കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണുണ്ടായതെന്നും ഇടതുപക്ഷം ദുർബലപ്പെടുന്നത് കേരളത്തിന് വലിയ ആപത്താണെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തന്നെ തകർച്ചയിലേക്കായിരിക്കും നയിക്കുകയെന്നും ഇ.പി. കൂട്ടിച്ചേർത്തു. ലോകം ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം ഇടതുപക്ഷത്തിന്റെ ദൗർബല്യമാണ്. ട്രംപിനെ പോലുള്ള വലതുപക്ഷ തീവ്രവാദികൾ ലോകത്ത് നാശം വിതയ്ക്കുന്നു.
കേരളത്തിലെ മാധ്യമശൃംഖല മുഴുവൻ വലതുപക്ഷ ശക്തികളുടെ കൈവശമാണ്. സോഷ്യൽ മീഡിയ വഴി ഇടതുപക്ഷത്തെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. 102 സീറ്റ് നേടിയിട്ടും ഒരു മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാത്ത യുഡിഎഫ് അനിശ്ചിതത്വത്തിലാണ്. സതീശൻ, ചെന്നിത്തല, വേണുഗോപാൽ എന്നിവർക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നത് ആ പാർട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ തെളിവാണ്. എൽഡിഎഫ് സർക്കാ
രിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.ജനവിരുദ്ധമായ ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ചെയ്യാനുള്ളതെല്ലാം ചെയ്യുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
Tags : Defeat is unexpected nattuvisheaham local news