ചൊവ്വൂരിൽ റോഡിന്റെ വശങ്ങൾ തകർന്നത് ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജും ജനപ്രതിനിധികളും സന്ദർശിക്കുന്നു.
ചേർപ്പ് : ചൊവ്വൂർ കിഴക്കേ അങ്ങാടി പൂത്തറയ്ക്കൽ റോഡിൽ സിഎംആർഎൽഎൽപി ജലജീവൻ പദ്ധതി പ്രകാരം വീടുകളിലേക്കുള്ള പൈപ്പ് ലൈൻ കണക്ഷന്റെ നിർമാണ പ്രവൃത്തികൾക്കായി ഉപയോഗിച്ച റോഡ് വശങ്ങൾ ഇടിഞ്ഞ് തകർന്ന നിലയിൽ.
കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് മെറ്റലും മണ്ണിട്ടും മൂടിയ റോഡിന്റെ വശങ്ങളും സമീപ കാനകളുമാണ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. 35 ലക്ഷം രൂപ ചെലവിൽ നിർമാണ പ്രവൃത്തികൾ നടത്തുന്ന പൈപ്പ് ലൈൻ കണക്ഷനുകൾക്കാണ് ഈ അവസ്ഥ സംഭവിച്ചിരിക്കുന്നത്. കാര്യക്ഷമതയില്ലാത്ത നിർമാണ പ്രവർത്തനങ്ങളും ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ അനാസ്ഥയുമാണ് ഇവ തകരാനുള്ള കാരണമെന്ന് ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് ആരോപിച്ചു.
റോഡിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചതിനാൽ മഴ പെയ്തതോടെ ചെളിനിറഞ്ഞത് വ്യാപാരസ്ഥാപനങ്ങളിലേക്ക് ചെല്ലുന്ന ആളുകൾക്കും ബുദ്ധിമുട്ടുമായിരിക്കുകയാണ്. ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, വാർഡ് അംഗം എൽവിയ ദേവസി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീന ജോസ്, സിനി പ്രദീപ് എന്നിവർ സ്ഥലം സന്ദർശിച്ചു.