് പ്രസിഡന്റ്് റെജി തോമസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാലയ വികസനസമിതി അംഗങ്ങള്‍, അധ്യാപകര്‍, പിടിഎ, എംപിടിഎ പ്രതിനിധികള്‍ തുടങ്ങി അമ്പതോളം പേരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
വിദ്യാലയത്തെ ആഴത്തില്‍ പഠിച്ച് ആശയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തശേഷമാണ് സംഘം മടങ്ങിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്്് ടെസി ജോസ്, വൈസ് പ്രസിഡന്റ് എം.വി. മിനിമോള്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ എം. കുമാര്‍, ജൈസല്‍ ജബ്ബാര്‍, കോടാലി സ്കൂള്‍ പ്രധാനാധ്യാപിക വി.എസ്. ഷീല, സ്റ്റാഫ് സെക്രട്ടറി എം.ജി.സംഗീത, അധ്യാപകരായ ആശ സുബ്രഹ്മണ്യന്, ലിത ഡേവിസ്, പി. ആര്. ശ്രീക്കുട്ടി, കെ. അമിത, സി.പി. പ്രവീണ, പിടിഎ അംഗങ്ങളായ വിനയന്, വിഷ്ണു വിജയ്, രേഷ്മ വിനയന് എന്നിവര്‍ പഠനസംഘത്തെ സ്വീകരിച്ച് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
District News
ചാലക്കുടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം കൺവൻഷൻ നടത്തി. നിയോജകമണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ്അധ്യക്ഷത വഹിച്ചു ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ജനറൽ കൺവീനർ പി. ശശിധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി. വിനോദ് വരവുചെലവുകണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബെന്നി ജോസഫ്, ഷാജി കാളിയങ്കര, റൈസൻ ആലുക്ക, പി. ബിനോയ്, ഷിബു കല്ലേലി, ഷൈന ജോർജ്, സിന്ധു ബാബു, കിരൺ ഷണ്മുഖൻ എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: ഒരു മഴയ്ക്കുതന്നെ സ്റ്റേഡിയത്തില്‍നിന്നുള്ള മണ്ണൊലിച്ച് വീട്ടുമുറ്റങ്ങളിലെത്തിയതോടെ മഴക്കാലത്ത് എന്താകുമെന്ന ആശങ്കയിലാണു തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിനു പിറകില്‍ താമസിക്കുന്നവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിലെ മണ്ണൊലിച്ചിറങ്ങി താഴെയുള്ള വീടുകളുടെ മുന്നില്‍ ചെളികെട്ടി.
സ്റ്റേഡിയത്തിനു പിറകില്‍ താമസിക്കുന്ന പുളിയത്തുപറമ്പില്‍ ഇന്ദിര, പാറമേല്‍ ഫ്രാന്‍സിസ്, പാറമേല്‍ മാത്യൂസ്, കോട്ടയ്ക്കല്‍ ഉണ്ണി, പാളയംകോട്ട് സഹിര്ഷ എന്നിവരുടെ വീട്ടിലേക്കാണു ഗ്രൗ ണ്ടിന്റെ അരികുകെട്ടിയ കരിങ്കല്‍ ഭിത്തികള്‍ക്കിടയിലൂടെ മണ്ണ് കുത്തിയൊലിച്ച് എത്തിയത്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ അധീനതയിലുള്ള തളിയക്കോണം ബാപ്പുജി സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ഗ്രൗണ്ട് മണ്ണിട്ട് നിരപ്പാക്കിയിരുന്നു. അഞ്ചുമീറ്റര്‍ ഉയരത്തില്‍ മാത്രമാണു സംരക്ഷണഭിത്തി നിര്‍മിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം പുല്ല് പിടിപ്പിക്കാനായിരുന്നു പദ്ധതി.
മഴ പെയ്താല്‍ വെള്ളം താഴേക്ക് ഒഴുകാതിരിക്കാന്‍ ഗ്രൗണ്ടിനുചുറ്റും ബണ്ട് സ്ഥാപിച്ചിരുന്നെങ്കിലും അത് ഇടിഞ്ഞുപോയ ഭാഗത്തുകൂടി വെള്ളം താഴേക്ക് തള്ളിയെന്നാണു കരുതുന്നത്. ഇരിങ്ങാലക്കുട നഗരസഭ 38-ാം വാര്‍ഡിലാണ് തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കായികവികസനമെന്ന ലക്ഷ്യത്തോടെ സ്റ്റേഡിയം ഉന്നത നിലവാരത്തിലാക്കാനാണ് മൂന്നുവര്‍ഷം മുന്‍പ് സ്പോര്‍ട്സ് ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്.
സ്റ്റേഡിയം നവീകരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്റ്റേഡിയം നിര്‍മാണത്തിനായി കേരള സ്പോര്‍ട്സ് ഫൗണ്ടേഷനു കൈമാറി. 2023 മാര്‍ച്ച് 25ന് മന്ത്രി ആര്. ബിന്ദുവാണ് നവീകരണോദ്ഘാടനം നടത്തിയത്. രണ്ടേക്കര്‍ ആറു സെന്റില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിന്റെ പിറകുവശത്ത് 4.5 മീറ്റര്‍ ഉയരത്തിലും അരികുവശത്തും സംരക്ഷണഭിത്തി നിര്‍മാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാന്‍ കഴിയുന്നതരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കുക എന്നീ പണികളാണ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ആദ്യം ഒരുകോടിയായിരുന്നു നവീകരണത്തിനായി പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് 70 ലക്ഷമായി. ഇതില്‍ 40 ലക്ഷത്തിലേറെ രൂപയുടെ പണികള്പൂര്ത്തിയായിക്കഴിഞ്ഞു. മണ്ണിട്ടുനിരപ്പാക്കിയ ഗ്രൗണ്ടില്‍ റോള്‍ ചെയ്ത് ഫെന്‍സിംഗ്് ചെയ്യുന്ന പണികളാണ് ബാക്കിയുള്ളത്. എന്നാല്‍ ഇതുവരെ നടത്തിയ പണികളുടെ ബില്‍തുക കിട്ടാത്തതിനാല്‍ കരാറുകാരന് പണി നിര്‍ത്തിവച്ചിരിക്കുകയാണ്.
District News
ഇരിങ്ങാലക്കുട: യുഡിഎഫിനെ നയിച്ച് സെഞ്ചുറിവിജയംനേടിയ വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ടും അഭിവാദ്യം അര്‍പ്പിച്ചും ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും ഠാണാ ജംഗ്ഷനിലേക്ക് നടത്തിയ പ്രകടനത്തില്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് സനല്‍ കല്ലൂക്കാരന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോമോന് ജോസ്, ശരത്ത്ദാസ്, ഷാല്ബിന് പെരേര, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ്് ഫെസ്റ്റിന് ഔസേപ്പ്, പഞ്ചായത്തംഗങ്ങളായ ടി.ഡി. യശോഭ്, സാജിറ ബഷീര്‍, പടിയൂര്‍ മണ്ഡലം പ്രസിഡന്റ് ് ഇ.എ. സിദ്ധാര്‍ഥ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ വിനു ആന്റണി, എബിന് ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
District News
പടിഞ്ഞാറെ ചാലക്കുടി: നിത്യസഹായമാത ദേവാലയത്തിൽ തിരുനാളിനു ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ കൊടിയുയർത്തി. വികാരി ഫാ. നിക്സൻ ചാക്കോര്യ, അസി. വികാരി ഫാ. ബെന്നറ്റ് എടാട്ടുകാരൻ, ജനറൽകൺവീനർ ഇട്ടൂപ്പ് ഐനിക്കാടൻ, കൺവീനർ വിത്സൻമറ്റത്തി, ജോയിന്റ് കൺവീനർ അജു പുല്ലാനിവളപ്പിൽ, കൈക്കാരന്മാരായ ക്ലമന്റ്് മാഞ്ഞൂരാൻ, ജോർജ് കല്ലിങ്ങൽ, ജോയി കല്ലിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നു വൈകീട്ട് അഞ്ചിന് പ്രസുദേന്തിവാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. നാളെയാണ് തിരുനാൾ. 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം ബിഷപ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സമൂഹബലി, പ്രദക്ഷിണം, ഗാനമേള.
District News
തൃശൂർ: പൂങ്കുന്നം പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ നാളെമുതൽ 18 വരെ ഒന്പതുദിവസം നീണ്ടുനിൽക്കുന്ന വസന്തോത്സവം സംഘടിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി ദിവസവും വൈകീട്ട് 6.30 മുതൽ അതിവിപുലമായ സംഗീതപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ക്ഷേത്ര മതിൽക്കെട്ടിനകത്തു പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം വസന്തോത്സവത്തിനു ദക്ഷിണഭാരതത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ കലാകാര·ന്മാർ പരിപാടികളിൽ പങ്കെടുക്കാനെത്തും.
വസന്തോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 6.15നു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിക്കും. തുടർന്ന് രാഹുൽ വെള്ളാളിന്റെ സംഗീതക്കച്ചേരി. 11നു രഞ്ജനി വസുകി, 12നു സ്പൂർത്തി റാവു, 14നു ബാംഗ്ലൂർ ബ്രദേഴ്സ് (എം.ബി. ഹരിഹരൻ ആൻഡ് എസ്. അശോക്), 15ന് എസ്. മഹതി, 16നു സിദ്ദ് ശ്രീരാം, 18നു സിക്കിൾ ഗുരുചരൻ എന്നിവർ സംഗീതക്കച്ചേരി അവതരിപ്പിക്കും. 13നു രാജേഷ് വൈദ്യയുടെ വീണക്കച്ചേരി, 17നു സിനിമാതാരം റാനിയ റാണയുടെ ഭരതനാട്യം എന്നിവയുണ്ടാകും. സംഗീത-നൃത്ത പരിപാടികൾക്കു പ്രവേശനം സൗജന്യമായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
കല്യാണ്‍ ജ്വല്ലേഴ്സ്, കല്യാണ്‍ സിൽക്സ് എന്നീ സ്ഥാപനങ്ങളാണ് സാംസ്കാരികപരിപാടികൾ സ്പോണ്സർ ചെയ്യുന്നത്.
District News
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി നാളെ ആഘോഷിക്കും. താലപ്പൊലിക്കായി വില്വാദ്രിനാഥന്റെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു. മധ്യകേരളത്തിലെ പൂരഘോഷങ്ങൾക്കു പരിസമാപ്തി കുറിക്കുന്ന പറക്കോട്ടുകാവ് ഭഗവതിയുടെ താലപ്പൊലിക്കായി വില്വമലയുടെ താഴ്വാരം അണിഞ്ഞൊരുങ്ങി.
പകൽപ്പൂരം താലപ്പൊലിപ്പാറയിൽ അണിനിരക്കുന്ന സമയത്തു കൂട്ടിയെഴുന്നള്ളിപ്പും പാണ്ടിമേളവും ഉണ്ടാവും. വൈകീട്ട് മൂന്നു ദേശങ്ങളുടെയും മുഴുവൻ ആനകളും താലപ്പൊലിപ്പാറയിൽ അണിനിരന്ന് കൂട്ടിയെഴുന്നള്ളിപ്പും മേളവും കുടമാറ്റവും നടത്തിയശേഷം മൂന്നാനകൾ കാവിലേക്ക് ഇറങ്ങും. പകൽപ്പൂരത്തിന്റെ ചടങ്ങുകൾ രാത്രിയിലും ആവർത്തിക്കും.
നാളെ രാവിലെ വടക്കേ കൂട്ടാല ദേവീക്ഷേത്രത്തിൽനിന്ന് പടിഞ്ഞാറ്റുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. കിഴക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് മല്ലിച്ചിറ അയ്യപ്പൻകാവിൽനിന്നും പാമ്പാടി ദേശത്തിന്റെ എഴുന്നള്ളിപ്പ് പാമ്പാടി മന്ദം ക്ഷേത്രത്തിൽനിന്നും തുടങ്ങും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട്, കരിവേഷം എന്നിവ അകമ്പടിയാകും.
District News
തൃശൂർ: സംസ്ഥാനത്തെ മുഖ്യമന്ത്രിനിർണയം നീളുന്നതിനിടെ തൃശൂരിലും ഫ്ലക്സ് യുദ്ധവുമായി കോൺഗ്രസ് പ്രവർത്തകർ. വി.ഡി. സതീശനും കെ.സി. വേണുഗോപാലിനുംവേണ്ടി നഗരമധ്യത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
"കെസി നയിക്കും' എന്ന ഫ്ലക്സിനു തൊട്ടടുത്ത് "നെക്സ്റ്റ് സിഎം വി.ഡി. സതീശൻ' എന്ന ബോർഡും ഇടംപിടിച്ചു. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി സതീശൻപക്ഷം നഗരത്തിലെ തന്ത്രപ്രധാന ഇടങ്ങളിൽ ബോർഡുകൾ നിരത്തിക്കഴിഞ്ഞു. യുഡിഎഫിന്റെ ഔദ്യോഗിക വിജയ ബോർഡുകൾക്കുതാഴെയാണ് പ്രവർത്തകരുടെ ഈ പോസ്റ്റർപോര്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ചുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.പി. വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയും പ്രവർത്തകർ വൻപ്രതിഷേധമാണ് ഉയർത്തിയത്. കെ.സി. വേണുഗോപാലിനെതിരേയും എം.പി. വിൻസെന്റിനെതിരേയും വ്യക്തിപരമായി വിമർശിച്ചും നിരവധി കമന്റുകൾ ഉയരുന്നുണ്ട്.
District News
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടയില്‍ ക്ഷേത്രമുറ്റത്തുവച്ച് പരസ്യമായി മദ്യപിച്ച് ആചാരലംഘനം നടത്തുകയും ഭക്തരെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശികളായ തയ്യേരി പ്രദീഷ് (51), ശൂലംപറമ്പില് അനൂപ് (38), തയ്യേരി ലാലു മോഹന്‍ (40), തയ്യേരി അരുണ്‍ (56) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലായിരുന്നു സംഭവം. ഭക്തജനങ്ങള്ക്കിടയില്വച്ച് പരസ്യമായി മദ്യക്കുപ്പി കൈമാറി മദ്യപിച്ച പ്രതികള്‍, ഇതു ചോദ്യംചെയ്ത പരാതിക്കാരിക്കുനേരെ മദ്യക്കുപ്പി നീട്ടി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കല്‍, പൊതുസ്ഥലത്തു മദ്യപിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസ്. പ്രതികള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ അനൂപ് മുന്‍പ് മതിലകം സ്റ്റേഷന് പരിധിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ഒരാള്‍ക്കു ഗുരുതര പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ്. ഇരിങ്ങാലക്കുട എസ്എച്ച്ഒ ടി. ദിലീഷ്, എസ്ഐ ടി. അബിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
District News
ഇരിങ്ങാലക്കുട: ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നു. ഭക്തിയുടെ നിറവില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഗമേശനു കൂടപ്പുഴക്കടവില് ആറാട്ട്.
ഇന്നലെ രാവിലെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പള്ളിനീരാട്ടിനായി പുറപ്പെട്ട കൂടല്‍മാണിക്യ സ്വാമിക്കു കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിനിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു.
വലിയ ബലിക്കല്ലില്‍ ബലിതൂവി, കൊടിമരത്തിനു പ്രദക്ഷിണംചെയ്ത് കൈയിലേന്തിയ വിഗ്രഹവുമായി മേല്ശാന്തിപ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്നു സംഗമേശ്വരചൈതന്യത്തെ തിടമ്പിലേക്കാവാഹിച്ച് ആനപ്പുറത്തു കയറ്റി കിഴക്കേ ഗോപുരകവാടം വഴി പുറത്തേക്ക് ഇറങ്ങി. വടകുറുമ്പകാവ് ദുര്‍ഗാദാസന്‍ തിടമ്പേറ്റി. കുളക്കാടന്‍ കുട്ടികൃഷ്ണനും നന്തിലത്ത് ഗോവിന്ദക്കണ്ണനും അകമ്പടിയായി.
തുടര്‍ന്ന് മൂന്നാനകളുമായി നാദസ്വരത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സംഗമേശന് ചാലക്കുടി കൂടപ്പുഴയിലേക്ക് ആറാട്ടിനായി യാത്രയായി. ആയിരക്കണക്കിനു ഭക്തജനങ്ങളും ഭഗവാനെ അനുഗമിച്ചിരുന്നു.
രാവിലെ ഇരിങ്ങാലക്കുടയില്‍നിന്നു കാല്‍നടയായി പുറപ്പെട്ട എഴുന്നള്ളിപ്പ് ഉച്ചയ്ക്കു കൂടപ്പുഴ മനയില്‍ നടത്തിയ പ്രത്യേക പൂജകള്‍ക്കുശേഷം രണ്ടരയോടെയാണ് ആറാട്ട് നടന്നത്. തന്ത്രി നകരമണ്ണ് ഋഷികേശ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടന്പേന്തിക്കൊണ്ട് മൂന്നു പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പുവിളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി. മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദന് നമ്പൂതിരി സഹായിയായിരുന്നു. തുടര്‍ന്ന് മഞ്ഞള്‍പൊടി കൊണ്ട് അഭിഷേകവും പൂജയും നടത്തിയശേഷം മഞ്ഞള്‍പൊടി ഭക്തജനങ്ങള്‍ക്കു പ്രസാദമായി വിതരണം ചെയ്തു.
ഭക്തജനങ്ങള്‍ക്കു പാളപ്പാത്രത്തില്‍ ആറാട്ടുകഞ്ഞി നല്കി. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശേരിയും ചെണ്ടുമാങ്ങകറിയും പപ്പടവും കഞ്ഞിയോടൊപ്പം ഉണ്ടായിരുന്നു.
ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ്, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, കൂടപ്പുഴ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് നന്ദകുമാര്‍ ചിറയ്ക്കല്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ ഗോപി എന്നിവര്‍ സന്നിഹിതരായിരുന്നു.
District News
തൃശൂർ: ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ നടത്തിയ വിജയാഹ്ലാദം വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജാഥയായി മാറി.
ഒരേ വികാരം, ഒരേ വിചാരം, കേരളമൊന്നാകെ ഒറ്റപ്പേര്. നയിക്കാൻ വി.ഡി. സതീശൻ എന്നെഴുതി, സതീശന്റെ ഫോട്ടോ പതിച്ച ബാനർ പിടിച്ച് കോർപറേഷൻ മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കലിന്റെ നേതൃത്വത്തിലായിരുന്നു ആഹ്ലാദപ്രകടനം. ഡിസിസി ഓഫീസിനു സമീപത്തുനിന്ന് കോർപറേഷൻ പരിസരത്തേക്കു നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനുപേർ അണിനിരന്നു. ചാവക്കാട്, ഗുരുവായൂർ മേഖലകളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരും പ്രകടനത്തിലുണ്ടായിരുന്നു.
District News
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽതീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുന്ന ദുക്റാന-തർപ്പണ തിരുനാളിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു.
അദിലാബാദ് രൂപതാംഗം ഫാ. ടോണി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത നായിരുന്നു.
ഫാ. നിതിൻ താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. തിരുനാളിന്റെ ആദ്യകൂപ്പൺ വടക്കൂട്ട് ജോസിന് ഫൈനാൻസ് കൺവീനർ എം.എൽ. ഫ്രാൻസീസ് നൽകി.
ജനറൽ കൺവീനർ ഷാജു താണിക്കൽ, കൺവീനർ ബോബ് എലവത്തിങ്കൽ, ജോ. കൺവീനർ സി.ഡി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജൂലൈ മൂന്നു മുതൽ 13 വരെയാണ് ആഘോഷം.
District News
പറപ്പൂർ: സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോന പള്ളിയിൽ ഇന്നും നാളെയും മറ്റന്നാളുമായി ഇടവകമധ്യസ്ഥനായ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെയും വി ശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്തതിരുനാൾ ആഘോഷിക്കും.
ഇന്ന് നവനാൾ കുർബാനയ്ക്ക് വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നേതൃത്വം നൽകും. തുടർന്ന് ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ, പള്ളിചുറ്റിയുള്ള പ്രദക്ഷിണം, വർണവിസ്മയം. രാത്രി 12 വരെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ വളയെഴുന്നള്ളിപ്പുകൾ ഉണ്ടായിരിക്കും.
തിരുനാൾദിനമായ ഞായറാഴ്ച രാവിലെ 10.30 ന് തിരുനാൾ കുർബാനയ്ക്ക് മുൻ വികാരി ഫാ. സെബി പുത്തൂർ കാർ മികത്വം നൽകും. സിഎൽസി ഡയറക്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി തിരുനാൾസന്ദേശം നൽകും. വൈകീട്ട് നാലിന് വിശുദ്ധ കുർബാനയ്ക്കുശേഷം ഭക്തിനിർഭരമായ പ്രദക്ഷിണം, വർണവിസ്മയം, രാത്രി 12 വരെ യൂണിറ്റുകളുടെ നേതൃത്വത്തിൽ വളയെഴുന്നള്ളിപ്പുകൾ എന്നിവയുണ്ടായിരിക്കും. തിങ്കളാഴ്ച വൈകിട്ട് ആറിന് ഇടവകദിനാഘോഷം നടത്തപ്പെടും.
District News
ചേർപ്പ് : ചൊവ്വൂർ കിഴക്കേ അങ്ങാടി പൂത്തറയ്ക്കൽ റോഡിൽ സിഎംആർഎൽഎൽപി ജലജീവൻ പദ്ധതി പ്രകാരം വീടുകളിലേക്കുള്ള പൈപ്പ് ലൈൻ കണക്ഷന്റെ നിർമാണ പ്രവൃത്തികൾക്കായി ഉപയോഗിച്ച റോഡ് വശങ്ങൾ ഇടിഞ്ഞ് തകർന്ന നിലയിൽ.
കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് മെറ്റലും മണ്ണിട്ടും മൂടിയ റോഡിന്റെ വശങ്ങളും സമീപ കാനകളുമാണ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. 35 ലക്ഷം രൂപ ചെലവിൽ നിർമാണ പ്രവൃത്തികൾ നടത്തുന്ന പൈപ്പ് ലൈൻ കണക്ഷനുകൾക്കാണ് ഈ അവസ്ഥ സംഭവിച്ചിരിക്കുന്നത്. കാര്യക്ഷമതയില്ലാത്ത നിർമാണ പ്രവർത്തനങ്ങളും ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ അനാസ്ഥയുമാണ് ഇവ തകരാനുള്ള കാരണമെന്ന് ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് ആരോപിച്ചു.
റോഡിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചതിനാൽ മഴ പെയ്തതോടെ ചെളിനിറഞ്ഞത് വ്യാപാരസ്ഥാപനങ്ങളിലേക്ക് ചെല്ലുന്ന ആളുകൾക്കും ബുദ്ധിമുട്ടുമായിരിക്കുകയാണ്. ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, വാർഡ് അംഗം എൽവിയ ദേവസി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീന ജോസ്, സിനി പ്രദീപ് എന്നിവർ സ്ഥലം സന്ദർശിച്ചു.
District News
എരുമപ്പെട്ടി: പഴമയുടെ പ്രൗഢിയും ഗതകാല സ്മരണകളും ഇരമ്പിയാർത്തപ്പോൾ, നീണ്ടൂർ ആദൂർ വയലോരം ഒരു അപൂർവസംഗമത്തിന് സാക്ഷിയായി. വാഹനപ്രേമികളുടെ എക്കാലത്തെയും ആവേശമായ അംബാസിഡർ കാറുകളുടെ ഒത്തുചേരൽ നാടിന് വേറിട്ടൊരു കാഴ്ചയായി മാറി.
വിവിധ സ്ഥലങ്ങളിൽ നിന്നായി മുപ്പതിലധികം അംബാസിഡർ കാറുകളാണ് ഈ സംഗമത്തിൽ അണിനിരന്നത്.
വെള്ളയും കറുപ്പും മുതൽ വിന്റേജ് ലുക്കിലുള്ള വിവിധ നിറങ്ങളിലുള്ള കാറുകൾ വയലോരത്തെ മനോഹരമായ പശ്ചാത്തലത്തിൽ കണ്ണിന് കുളിർമയേകുന്ന കാഴ്ചയായിരുന്നു. നിരനിരയായി കാറുകൾ നിരത്തിലിറങ്ങിയത് റാലിയെ വർണാഭമാക്കി. വയലോരത്ത് നിന്ന് ആരംഭിച്ച് എരുമപ്പെട്ടി, മങ്ങാട് എന്നിവിടങ്ങൾ ചുറ്റി റാലി തിരികെ വയലോരത്ത് തന്നെ സമാപിച്ചു.
വഴിയോരങ്ങളിൽ തടിച്ചുകൂടിയ നാട്ടുകാർക്കും യാത്രക്കാർക്കും ഈ പഴയകാല രാജാക്കന്മാരുടെ നിര അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. സംഗമത്തിന് ഷാഹിദ്, ശ്രീരാജ്, ഖാലിദ്, രമേശ്, സ്വാനി, അലവികുട്ടി, അബ്ദുൽ റഹ്മാൻ വെള്ളത്തേരി എന്നിവർ നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം ഒത്തുചേരലുകൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കാനാണ് ഈ വാഹനപ്രേമികളുടെ തീരുമാനം.
District News
തൃശൂർ: സെന്റ് തോമസ് കോളജിന്റ സസ്യസംരക്ഷണത്തിന്റെ ഭാഗമായി പുതുക്കാട് പ്രദേശത്തു തണ്ണീർത്തടത്തിനുചുറ്റും കുളവട്ടിമരങ്ങൾ വച്ചുപിടിപ്പിച്ച് തണ്ണീർത്തടസംരക്ഷണ പ്രക്രിയയ്ക്ക് ആരംഭം കുറിച്ചു. തൃശൂർ സെന്റ് തോമസ് കോളജും സി.ജി. പുതുക്കാടും സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയിൽ 200 ഓളം കുളവെട്ടിമരങ്ങളാണ് നട്ടു സംരക്ഷിക്കുന്നത്.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ സെന്റ് തോമസ് കോളജിലെ അധ്യാപകൻ ഡോ. പി.വി. ആന്റോ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോഓർഡിനേറ്റർ ശില്പ പ്രസംഗിച്ചു. അരവിന്ദ്, മാത്യു ആന്റണി, വിവിധ കോളജുകളിലെ ബിരുദാനന്തര വിദ്യാർഥികൾ എന്നിവർ സംരക്ഷണപ്രക്രിയയിൽ പങ്കുചേർന്നു. സി.ജി. പുതുക്കാടിന്റെ സ്ഥലമാണ് തെരഞ്ഞെടുത്തത്.
District News
കല്ലൂര്‍: രണ്ടു കടകളില്‍ മോഷണം. കല്ലൂര്‍ ചുങ്കത്തുള്ള മന്ന സ്റ്റോഴ്സ്, പള്ളിക്കുന്നിലെ സെന്റ് റാഫേല്‍സ് സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. രണ്ട് കടകളില്നിന്നുമായി 65,000 രൂപയോളമാണ് കവര്‍ന്നത്. മോഷണ ദൃശ്യങ്ങള്‍ കടയിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞു.
ഒരു മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ടു കടയിലും മോഷണം നടന്നത്. ഇന്നലെ രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കല്ലൂര്‍ ചുങ്കത്തുള്ള മന്ന സ്റ്റോഴ്സില്‍നിന്ന് 35,000 രൂപയും, പള്ളിക്കുന്നിലെ സെന്റ് റാഫേല്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 30,000 രൂപയുമാണ് നഷ്ടപ്പെട്ടത്. രണ്ട് കടകളിലും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. അതേസമയം, കടകളിലെ മറ്റ് സാധനങ്ങളൊന്നും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ല. കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.
ഹെല്‍മെറ്റ് ധരിച്ചെത്തിയ സംഘം അതിവിദഗ്ധമായാണ് കടയ്ക്കുള്ളില്‍ കടന്നത്. കടയുടമകളുടെ പരാതിയില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
District News
വടക്കഞ്ചേരി: കത്തുന്ന ചൂടിന് ആശ്വാസമായി കനത്ത വേനൽമഴ ലഭിച്ചതോടെ നാട്ടിലെല്ലാം നടീൽകൃഷികൾ സജീവമായി. കൂർക്കത്തലകളുടെ പച്ചപ്പിൽ പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം, കണക്കന്നൂർ, തോണിക്കടവ്, കല്ലേപ്പുളളി പ്രദേശങ്ങളിപ്പോൾ ഹരിതാഭമായിരിക്കുകയാണ്. റോഡിന്റെ ഇരുഭാഗത്തും വില്പനയ്ക്കുള്ള കൂർക്കത്തലകൾ പച്ചപ്പണിഞ്ഞു നിൽക്കുന്നതുകാണാനും ഏറെ ചന്തമാണ്.
കൂർക്കത്തല റെഡിയായിട്ടുണ്ട്, വിളിക്കുക എന്നെഴുതി ഫോൺ നമ്പർ ഉൾപ്പെടെ പാടത്ത് ബോർഡുകളും ഉയർന്നു തുടങ്ങി. വടക്കഞ്ചേരിയിൽ നിന്നും പുളിങ്കൂട്ടം, മഞ്ഞപ്ര വഴി മണപ്പാടം, കണക്കന്നൂർ തോണിക്കടവ് പുഴപ്പാലം വരെയുള്ള ഭാഗത്താണ് റോഡിനിരുവശവുമായി കൂർക്കയുടെ നേഴ്സറികളുള്ളത്.
അര ഏക്കറിലും ഒരു ഏക്കറിലുമായി ഇത്തരത്തിലുള്ള നിരവധി കൂർക്ക നേഴ്സറികൾ കാണാം. കൂർക്കവിത്ത് പാകി മുളപ്പിച്ചാണ് ഇവിടെ ആവശ്യത്തിനുള്ള കൂർക്കതല ഉണ്ടാക്കുന്നത്. ഒരു മൂടിന് 12 രൂപയാണ് വില. ഇതിൽ 20 മുതൽ 25 വരെ കൂർക്കത്തലയുണ്ടാകുമെന്ന് തോണിക്കടവിലെ മാണിക്യൻ പറഞ്ഞു.
കൂർക്കകൃഷിക്ക് പേരുകേട്ട നാടാണ് ജില്ലാ അതിർത്തിക്കടുത്തുള്ള ഈ പ്രദേശങ്ങൾ. മംഗലംഡാമിൽ നിന്നുള്ള മംഗലംപുഴ ഗായത്രി പുഴയുമായി സംഗമിക്കുന്നതിനടുത്തു പ്രദേശങ്ങളാണ് ഇതെല്ലാം. ഡാമിൽ നിന്നുള്ള ഇടതുകര മെയിൻകനാൽ 22 കിലോമീറ്റർ പിന്നിട്ട് അവസാനിക്കുന്നതും തോണിക്കടവിലാണ്.
ഇവിടെ ഇരുന്നൂറിലേറെ ഏക്കർ പാടത്ത് നെൽകൃഷിക്കൊപ്പം കൂർക്കകൃഷിയുമുണ്ടാകും. ഒരു പൂ മാത്രമെ ഇവിടെ നെൽകൃഷിയുള്ളൂ. മണപ്പാടം ഭാഗങ്ങളിൽ മണൽ ചേർന്ന മണ്ണായതിനാൽ കൂർക്കകൃഷിക്ക് ഉത്തമമെന്നാണ് കർഷകർ പറയുന്നത്. ഇങ്ങനെയുള്ള മണ്ണിൽ കൂർക്കക്ക് നല്ല വിളവുണ്ടാകും. പറിക്കാൻ എളുപ്പമായതിനാൽ കൂലി ചെലവും കുറയും.
താലൂക്കിൽ തന്നെ ഏറ്റവും കൂടുതൽ കൂർക്കകൃഷി ചെയ്യുന്ന പ്രദേശങ്ങളാണ് മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് മേഖലകൾ. ചൂലന്നൂർ, ചിതലി, എരിമയൂർ, പഴയന്നൂർ, കുമ്പളക്കോട്, തെക്കെപ്പൊറ്റ പ്രദേശങ്ങളിലും വലിയ തോതിൽ കൂർക്കകൃഷിയുണ്ട്. ഒന്നാംവിള നെല്ലിന് പകരം ഇവിടെ കൂർക്കകൃഷിയാണ് ചെയ്യുക. രണ്ടാംവിള മാത്രമെ ഇവിടങ്ങളിൽ പൂർണമായുള്ള നെൽകൃഷിയുള്ളു.
മംഗലംഡാം കനാലിന്റെ ഏറ്റവും വാലറ്റ പ്രദേശങ്ങളായതിനാൽ ഇവിടെ കനാൽ വെള്ളവും എത്താറില്ല. പാട്ടത്തിന് ഭൂമി എടുത്താണ് ഇവിടുത്തെ കൂർക്കകൃഷി.
കൂർക്കയുടെ വിളവെടുപ്പും ആദ്യം മണപ്പാടത്തു നിന്നു തന്നെയാണ് ആരംഭിക്കുക. ഇതിനാൽ ഉയർന്ന വിലയും കർഷകർക്ക് കിട്ടും.
District News
പാലക്കാട്: കുട്ടികളിലെ ആത്മഹത്യാപ്രവണത തടയുന്നതിനും മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും മാതാപിതാക്കൾക്ക് പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. കുട്ടികളിലെ ആത്മഹത്യാപ്രവണത തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള അഭിപ്രായശേഖരണവും നടത്തി.
വിദ്യാർഥികൾക്കും പരിശീലനം ആവശ്യമാണ്. ഇതിനായി വിദ്യാർഥികളിൽ നിന്നുതന്നെ വോളന്റിയർമാരേയും ട്രെയിനർമാരെയും കണ്ടെത്തണമെന്നും നിർദേശം നൽകി. ജില്ലയിൽ പ്രത്യേക കർമപദ്ധതി തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിലവിലുള്ള കൗണ്‍സിലർമാർ ഉൾപ്പെടെ നൂറോളം പേരെ ജില്ലയിലെ സ്കൂളുകളിൽ നിയോഗിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി അറിയിച്ചു.
കൗണ്‍സിലർമാർക്ക് വേണ്ടി സ്കൂളുകളിൽ പ്രത്യേക ഇടം ഒരുക്കുക, വിദ്യാർഥികളുടെ രഹസ്യാത്മകത സംരക്ഷിക്കുക, പരമാവധി ജനവിഭാഗത്തെ ഉൾപ്പെടുത്തി മാസ് കാന്പയിൻ നടത്തുക, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളെ രൂപീകരിക്കുക, കോളജ് വിദ്യാർഥികളെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഉൾപ്പെടുത്തുക തുടങ്ങിയ അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു.
കുട്ടികളിലെ ആത്മഹത്യാപ്രവണത തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടുന്ന പ്രപ്പോസൽ ബാലാവകാശ കമ്മീഷൻ അംഗമായ കെ.കെ. ഷാജു അവതരിപ്പിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ബാലാവകാശ കമ്മീഷൻ അംഗങ്ങളായ പി. ഷാജേഷ് ഭാസ്കർ, കെ.കെ. ഷാജു, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണ്‍ സേതുമാധവൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, വിദ്യാഭ്യാസം, എക്സൈസ്, പോലീസ്, വനിതാ ശിശു വികസനം, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
District News
പാലക്കാട്: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് വിലവർധനവിനെതിരെ അഞ്ചുവിളക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധമാർച്ചും ധർണയും ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് വി. ജയകൃഷ്ണൻ അധ്യക്ഷതയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി. എൻ.എം.ആർ. റസാക്ക് ഉദ്ഘാടനം ചെയ്തു.
കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി ടോപ്പ് ഇൻ ടൗണ്‍ നടരാജൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ, ജില്ലാ ട്രഷറർ വെൽക്കം ജാവേദ്, രക്ഷാധികാരി കൃഷ്ണദാസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. അനന്തൻ, ജില്ലാ സെക്രട്ടറി കൃഷ്ണദാസ് തിരുവാഴിയോട്, ജില്ലാ ജോയിന്റ് സെക്രട്ടറി ജലജ ഗോകുലം, മേഖല പ്രസിഡന്റ് ജയൻ ജ്യോതി, രാജേഷ് നക്ഷത്ര, മേഖലാ സെക്രട്ടറി സലാം വിസ്മയ, രാമദാസ് ഭഗവതി, മേഖലാ ട്രഷറർ വിനയ ഭഗവതി, അജീഷ് ലക്ഷ്മി, ജില്ല വർക്കിംഗ് പ്രസിഡന്റ് വേണുഗോപാൽ റൈറ്റ് ചോയ്സ് എന്നിവർ പ്രസംഗിച്ചു.
District News
നെന്മാറ: കേന്ദ്ര സര്‍ക്കാരിന്റെ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 16.5 കോടി രൂപ ചെലവില്‍ ആരംഭിച്ച 10.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നെന്മാറ-ഒലിപ്പാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനം മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 2023ല്‍ ആരംഭിച്ച പദ്ധതി പലഘട്ടങ്ങളിലായി മുടങ്ങിയും നീണ്ടുപോയും വന്നതോടെ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു വ്യക്തതയും ഇല്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ റോഡിന്റെ ഉപരിതലം ഇളകി കല്ലുകള്‍ പുറത്തേക്ക് തെറിച്ചതോടെ ഗതാഗതം അതീവ അപകടകരമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പണികള്‍ നിലച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഒലിപ്പാറ പാത ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് വിവിധ ഘട്ടങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന് ഫെബ്രുവരി 28 നകം രണ്ടാംഘട്ട പ്രവൃത്തിയും മാര്‍ച്ച് 31 നകം മുഴുവന്‍ നവീകരണവും പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. രണ്ടാംഘട്ട പ്രവര്‍ത്തനം ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
അതേസമയം കഴിഞ്ഞദിവസം നിയുക്ത എംഎല്‍എ കെ. പ്രേമനുമായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ റോഡിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തി. വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. നിയുക്ത എംഎല്‍എയുടെ ഉറപ്പില്‍ പ്രദേശവാസികളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും പുതിയ പ്രതീക്ഷയിലാണ്.
District News
ആലത്തൂർ: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന പുത്തൻകുളത്തിന്റെ നവീകരണ പ്രവൃത്തികൾ തുടങ്ങി. പുതിയങ്കം മേതിൽ ഹരിദാസ് പഞ്ചായത്തിന് വിട്ടുനൽകിയ കുളം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾക്കൊള്ളിച്ച് നവീകരിക്കാനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് മെംബർ ലീല ശശി പറഞ്ഞു.
കുളിക്കടവ് കെട്ടാനും അരികുകൾ കെട്ടി വൃത്തിയാക്കി പ്രദേശവാസികൾക്ക് കുളിക്കാനും നീന്തൽ പഠിക്കാനും സമീപവാസികൾക്ക് കൃഷിക്ക് വെള്ളം എടുക്കുന്നതിനും പ്രയോജനപ്പെടുന്ന രീതിയിലാണ് നവീകരിക്കുന്നത്. ഈ കുളം പൊതുജനാവശ്യത്തിനായി വിട്ടുനൽകിയതോടെ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 50 മീറ്റർ അകലെയുള്ള വേട്ടക്കരുമൻ ക്ഷേത്രത്തിലേക്ക് വരുന്നവർക്ക് കുളിക്കാൻ ഉപകാരപ്രദമാകുമെന്നും ലീല ശശി പറഞ്ഞു.
District News
പാലക്കാട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം തടസപ്പെടുത്തുന്നതരത്തിലുള്ള അനധികൃത പാർക്കിംഗ് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുൻസിപ്പൽ സെക്രട്ടറിക്കും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിനും നിർദേശം നൽകി.
കെഎസ്ആർടിസി പരിസരത്ത് യാത്രക്കാരുടെ വിശ്രമസ്ഥലങ്ങൾ കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നും കമ്മീഷൻ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടണം.
ബസ് സ്റ്റാന്‍ഡിൽ യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്, മുൻസിപ്പൽ സെക്രട്ടറി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരുടെ സംയുക്ത യോഗം ജില്ലാ കളക്ടർ വിളിച്ചുചേർത്ത് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കൂടുതൽ പരാതിയുണ്ടെങ്കിൽ ജില്ലാ കളക്ടർക്ക് എഴുതി നൽകാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു.
പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഡിടിഒ, എസിപി, മുൻസിപ്പൽ സെക്രട്ടറി എന്നിവർ റിപ്പോർട്ട് സമർപ്പിച്ചു. ബസ് സ്റ്റാന്‍ഡിന് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നതായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അറിയിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിന് പിന്നിൽ മാത്രമാണ് ഓട്ടോ സ്റ്റാന്റ് അനുവദിച്ചിരിക്കുന്നതെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
പ്രവേശന കവാടത്തിന് സമീപമുള്ള സ്റ്റാൾ പൊളിച്ചുനീക്കിയെന്നും സ്ഥലം കയ്യേറരുതെന്ന് സ്റ്റാൾ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കമ്മീഷനെ അറിയിച്ചു. പൊതു പ്രവർത്തകനായ മുഹമ്മദ് റാഫി സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
ഒറ്റപ്പാലം: തോട്ടക്കരയിൽ കണ്ടത് കാട്ടുപൂച്ചയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം. പുലിയുടെ കാൽപ്പാടുകൾ കണ്ടെന്ന അഭ്യൂഹങ്ങൾക്ക് വനംവകുപ്പ് തന്നെയാണ് തടയിട്ടത്.
കാണപ്പെട്ടത് പുലിയുടെ കാൽപ്പാടുകളല്ലെന്നും കാട്ടുപൂച്ചയുടേതാകാമെന്നും വനംവകുപ്പിന്റെ പ്രഥമിക വിലയിരുത്തൽ ഉണ്ടായിരുന്നു.
തോട്ടക്കര ചേരിക്കുന്ന് മയിലുംപുറം റോഡിൽ കുംഭാരംകുന്നത്ത് രാമചന്ദ്രന്റെ വീട്ടുപറമ്പിലാണ് പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. ബുധനാഴ്ച രാത്രി വീടിനു പുറത്ത് നായകൾ കുരയ്ക്കുന്ന ശബ്ദം വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഇതേത്തുടർന്ന് രാവിലെ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കാൽപ്പാടുകൾ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു.
വ്യാഴാഴ്ച രാവിലെ കുളപ്പുള്ളി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ പരിശോധിച്ചു. കാൽപ്പാടിന്റെ വീതിയും നീളവും പരിശോധിക്കുമ്പോൾ പുലിയുടേതാണെന്നു തോന്നുന്നില്ലെന്നും കാട്ടുപൂച്ചയുടേതാകാമെന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി. അനിൽകുമാർ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് നിന്ന്ശേഖരിച്ച കാൽപ്പാടിന്റെ അളവുകൾ വിദഗ്ദസംഘത്തിനു കൈമാറുകയും തുടർന്ന് ഇവർ നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയുടെ കാൽപ്പാടുകളാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു .
മൂന്നുമാസം മുന്‍പ് ഒറ്റപ്പാലം ആർ.എസ്. റോഡ് പരിസരത്തും പുലിയുടേതെന്നു കരുതുന്ന കാൽപ്പാടുകൾ കണ്ടിരുന്നു. അന്നത്തെ പരിശോധനയിലും ഇത് കാട്ടുപൂച്ചയുടേതാണെന്ന് കണ്ടെത്തിയിരുന്നു.
District News
ഷൊർണൂർ: ആശങ്ക വേണ്ട, ഷൊർണൂർ തടയണയിൽ ആവശ്യത്തിന് ജലസമൃദ്ധിയായതായി വകുപ്പധികൃതർ. കടുത്ത ജലക്ഷാമത്തിലേക്ക് ഷൊർണൂർ മാറുമെന്ന ആശങ്കക്ക് ഇതോടു കൂടി പരിഹാരമായി.
കഴിഞ്ഞ ദിവസം മലമ്പുഴ ഡാം തുറന്നതിനാലാണ് പുഴയിൽ ജലസമൃദ്ധിയായത്. അതേസമയം വേനൽമഴ കൂടി സമൃദ്ധമായി ലഭിച്ചാലേ തുടർന്നും കുടിവെള്ളത്തിനാവശ്യമായ വെള്ളം ലഭിക്കൂവെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു. എന്നാൽ തത്കാലം ആശങ്കപ്പെടേണ്ട കാര്യമില്ല. ഡാമിൽനിന്നുള്ള വെള്ളം താത്കാലികമായ പരിഹാരമായിട്ടുണ്ട്. എന്നാൽ ഇപ്പോഴും വെള്ളമില്ലെന്ന കാരണം പറഞ്ഞ് രണ്ടുദിവസത്തിലൊരിക്കലും ഒന്നിടവിട്ട ദിവസങ്ങളിലുമാണ് അധികൃതർ കുടിവെള്ളം വിതരണംചെയ്യുന്നത്.
അതേസമയം തടയണയിൽനിന്നുള്ള മണലെടുപ്പ് ഇപ്പോഴും നടക്കുന്നുണ്ട്. ഷൊർണൂർ നഗരസഭ, വാണിയംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് ഷൊർണൂർ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളമെടുക്കുന്നത്. ഇതിനുപുറമേ എല്ലാദിവസവും ചളവറ പഞ്ചായത്തിലേക്ക് ടാങ്കറിലും വെള്ളം നൽകുന്നുണ്ട്. തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ പഞ്ചായത്തിലും തടയണയിലെ വെള്ളമാണ് ആശ്രയം.
ഷൊർണൂരിൽ തടയണയിൽ നിൽക്കുന്ന കുടിവെള്ളപദ്ധതിയുടെ കിണറുകളിൽ വെള്ളമില്ലാത്തതിനാൽ കഴിഞ്ഞദിവസം ചാലെടുത്ത് വെള്ളമെത്തിച്ചിരുന്നു. ഭാരതപ്പുഴയിലെ ലക്കിടി, മീറ്റ്ന, വാണിയംകുളം തടയണകൾ നിറഞ്ഞുവേണം ഷൊർണൂരിൽ വെള്ളമെത്താൻ. ദിവസങ്ങൾക്കുള്ളിൽ തടയണയിൽ ആവശ്യത്തിനു വെള്ളം ലഭിക്കുമെന്നാണ് ജല അഥോറിറ്റി അധികൃതർ പ്രതീക്ഷിക്കുന്നത്.
ഷൊർണൂർ തടയണക്കപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള വെള്ളമെത്തിക്കുന്ന കിണറുമുണ്ട്. വേനൽ കനത്തതോടെ റെയിൽവേ സ്റ്റേഷനിലേക്കു വെള്ളമെടുക്കുന്ന പുഴയിലെ കിണറിലും വെള്ളം കുറഞ്ഞിട്ടുണ്ട്. തടയണ നിറഞ്ഞാലേ കുടിവെള്ളത്തിനും റെയിൽവേ സ്റ്റേഷനിലേക്കുമുൾപ്പെടെ പര്യാപ്തമാകൂ. വൈകാതെ വേനൽമഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം വേനൽമഴ ശക്തമാകാത്തത് ജലസംഭരണികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് കുളങ്ങളും കിണറുകളും വറ്റിവരണ്ട സ്ഥിതിയാണ്. വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ദുർബലമാണ്. ഇതാണ് പ്രധാന പ്രതിസന്ധി.
District News
പാലക്കാട്: രണ്ടാംവിള നെല്ലുസംഭരണം സ്തംഭിച്ചതോടെ ജില്ലയിലെ കർഷകർ മാസങ്ങളായി പ്രതിസന്ധിയിൽ. പുതിയ സർക്കാർ രൂപീകരണത്തോടെ സംഭരണത്തിലെ അനിശ്ചിതത്വം നീങ്ങുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
പാലക്കാട് ജില്ലയില്‍മാത്രം കർഷകർക്കു 443 കോടി രൂപ വിതരണം ചെയ്യാനുണ്ട്. ഇതിനിടെ കേന്ദ്രസർക്കാർ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് 200 കോടി നൽകിയിട്ടുണ്ടെന്നും ഇതു വൈകാതെ നൽകാനാകുമെന്നും സപ്ലൈകോ അധികൃതർ പറയുന്നതിലും കർഷകർ പ്രതീക്ഷവയ്ക്കുന്നു.
രണ്ടാംവിള നെല്ല് സംഭരണത്തിനായി 63,000 കർഷകർ രജിസ്റ്റർ ചെയ്തതിൽ 38,000 പേരുടെ നെല്ലുമാത്രമാണ് ഇതുവരെ സംഭരിച്ചത്. ബാക്കി 25,000 കർഷകർ സപ്ലൈകോ ജീവനക്കാരെയും കാത്തുനിൽക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് എൺപതു ശതമാനം നെല്ല് സംഭരണം പൂർത്തിയായ സ്ഥാനത്ത് ഇത്തവണ 50% മാത്രമാണ് നടന്നത്. കേരള ബാങ്ക് വായ്പ അനുവദിക്കാത്തതിനാൽ സഹകരണ സംഘങ്ങൾ വഴി നെല്ലുവില നൽകുന്നതിൽ തടസം നേരിടുന്നുണ്ട്. പതിനായിരം പിആർഎസ് അപേക്ഷകളിൽ 2,500 എണ്ണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
നെല്ലുസംഭരണത്തിനു സപ്ലൈകോ ജില്ലാ ഓഫീസിലെ സൗകര്യങ്ങളുടെ പരിമിതിയും പ്രശ്നമായിട്ടുണ്ട്. കന്പ്യൂട്ടറുകളുടെ കുറവാണ് ഇതിൽ പ്രധാനം. പത്തെണ്ണമെങ്കിലും വേണ്ടിടത്തു മൂന്നെണ്ണം മാത്രമാണുള്ളത്.
ഇതിനിടെ സംഭരണ ചുമതലയുള്ള മില്ലുകാരുടെ ലാപ്ടോപ്പുകൾ സംഭരണ നടപടികൾക്കു ഉപയോഗിച്ചതു പരാതികൾക്കു ഇടനൽകിയിരുന്നു. ഇത്തരത്തിൽ ലഭിച്ച നൂറിലേറെ പരാതികളിൽ കൊച്ചി സപ്ലൈകോ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെല്ലുസംഭരണം തുടരണമെന്നാവശ്യപ്പെട്ട്
കോൺഗ്രസ് നേതാക്കൾ സപ്ലൈകോ ഓഫീസിൽ
പാലക്കാട്: നെല്ല് അടിയന്തിരമായി സംഭരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും നിയുക്ത ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതനും പാലക്കാട് സപ്ലൈകോ ഓഫീസിലെത്തി. തൂക്കക്കുറവില്ലാതെ നെല്ല് സംഭരിക്കാൻ മില്ലുടമകൾക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം.
കർഷകരുടെ ദുരിതത്തിനു പരിഹാരം കാണാൻ ഇനിയും വൈകരുതെന്നും ഇരുവരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച മില്ലുടമകളുമായി ചർച്ച നടത്തി നെല്ലുസംഭരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്നു സപ്ലൈകോ ജില്ലാ ഓഫീസർ ഇരുവർക്കും ഉറപ്പുനൽകി.
District News
ഒറ്റപ്പാലം: അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡിജിറ്റൽ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു. എക്സ്റേ യൂണിറ്റ് സ്ഥാപിച്ച ഏജൻസിക്ക് പ്രതിഫലത്തുക നൽകാതിരുന്നതുകാരണം സിസ്റ്റം ഷട്ട് ഡൗൺ ചെയ്ത് പ്രവർത്തനം നിർത്തിവപ്പിച്ചതായാണ് പരാതി ഉയരുന്നത്.
ഇതോടെ എക്സ്റേ എടുക്കാനായി രോഗികൾക്ക് 12 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പാലത്തും മറ്റു വിദൂരസ്ഥലങ്ങളിലും പോകേണ്ട അവസ്ഥയാണ്.
യൂണിറ്റ് പ്രവർത്തനം പുനരാരംഭിക്കണമെന്നും അന്വേഷണം നടത്തി ഏജൻസിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വാർഡ് അംഗം മുസ്തഫ തിരുണ്ടിക്കൽ ജില്ല കളക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്.
ഒറ്റപ്പാലം എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ച 14.84 ലക്ഷം രൂപ ചെലവിട്ടാണ് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചത്. ഇതിന്റെ പ്രവർത്തനോദ്ഘാടനം 2025 ഫെബ്രുവരിയിലായിരുന്നു.
District News
പാലക്കാട്: കേരള എൻജിഒ അസോസിയേഷൻ അന്‍പത്തിയൊന്നാം ജില്ലാ സമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
പുതിയ സർക്കാർ അധികാരത്തിലേറി ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി കുറ്റമറ്റരീതിയിൽ നടപ്പിലാക്കണം. ജീവനക്കാരുടെ നിരവധിയായ അനുകൂലങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ യുഡിഎഫ് സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ. ജോയി, സെക്രട്ടറി എ. ഗോപീദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി. എൽദോ, കെ.എം. ഫെബിൻ, ഡിസിസി സെക്രട്ടറി സി. ബാലൻ, കെ.എസ്. ജയഘോഷ്, എസ്. രവീന്ദ്രൻ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.സംഘടനാ ചർച്ച ജനറൽസെക്രട്ടറി എ.പി. സുനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വി.പി. ബോബിൻ , ജി.എസ്. ഉമാശങ്കർ, പ്രദീപ് കുമാർ, കെ.പി. എന്നിവർ പ്രസംഗിച്ചു.
District News
ഊട്ടി: ഊട്ടിയിൽ 138-ാമത് ശ്വാന പ്രദർശനമേളയ്ക്കു തുടക്കം. 55 ഇനങ്ങളിൽപ്പെട്ട 435 നായ്ക്കളാണ് പ്രദർശനത്തിലുള്ളത്. മേള നാളെ സമാപിക്കും.
വേനൽക്കാലത്ത് ഊട്ടിയിൽ നടത്താറുള്ള വിവിധ മേളകളുടെ ഭാഗമായാണ് ശ്വാനമേളയും സംഘടിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ കെന്നൽ ക്ലബാണ് സംഘാടകർ. കോമൺ ഹൗണ്ട്, സിപ്പിപാറൈ, ഗോംബൈ, കന്നി, മഡുൽ ഹൗണ്ട്, ബസ്നി, രാജപാളയം, റാംപൂർ ഹൗണ്ട് എന്നിവയുൾപ്പെടെ 55 ഇനങ്ങളിൽപ്പെട്ട നായ്ക്കളാണ് പ്രദർശനത്തിലുള്ളത്. ഓസ്ട്രേലിയൻ ചെബാർക്ക്, ബ്രസീലിയൻ ബെറാത്ത് ഡി പ്രെസിനാരിയോ എന്നീ രണ്ട് പുതിയ ഇനം നായകളും പ്രദർശനത്തിലുണ്ട്.
ഓസ്ട്രേലിയ, കസാക്കിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൻരെ വിധികർത്താക്കളെന്നു കെന്നൽ ക്ലബ് പ്രസിഡന്റ് രജനി കൃഷ്ണമൂർത്തിയും സെക്രട്ടറി മോട്ടേഷ് അകിയറും പറഞ്ഞു.
District News
ആലത്തൂർ: ഇവിടൊരു കാത്തിരിപ്പുകേന്ദ്രമുണ്ട്. കാത്തിരിക്കുന്നതു യാത്രക്കാരെയല്ല, അധികൃതരെ. അപകടാവസ്ഥയിലാണ് ബാങ്ക് റോഡ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം.
ആലത്തൂർ ഗ്രാമപഞ്ചായത്ത് നാല്പതുവർഷംമുമ്പ് നിർമിച്ചതാണിത്. കോൺക്രീറ്റ് പൊട്ടിയടർന്ന് മേൽക്കൂരയിൽ കമ്പിതെളിഞ്ഞു.
സാധനങ്ങൾ സൂക്ഷിക്കുന്ന ഇടമായി ഇതിനെ മാറ്റിയിരിക്കുകയാണ് ആക്രികച്ചവടക്കാർ. വള്ളിപ്പടർപ്പ് പടർന്നുകയറിയിട്ടുണ്ട്. വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായതിനാൽ ഇവിടെ കയറിനിൽക്കാൻ ആരും തയാറല്ല. പഴയ ബസ്സ്റ്റാൻഡിൽനിന്ന് പാലക്കാട്, കൊടുവായൂർ, നെന്മാറ ഭാഗത്തേക്കുള്ള ബസുകൾ ആദ്യകാലത്ത് ഇവിടെ നിർത്തിയിരുന്നു.
പിന്നീട് പുതിയ ബസ്സ്റ്റാൻഡ് വന്നതോടെ ബസുകൾ ലിങ്ക് റോഡ് വഴി സ്റ്റാൻഡിലെത്തിയശേഷം സ്വാതി ജംഗ്ഷനിലൂടെ ദേശീയപാതാ സർവീസ് റോഡിലൂടെയാണ് കിണ്ടിമുക്കിലെത്തുന്നത്.
ഇതോടെയാണ് ബാങ്ക് റോഡ് ബസ് കാത്തിരിപ്പുകേന്ദ്രം അവഗണിക്കപ്പെട്ടത്. ബാങ്ക് റോഡിൽ ഈവശത്ത് ബസ് കാത്തിരിപ്പുകേന്ദ്രമില്ല. കടത്തിണ്ണയാണ് യാത്രക്കാരുടെ ആശ്രയം. ബാങ്ക് റോഡിലെ പഴയ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റുകയും എതിർവശത്ത് പുതിയത് നിർമിക്കയും ചെയ്താൽ കിണ്ടിമുക്കിൽനിന്ന് വരുന്ന ബസുകൾ കാത്തുനിൽക്കുന്നവർക്ക് സഹായകമാകുമെന്നു യാത്രികർ പറയുന്നു.
District News
കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ കുടിവെള്ള പ്രതിസന്ധി തുടരുന്നു. പഞ്ചായത്ത് പരിധിയിൽ അഞ്ച് ഡാമുകളുണ്ടായിട്ടും ഇതാണ് അവസ്ഥ.
ലോറികളിൽ കുടിവെള്ളമെത്തിച്ച് പഞ്ചായത്തധികൃതർ ശ്രമം തുടരുന്നുണ്ടെങ്കിലും അപര്യാപ്തമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ജൽജീവൻമിഷൻ പദ്ധതി ഫലപ്രദമല്ലാത്തതും വിതരണം ചെയ്യുന്ന വെള്ളത്തിലെ നിറവ്യത്യാസവുമെല്ലാം ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ട്.
ഭൂഗർഭജലം താഴ്ന്നുപോയതിനാൽ മീങ്കര കുടിവെളള പദ്ധതിയിലെയും പ്രദേശിക ജലനിധി പദ്ധതികളിലെയും കുഴൽ കിണറുകളിൽനിന്നും പമ്പുചെയ്യുന്ന വെള്ളത്തിനു നിറവ്യത്യാസമുണ്ട്.
ഇതു കുടിക്കാൻ പറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആദിവാസിമേഖലയായ തേക്കടിയിലും കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുകയാണ്.
പഞ്ചായത്തിലെ മീങ്കര കുടിവെള്ള പദ്ധതിയും ചെമ്മണാംതോട് ചെമ്മണാംപതി തുടങ്ങിയിടങ്ങളിലുള്ള ജൽജിവൻമിഷൻ പദ്ധതിയും പഞ്ചായത്തിൽ പൂർത്തിയായിട്ടില്ല.
പത്തിച്ചിറ, മേപ്പാടം, കാടംകുറിശി, പരിവക്കുളം, നീളിപ്പാറ, ചെമ്മണാംതോട്, തേക്കടി, ഗോവിന്ദാപുരം, ചുടുക്കാട്ടവാര, തുടങ്ങിയിടങ്ങളിൽ കുടിവെള്ള കണക്്ഷനുകൾ നാളിതുവരെയായി എത്തിയിട്ടില്ല.
ജൽ ജീവൻ മിഷൻ പദ്ധതികൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
മുതലമടയിലെ കുടിവെള്ള പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് വാട്ടർ അഥോറിറ്റി.
പമ്പുചെയ്യുന്ന സമയം കൂട്ടിയും വെള്ളത്തിന്റെ ആവശ്യം കൂടുതലുള്ള ഇടങ്ങളിൽ വെള്ളത്തിന്റെ ഗതി നിയന്ത്രിച്ചും കൂടുതൽ വെളളമെത്തിക്കാനാണ് അഥോറിറ്റിയുടെ തീരുമാനം.
District News
പാലക്കാട്: അതീവ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളും ഉയർന്ന അപകടസാധ്യതയുമുണ്ടായിരുന്ന രോഗിയിൽ റിവേഴ്സ് ഷോൾഡർ റീപ്ലേസ്മെന്റ് സർജറി വിജയകരമായി പൂർത്തിയാക്കി നെന്മാറ കിംസ് അവൈറ്റിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ.
കോയമ്പത്തൂരിൽ നിന്നും ചികിത്സയ്ക്കായി എത്തിയ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
വാതരോഗം, അമിതവണ്ണം, ഗുരുതര ശ്വാസകോശ രോഗം ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ രോഗിയുടെ ശസ്ത്രക്രിയ പല ആശുപത്രികളിലും മാറ്റിവച്ചിരുന്നു.
ഉയർന്ന അപകടസാധ്യതയുള്ള കേസായതിനാൽ ശസ്ത്രക്രിയ നടത്തുന്നതു വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ കിംസ് അവൈറ്റിസ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ്, അനസ്തീഷ്യ, പൾമനോളജി, കാർഡിയോളജി, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളുടെ ഏകോപിത പ്രവർത്തനത്തിലൂടെ അതീവ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
സീനിയർ ഓർത്തോപീഡിക് സർജൻമാരായ ഡോ. സുരേഷ് ഗോപാലൻ, ഡോ. രാഗേഷ് ചന്ദ്രൻ എന്നിവരും സീനിയർ കൺസൾട്ടന്റ് അനസ്തീഷ്യ വിഭാഗം ഡോ.ആർ. മാധവി മാല എന്നിവരും ചേർന്നാണ് ശസ്ത്രക്രിയക്കു നേതൃത്വം നൽകിയത്.
ഇത്തരം സങ്കീർണ്ണമായ റിവേഴ്സ് ഷോൾഡർ റീപ്ലേസ്മെന്റ് ശസ്ത്രക്രിയകൾ എല്ലാ അത്യാധുനിക സൗകര്യങ്ങളും സജ്ജമായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ മാത്രമേ സുരക്ഷിതമായി നിർവഹിക്കാൻ സാധിക്കൂയെന്നും ഇത്തരം കേസുകൾ വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രമുഖ ആശുപത്രികളിലൊന്നായി നെന്മാറ കിംസ് അവൈറ്റിസ് ഹോസ്പിറ്റൽ മാറിക്കൊണ്ടിരിക്കുകയാണെന്നും കിംസ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൻ അറിയിച്ചു.
കിംസ് കേരള ക്ലസ്റ്റർ സിഇഒയും ആശുപത്രി ഡയറക്ടറുമായ ഫർഹാൻ യാസിൻ, ഹോസ്പിറ്റൽ യൂണിറ്റ് ഹെഡ് വിനോദ് രാജഗോപാലൻ, ഡോ. സുരേഷ് ഗോപാലൻ, ഡോ. രാഗേഷ് ചന്ദ്രൻ, ഡോ. മാധവി മാല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
ആലത്തൂർ: ആലത്തൂരിലെ നിറംമങ്ങിയ വിജയത്തിൽ എൽഡിഎഫ് ആശങ്ക അവസാനിക്കുന്നില്ല. പാർട്ടിയുടെ അവലോകന യോഗങ്ങളിൽ വിഷയം ചർച്ചയായേക്കും.
മൊത്തത്തിൽ എൽഡിഎഫ് വിജയം നേടിയെങ്കിലും ഭൂരിപക്ഷത്തിലെ വലിയ ഇടിവിലാണ് രാഷ്ട്രീയനിരീക്ഷകരുടെ ശ്രദ്ധയത്രയും. ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞത് സംഘടനാനിലപാടുകളിലും വോട്ടർമാരുടെ മനോഭാവത്തിലും മാറ്റമുണ്ടായതിനാലാ ണെന്നു വിലയിരുത്തപ്പെടുന്നു. ശക്തമായി രംഗത്തിറങ്ങിയിരുന്നെങ്കിൽ വിജയം സ്വന്തമാക്കാമായിരുന്നു എന്ന നിരാശയാണ് യുഡിഎഫ് ക്യാമ്പിലുയർന്നത്.
ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായ ശക്തമായ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വരുംകാല തെരഞ്ഞെടുപ്പുകളിലേക്ക് ഇരുകൂട്ടരും പുതിയ തന്ത്രങ്ങൾ ഒരുക്കേണ്ടിവന്നേക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.ഡി. പ്രസേനൻ നേടിയ 34118 വോട്ടിന്റെ വൻ ഭൂരിപക്ഷം ഇത്തവണ 8553 ആയി കുറഞ്ഞതാണ് എൽഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയ്ക്കും ആത്മപരിശോധനയ്ക്കും ഇടയാക്കിയത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ ആറിടങ്ങളിൽ എൽഡിഎഫ് മുൻതൂക്കം നേടി.
കുഴൽമന്ദം, തേങ്കുറുശി, എരിമയൂർ, മേലാർകോട്, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലാണ് എൽഡിഎഫ് ലീഡ് ഉറപ്പിച്ചത്. അതേസമയം ആലത്തൂർ പഞ്ചായത്തിൽ യുഡിഎഫ് മുൻതൂക്കം നേടി.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഫലങ്ങൾ പരിശോധിക്കുമ്പോൾ വണ്ടാഴി പഞ്ചായത്തിലാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡ് ലഭിച്ചത് (2114). കിഴക്കഞ്ചേരിയിൽ 1949 വോട്ടും, എരിമയൂരിൽ 1890 വോട്ടും ലീഡുലഭിച്ചു. മേലാർകോട് (1247), തേങ്കുറുശ്ശി (1045), കുഴൽമന്ദം (683) പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറ്റം നിലനിർത്തി.
ആലത്തൂർ പഞ്ചായത്തിൽ മാത്രം യുഡിഎഫ് മുന്നേറ്റം നേടി. ഇവിടെ യുഡിഎഫിന് 8073 വോട്ടും എൽഡിഎഫ് ന് 7525 വോട്ടുമാണ് ലഭിച്ചത്. 551 വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേടിയത്.
District News
കോട്ടയം: ജില്ലയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍നിന്നു മുന്‍ഗണന നൽകി പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ എതൊക്കെയാണെന്ന് അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്.
നിയമസഭയ്ക്കകത്തും പുറത്തും ഇവരുടെ ഇടപെടലുകളിലൂടെ നടപ്പാകാന്‍ ജില്ല കാത്തിരിക്കുന്നതു നിരവധി പദ്ധതികളാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയിട്ടും മുന്നോട്ടു പോകാത്ത നിരവധി പദ്ധതികളുണ്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍. അടിയന്തരമായി ജില്ലയില്‍ പൂര്‍ത്തികരിക്കേണ്ട പദ്ധതികളില്‍ ചിലത്.
മിനി സിവില്‍
സ്റ്റേഷന്
നിര്‍മിക്കണം
പുതുപ്പള്ളി മണ്ഡലത്തില്‍ പാമ്പാടിയില്‍ മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാമ്പാടി വില്ലേജ് ഓഫീസ് നിര്‍മാണം പൂര്‍ത്തീകരിക്കുക, അയര്‍ക്കുന്നം പഞ്ചായത്തിലെ ഗുര്ഖണ്ട സാരിപാലം പൂര്‍ത്തീകരിക്കുക.
അയര്‍ക്കുന്നം ബൈപാസ് യാഥാര്‍ഥ്യമാക്കുക, അയര്‍ക്കുന്നത്ത് കളിക്കളം നിര്‍മിക്കുക, ടാപ്പുഴ ശുദ്ധ ജല വിതരണപദ്ധതി വിപുലികരിച്ചു മണ്ഡലത്തിലെ ജലക്ഷാമം പരിഹരിക്കുക, മണര്‍കാട്-കിടങ്ങൂര്‍ റോഡ് നവീകരിക്കുക, പാമ്പാടി ബസ് സ്റ്റാന്‍ഡ് ആധുനികവത്കരിക്കുക, പാമ്പാടി ഫയര്‍ സ്റ്റേഷന് പുതിയ മന്ദിരത്തിലേക്ക് മാറ്റുക, മണര്‍കാട്-കിടങ്ങൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുക തുടങ്ങിയവയാണു മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങള്‍.
പരമ്പരാഗത
തൊഴില്‍മേഖലയെ
ഉയര്‍ത്തണം
വൈക്കത്തെ പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍പിരി, കക്കവാരല്‍, മത്സ്യബന്ധനം, തഴപ്പാഴ നെയ്ത്ത്, കളിമണ്‍പാത്ര നിര്‍മാണം തുടങ്ങിയവയ്ക്കു പുതുജീവന്‍ സമ്മാനിക്കണം. കയര്‍ സഹകരണ സംഘങ്ങളും സ്വകാര്യ സംരംഭകരും പ്രതിസന്ധിയിലായതോടെ തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. തഴപ്പായയില്നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരഭങ്ങളിലേക്ക് മാറിയാല്‍ പുതുതലമുറയെയും ഈ രംഗത്തേക്ക് ആകര്‍ഷിക്കാനാകും.
മണ്പാത്രനിര്മാണത്തിലേര്പ്പെട്ടിരുന്നവരില് പലരും തൊഴില്‍ പ്രതിസന്ധിമൂലം ചൂള പ്രവര്‍ത്തിപ്പിക്കാനാകാത്ത സ്ഥിതിയിലാണ്. പരമ്പരാഗത തൊഴില്‍ മേഖലയുടെ പുനരുദ്ധാരണത്തിനു നിയുക്ത എംഎല്‍എ കെ. ബിനിമോന്റെ ശക്തമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വൈക്കത്തെ പരമ്പരാഗത തൊഴിലാളികള്‍.
പ്രതീക്ഷയില്‍ നെല്‍കര്‍ഷകര്‍
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ജനങ്ങള്‍ നിയുക്ത എംഎല്‍എ നാട്ടകം സുരേഷിനോട് ആവശ്യപ്പെടുന്നത്. നെല്ലിന്റെ പണം രണ്ടു മാസമായിട്ടും കടമായി പോലും അക്കൗണ്ടില്‍ എത്തിയിട്ടില്ല. ഈ അവസ്ഥയ്ക്കു മാറ്റം ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പടിഞ്ഞാറൻ മേഖലയിലെ റോഡുകള്‍ വികസിപ്പിക്കണം. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് ഫയര്‍ സ്റ്റേഷനോ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനോ ഇല്ല. കൃഷിഭവന്, മൃഗാശുപത്രി, മത്സ്യഭവന് എന്നിവയ്ക്ക് സുരക്ഷിതമായ കെട്ടിടമില്ല.
ഏറ്റുമാനൂരിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണേണ്ടതും അടിയന്തരാവശ്യമാണ്. ഉപേക്ഷിച്ച ഫ്ലൈഓവര്‍ പദ്ധതിയെപ്പറ്റി പുനര്‍വിചിന്തനം ആവശ്യമാണ്. റിംഗ് റോഡ്, ഏറ്റുമാനൂര്‍ താലൂക്ക് പുനഃസ്ഥാപനം, ഏറ്റുമാനൂരില്‍ ഫയര്‍ സ്റ്റേഷന് എന്നിവയും പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളാണ്.
പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണം
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകള്‍ വിഭജിച്ച് പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്നത് പൂഞ്ഞാര്‍ ജനതയുടെ ചിരകാല അഭിലാഷമാണ്. ഈരാറ്റുപേട്ട കുടുബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം.
ജനസാന്ദ്രതയേറിയ നഗരസഭയിലെ ജനങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. വന്യമൃഗശല്യമുള്പ്പെടെയുള്ള മലയോര മേഖലയിലെ ജനകീയ വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണണം, ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം, കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണം.
സയന്‍സ് സിറ്റിയുടെ പ്രവർത്തനം
പൂര്ണതോതിലാകണം
കടുത്തുരുത്തി മണ്ഡലത്തില്‍ കുറവിലങ്ങാട്ടെ സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പൂര്‍ത്തിയാക്കുക, കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുക, കുറുപ്പന്തറയിലെ റെയില്‍വേ മേല്‍പ്പാല നിര്‍മാണം, ആലപ്പുഴ-മധുര മിനി ഹൈവേയില്‍ കുറുപ്പന്തറയിലുള്ള റെയില്‍വേയുടെ ലവല്‍ ക്രോസില്‍ മേല്‍പ്പാലം, മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം, തിരക്കേറിയ കോട്ടയം-എറണാകുളം റോഡിലെ വളവുകള്‍ നിവര്‍ത്തുക, കടുത്തുരുത്തി ടൗണിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുക, കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് പുതിയ മന്ദിരം, കുറുപ്പന്തറ ഉള്‍പ്പെടെയുള്ള ജംഗ്ഷന് വികസനം, കുറവിലങ്ങാട് ടൗണ്‍ ബൈപാസ് എന്നീ ആവശ്യങ്ങളാണു മണ്ഡലത്തിലെ ജനങ്ങള്‍ക്കുള്ളത്.
പടിഞ്ഞാറന്‍
മേഖലയുടെ
വികസനം
ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലയുടെ വികസനം സാധ്യമാക്കുന്നതും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി നിര്‍ദേശിക്കപ്പെട്ട പടിഞ്ഞാറന്‍ ബൈപാസ് പദ്ധതി നടപ്പാക്കാനുള്ള നടപടി ആവിഷ്കരിക്കണം. കുട്ടനാടിനെ ചങ്ങനാശേരിയുമായി ബന്ധിപ്പിക്കുന്ന കെസി പാലം നിര്‍മാണം വേഗത്തിലാക്കണം. ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെയും ജനറല്‍ ആശുപത്രിയുടെയും നിര്‍മാണം പൂര്‍ത്തീകരിക്കണം. ചങ്ങനാശേരി റെയില്‍വേ ഫ്ലൈഓവറും പെരുന്തുരുത്തി ബൈപാസിലെ നാലുകോടി മേല്‍പ്പാലവും സാധ്യമാക്കണം. നിയോജകമണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണം എന്നിവയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പാലായുടെ
വികസന
സ്വപ്നങ്ങള്‍
പാലായിലെ മുടങ്ങിക്കിടക്കുന്ന സ്വപ്നപദ്ധതിയായ റിവര്‍വ്യു റോഡ് പൂര്‍ത്തീകരണം, കളരിയാമ്മാക്കല് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കല്‍, റബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബര്‍ അധിഷ്ഠിത വ്യവസായം, യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍, ഗതാഗതക്കുരുക്കിന് പരിഹാരമായി സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍നിന്ന് പാലാ വലിയപാലത്തിലേക്ക് ഫ്ലൈഓവര്‍ നിര്‍മാണം, അരുണാപുരം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി പൂര്‍ത്തിയാക്കല്‍, ജനറല്‍ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍ എന്നിവയാണു പ്രധാനമായും എംഎല്‍എയെ കാത്തിരിക്കുന്നത്.
ആകാശപാത
പൂര്‍ത്തിയാക്കണം
കോട്ടയം മണ്ഡലത്തില്‍ പ്രഥമ പരിഗണന നൽകി പൂര്‍ത്തിയാക്കേണ്ടത് നഗരമധ്യത്തില്‍ 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആകാശപാതയാണ്. 2016ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു കോട്ടയം ശാസ്ത്രി റോഡ് ജംഗ്ഷനില്‍ ആകാശപാതയുടെ തറക്കല്ലിട്ടത്. വര്‍ഷങ്ങളായി പൂര്‍ത്തിയാക്കാതെ കിടക്കുന്ന പദ്ധതിയില്‍ നിരവധി വിവാദങ്ങളുമുണ്ടായിരുന്നു. പദ്ധതി പൂര്ത്തീ കരിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യണം.
നാളുകള്‍ക്കു മുമ്പു വരെ കോട്ടയത്തുനിന്നു നിരവധി കായിക താരങ്ങള്‍ക്കു കരുത്തേകിയത് നെഹ്റു സ്റ്റേഡിയമായിരുന്നു. സ്റ്റേഡിയം ഇന്നു നാശത്തിന്റെ വക്കിലാണ്. മഴക്കാലമായാല്‍ സ്റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞു കിടക്കും. അതിനാല്‍ നെഹ്റു സ്റ്റേഡിയം നവീകരിച്ചു കായിക താരങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കണം.
ചിങ്ങവനം സ്പോര്‍ട്സ് കോംപ്ലകസ്, കഞ്ഞിക്കുഴി മേല്‍പ്പാലം, നട്ടാശേരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുടങ്ങിയവയും നടപ്പാക്കണം. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കമെന്നാണ് കോട്ടയം മണ്ഡലത്തിലെ വോട്ടര്‍മാര്‍ എംഎല്‍എയോട് ആവശ്യപ്പെടുന്നത്.
കുരുക്കില്ലാത്ത
കാഞ്ഞിരപ്പള്ളി വേണം
കാഞ്ഞിരപ്പള്ളിക്കാര് വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കില്‍നിന്ന് ശാശ്വത പരിഹാരമാണ് പുതിയ എംഎല്‍എയില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രധാന നടപടി. കുരിശുങ്കല്‍ ജംഗ്ഷനില്‍ നിന്നു പൂതക്കുഴിവരെ എത്താന്‍ യാത്രക്കാര്‍ ഏറെ കഷ്ടപ്പെടുകയാണ്. കടകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ബസില്‍ വരുന്നവര്‍ പലപ്പോഴും ബസുകളില്‍നിന്ന് ഇറങ്ങി നടന്നുപോകുന്ന സ്ഥിതിയാണുള്ളത്.
പ്രധാന ബൈപാസിനൊപ്പം മിനി ബൈപാസ് കൂടി പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയുള്ളൂ.
റബര്‍ കൃഷിയുടെ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയില്‍ റബര്‍ അധിഷ്ഠിത വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും വേണം.
District News
കോട്ടയം: ജില്ലയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക് നീളുന്നു.
കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ കെ.സി. അനുകൂല കൂറ്റന്‍ ഹോള്‍ഡിംഗ്സ് ഉയര്‍ന്നപ്പോള്‍ പാമ്പാടിയിലും പുതുപ്പള്ളിയിലും വി.ഡി. സതീശന് അനുകൂല പ്രകടനം നടന്നു. മുഖ്യമന്ത്രി ആരാകുമെന്ന വിഷയത്തില്‍ യുഡിഎഫില്‍ സസ്പെന്‍സ് തുടരവേയാണു കോട്ടയം ടൗണില്‍ കെ.സി. വേണുഗോപാല്‍ അനുകൂല ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്. ഇന്നലെ വൈകുന്നേരമാണ് പുതുപ്പള്ളി മണ്ഡലത്തില്‍ വി.ഡി. സതീശന് അനുകൂല പ്രകടനം നടത്തിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു.
പുതുപ്പള്ളിയില്‍ നടന്ന ഐക്യദാര്‍ഢ്യ റാലി എൈഎന്ടിയുസി ഓഫീസിന് മുന്പില് നിന്നും ആരംഭിച്ച് പുതുപ്പള്ളി കവല ചുറ്റിയാണ് സമാപിച്ചത്. പാമ്പാടിയില്‍ നടന്ന പ്രകടനം പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരാണ് ഇന്നു തെരുവിലിറങ്ങിയതെന്നും സിപിഎമ്മിന്റെ അവസ്ഥ കോണ്‍ഗ്രസിന് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പാമ്പാടിയിലെ പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച ഐക്യദാര്‍ഢ്യ റാലി പാമ്പാടി കാളച്ചന്ത ചുറ്റി ബസ് സ്റ്റാന്‍ഡിന് മുന്‍പിലാണ് സമാപിച്ചത്. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറിനിന്നു. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയന് മാത്യു, മീനടം പഞ്ചായത്ത് പ്രസിഡന്റ് മിനി ഫിലിപ്, പാമ്പാടി പഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
കോട്ടയം: മുന്നണികള്‍ക്ക് ലഭിച്ച വോട്ടുകള്‍ സംബന്ധിച്ചു പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ചകളും വിശകലനങ്ങളും നടക്കാനിരിക്കെ 2021നെ അപേക്ഷിച്ച് യുഡിഎഫിനും എന്‍ഡിഎയ്ക്കും വോട്ട് വിഹിതം കൂടിയപ്പോള്‍ എല്‍ഡിഎഫിനു കുറഞ്ഞു.
ജില്ലയില്‍ 2021ല്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ യുഡിഎഫിന് 85,544 വോട്ടാണു വര്‍ധിച്ചത്. എന്‍ഡിഎയ്ക്ക് 64,877 വോട്ട് വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫിന് 1,05,083 വോട്ടിന്റെ കുറവുണ്ടായി. യുഡിഎഫിന് വോട്ട് വിഹിതം വര്‍ധിക്കാതിരുന്നത് പാലാ മണ്ഡലത്തില്‍ മാത്രമാണ്. 19,005 വോട്ടിന്റെ കുറവുണ്ടായി. പൂഞ്ഞാറിലാണ് ഏറ്റവും കൂടുതല്‍ വോട്ട് കൂടിയത്. 22,267. ഏറ്റുമാനൂര്‍, പുതുപ്പള്ളി മണ്ഡലങ്ങളില്‍ 2021 അപേക്ഷിച്ച് 20,000ല്‍ അധികം വോട്ട് വര്‍ധിച്ചു.
എല്‍ഡിഎഫിന് വൈക്കമാണ് എറ്റവും വലിയ പരാജയം നേരിടേണ്ടിവന്നത്. ഇവിടെ 19,804 വോട്ടിന്റെ കുറവുണ്ടായി. കോട്ടയത്ത് 13,751 വോട്ടിന്റെയും പുതുപ്പള്ളിയില്‍ 23,204 വോട്ടിന്റെയും കുറവുണ്ടായി.
എന്‍ഡിഎ കഴിഞ്ഞ തവണ 1,15,156 വോട്ടാണ് നേടിയതെങ്കില്‍ ഇത്തവണ 1,80,033 വോട്ടുനേടാനായി. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി ഒഴിച്ച് മറ്റ് മണ്ഡലങ്ങളിലെല്ലാം വോട്ട് വര്‍ധിച്ചു. ഏറ്റുമാനൂരില്‍ 771 വോട്ടു കുറഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ 2,173 വോട്ടും പുതുപ്പള്ളിയില്‍ 150 വോട്ടും കുറഞ്ഞു. കൂടുതല്‍ വോട്ടു നേടിയത് പൂഞ്ഞാര്‍ സ്ഥാനാര്‍ഥി പി.സി. ജോര്‍ജാണ്. 36,172. കഴിഞ്ഞ തവണ പൂഞ്ഞാറില്‍ മത്സരിച്ചത് ബിഡിജെഎസ് സ്ഥാനാര്‍ഥി എം.പി. സെന്‍ ആണ്.
ഇദ്ദേഹം 2,965 വോട്ടുമാത്രമാണ് നേടിയത്. അന്ന് പി.സി. ജോര്‍ജ് 41,851 വോട്ടുനേടി രണ്ടാം സ്ഥാനത്തായിരുന്നു. മകന് ഷോണ്‍ ജോര്‍ജ് പാലായില്‍ 35,304 വോട്ടുനേടി.
2021ല്‍ പാലായിലെ ബിജെപി സ്ഥാനാര്‍ഥി ജെ. പ്രമീളദേവി നേടിയത് 10,869 വോട്ടു മാത്രം. കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണു വോട്ടുകണക്കില്‍ മൂന്നാമത്. 26,984 വോട്ടാണ് അദ്ദേഹം നേടിയത്. എന്നാല്‍ കഴിഞ്ഞ തവണ ഇവിടെ ബിജെപിയുടെ അല്‍ഫോന്‍സ് കണ്ണന്താനം 29,157 വോട്ടുനേടിയിരുന്നു. വൈക്കത്തെ ബിജെപി സ്ഥാനാര്‍ഥിയും സിപിഐയുടെ മുന്‍ എംഎല്‍എയുമായ കെ. അജിത്ത് 20,297 വോട്ടുനേടി. കഴിഞ്ഞ തവണ ബിഡിജെഎസിലെ അജിത സാബു 11,953 വോട്ടാണ് നേടിയത്. ഏറ്റവും കുറവ് വോട്ട് കോട്ടയത്താണ് - 9,726. 2021ല്‍ 8,611 വോട്ടാണ് നേടിയത്.
മുന്നണിക്ക് കിട്ടിയ വോട്ട് (മണ്ഡലം, 2021ലെ വോട്ട്, 2026ലെ വോട്ട് എന്നക്രമത്തിൽ
യുഡിഎഫ്
പാലാ 69,804, 50,799
കടുത്തുരുത്തി 59,666, 70,353
വൈക്കം 42,266, 52,944
ഏറ്റുമാനൂര്‍ 43,986, 64,077
കോട്ടയം 65,401, 68,893
പുതുപ്പള്ളി 63,372, 84,031
ചങ്ങനാശേരി 49,366, 55,991
കാഞ്ഞിരപ്പള്ളി 46,596, 56,646
പൂഞ്ഞാര്‍ 34,633, 56,900
ഉപതെരഞ്ഞെടുപ്പ്
(പുതുപ്പള്ളി) 80,144
എന്‍ഡിഎ
പാലാ 10,869 35,304
കടുത്തുരുത്തി 11,670, 12,228
വൈക്കം 11953 20297
ഏറ്റുമാനൂര്‍ 13746 12975
കോട്ടയം 8611 9726
പുതുപ്പള്ളി 11694 11544
ചങ്ങനാശേരി 14491 14803
കാഞ്ഞിരപ്പള്ളി 29157 26984
പൂഞ്ഞാര്‍ 2965 36172
ഉപതെരഞ്ഞെടുപ്പ്
(പുതുപ്പള്ളി) 6558
എല്‍ഡിഎഫ്
പാലാ 54426 47808
കടുത്തുരുത്തി 55410 39053
വൈക്കം 71388 51584
ഏറ്റുമാനൂര്‍ 58289 44325
കോട്ടയം 46658 32907
പുതുപ്പള്ളി 54328 31124
ചങ്ങനാശേരി 55425 47623
കാഞ്ഞിരപ്പള്ളി 60299 50874
പൂഞ്ഞാര്‍ 58668 50207
ഉപതെരഞ്ഞെടുപ്പ്
(പുതുപ്പള്ളി) 42425
District News
എടത്വ: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്കിന്റെ പിറകിലിരുന്ന യുവാവ് മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരപരിക്ക്.
മാവേലിക്കര തെക്കേക്കര പൊന്നേഴ മീനത്തേതില്‍ കിഴക്കേതില്‍ മധുവിന്റെ മകന് എം. അബിന്മോന് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിന് എടത്വ-ചമ്പക്കുളം റോഡില്‍ ചിറയ്ക്കകം പാടത്തിനു പടിഞ്ഞാറ് വശം വൈപ്പിശേരി അശോകന്റെ കടയ്ക്കു സമീപത്തുവച്ചാണ് അപകടം.
ആലപ്പുഴ ഭാഗത്തുനിന്നു എടത്വയ്ക്ക് വന്ന ബൈക്ക് എതിരേ വന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിനു പിന്നിലിരുന്ന അബിന്മോന് നൂറു മീറ്ററോളം തെറിച്ചു പോയിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അബിന്മോൻ മരണപ്പെട്ടു. ബൈക്ക് ഒാടിച്ചിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
District News
ചാരുംമൂട്: കർഷകരുടെ പ്രതീക്ഷകളിൽ കണ്ണീർവീഴ്ത്തി നെൽച്ചെടികളിൽ തണ്ടുതുരപ്പന്റെ ആക്രമണം വ്യാപകമാവുന്നു. തെക്കേക്കര പഞ്ചായത്തിൽ വരേണിക്കൽ, ചെറുകുന്നം പാടശേഖരങ്ങളിലെ 70 ഏക്കറിലെയും തഴക്കര പഞ്ചായത്തിലെ അറനൂറ്റിമംഗലം ആക്കപ്പള്ളി പാടശേഖരത്തിലെ പത്തേക്കറിലെയും നെൽക്കൃഷിയാണ് തണ്ടുതുരപ്പന്റെ ആക്രമണത്തിൽ കരിഞ്ഞുണങ്ങിയത്.
ഇതിനകം 15 ലക്ഷം രൂപ കൃഷിക്കായി ചെലവഴിച്ചതായി കർഷകർ പറയുന്നു. 120 ദിവസംകൊണ്ട് പാകമാകുന്ന ഉമ ഇനത്തിലുള്ള നെല്ലാണ് ഇവിടെ കൃഷി ചെയ്തത്. സമീപപ്രദേശങ്ങളിലെ മറ്റു പാടശേഖരങ്ങളിൽ കൃഷിയിറക്കി 15 ദിവസത്തിനു ശേഷമാണ് വരേണിക്കൽ, ചെറുകുന്നം പാടശേഖരങ്ങളിൽ കൃഷിയിറക്കിയത്. ആദ്യം വിതച്ചശേഷം പിന്നീട് പറിച്ചുനടുകയായിരുന്നു. സാധാരണ കാലാവസ്ഥയിൽ തണ്ടുതുരപ്പൻ ഇടുന്ന മുട്ടകൾ വിരിഞ്ഞാലും നശിച്ചുപോകാറാണു പതിവെന്ന് കർഷകർ പറയുന്നു.
എന്നാൽ, ഇത്തവണ അസാധാരണമായ ചൂട് കൃഷിയെ പ്രതികൂലമായി ബാധിച്ചു. അമിതമായ ചൂടിൽ മുട്ടകൾ നശിച്ചുപോകാതെ മുഴുവൻ വിരിഞ്ഞ് പുഴുക്കളായി മാറി. നേരിട്ട് തണ്ടിലേക്കിറങ്ങിയ ഇവ പാകമാകാൻ തയാറെടുത്ത കതിരുകളിലെ പാൽ കുടിച്ചുവറ്റിച്ചു. ഇതോടെ മുഴുവൻ കതിരും മങ്കായി. നെൽച്ചെടികളുടെ തണ്ടുൾപ്പെടെ കരിഞ്ഞുണങ്ങിയ നിലയിലാണ്.
വരേണിക്കൽ ശ്രീമംഗലത്ത് എസ്.ആർ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ 14 കർഷകരാണ് വരേണിക്കൽ, ചെറുകുന്നം പാടശേഖരങ്ങളിൽ കൃഷിയിറക്കിയത്. വർഷങ്ങളായി ഇവർ ഈ മേഖലയിൽ നെൽക്കൃഷി ചെയ്യുന്നുണ്ട്.
ആവശ്യത്തിനു വെള്ളം ലഭിക്കാതെയും ചിലപ്പോൾ കാലംതെറ്റിയെത്തുന്ന വേനൽമഴയിലും കൃഷിക്ക് ഭാഗിക നാശമുണ്ടാകാറുണ്ടെങ്കിലും ഇത്രയും വലിയ തോതിൽ കൃഷിനാശമുണ്ടാകുന്നത് ആദ്യമായാണ്. വിവരമറിഞ്ഞ് മേഖലയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും. മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു.
District News
അമ്പലപ്പുഴ: ഇടിമിന്നലേറ്റ് വീടിന്റെ ഒരു ഭാഗം തകർന്നു വീണു. ആർക്കും പരിക്കില്ല. പുറക്കാട് പഞ്ചായത്ത് 13-ാം വാർഡ് പുത്തൻനട പുത്തൻപറമ്പിൽ ഷൈലയുടെ വീടിന്റെ സൺഷൈഡാണ് തകർന്നുവീണത്. കഴിഞ്ഞ രാത്രി എട്ടരയോടെയായിരുന്നു അപകടം.
ശക്തമായ കാറ്റും മഴയും മിന്നലിനുമിടയിൽ വലിയ ശബ്ദം കേട്ട് ഷൈലയും മരുമകൾ ആര്യയും വീടിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ വീടിന്റെ കോൺക്രീറ്റ് ചെയ്ത സൺ ഷെഡ് ഭാഗം തകർന്നു വീഴുന്നതാണ് കണ്ടത്. ഉടൻ ഇവർ അകത്തേക്ക് കയറിയതിനാൽ പരിക്കേറ്റില്ല. വീടിന്റെ മുൻവശത്തെ ഒരു ഭാഗവും ഇടിമിന്നലിൽ തകർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.