വരേണിക്കൽ, ചെറുകുന്നം പാടശേഖരങ്ങളിലെ 70 ഏക്കറിലെ നെൽക്കൃഷി തണ്ടുതുരപ്പന്റെ ആക്രമണത്തിൽ കരിഞ്ഞുണങ്ങി നശിച്ചപ്പോൾ.
ചാരുംമൂട്: കർഷകരുടെ പ്രതീക്ഷകളിൽ കണ്ണീർവീഴ്ത്തി നെൽച്ചെടികളിൽ തണ്ടുതുരപ്പന്റെ ആക്രമണം വ്യാപകമാവുന്നു. തെക്കേക്കര പഞ്ചായത്തിൽ വരേണിക്കൽ, ചെറുകുന്നം പാടശേഖരങ്ങളിലെ 70 ഏക്കറിലെയും തഴക്കര പഞ്ചായത്തിലെ അറനൂറ്റിമംഗലം ആക്കപ്പള്ളി പാടശേഖരത്തിലെ പത്തേക്കറിലെയും നെൽക്കൃഷിയാണ് തണ്ടുതുരപ്പന്റെ ആക്രമണത്തിൽ കരിഞ്ഞുണങ്ങിയത്.
ഇതിനകം 15 ലക്ഷം രൂപ കൃഷിക്കായി ചെലവഴിച്ചതായി കർഷകർ പറയുന്നു. 120 ദിവസംകൊണ്ട് പാകമാകുന്ന ഉമ ഇനത്തിലുള്ള നെല്ലാണ് ഇവിടെ കൃഷി ചെയ്തത്. സമീപപ്രദേശങ്ങളിലെ മറ്റു പാടശേഖരങ്ങളിൽ കൃഷിയിറക്കി 15 ദിവസത്തിനു ശേഷമാണ് വരേണിക്കൽ, ചെറുകുന്നം പാടശേഖരങ്ങളിൽ കൃഷിയിറക്കിയത്. ആദ്യം വിതച്ചശേഷം പിന്നീട് പറിച്ചുനടുകയായിരുന്നു. സാധാരണ കാലാവസ്ഥയിൽ തണ്ടുതുരപ്പൻ ഇടുന്ന മുട്ടകൾ വിരിഞ്ഞാലും നശിച്ചുപോകാറാണു പതിവെന്ന് കർഷകർ പറയുന്നു.
എന്നാൽ, ഇത്തവണ അസാധാരണമായ ചൂട് കൃഷിയെ പ്രതികൂലമായി ബാധിച്ചു. അമിതമായ ചൂടിൽ മുട്ടകൾ നശിച്ചുപോകാതെ മുഴുവൻ വിരിഞ്ഞ് പുഴുക്കളായി മാറി. നേരിട്ട് തണ്ടിലേക്കിറങ്ങിയ ഇവ പാകമാകാൻ തയാറെടുത്ത കതിരുകളിലെ പാൽ കുടിച്ചുവറ്റിച്ചു. ഇതോടെ മുഴുവൻ കതിരും മങ്കായി. നെൽച്ചെടികളുടെ തണ്ടുൾപ്പെടെ കരിഞ്ഞുണങ്ങിയ നിലയിലാണ്.
വരേണിക്കൽ ശ്രീമംഗലത്ത് എസ്.ആർ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ 14 കർഷകരാണ് വരേണിക്കൽ, ചെറുകുന്നം പാടശേഖരങ്ങളിൽ കൃഷിയിറക്കിയത്. വർഷങ്ങളായി ഇവർ ഈ മേഖലയിൽ നെൽക്കൃഷി ചെയ്യുന്നുണ്ട്.
ആവശ്യത്തിനു വെള്ളം ലഭിക്കാതെയും ചിലപ്പോൾ കാലംതെറ്റിയെത്തുന്ന വേനൽമഴയിലും കൃഷിക്ക് ഭാഗിക നാശമുണ്ടാകാറുണ്ടെങ്കിലും ഇത്രയും വലിയ തോതിൽ കൃഷിനാശമുണ്ടാകുന്നത് ആദ്യമായാണ്. വിവരമറിഞ്ഞ് മേഖലയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും. മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു.
Tags : Invasion nattuvisheaham local news