കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ കുടിവെള്ള പ്രതിസന്ധി തുടരുന്നു. പഞ്ചായത്ത് പരിധിയിൽ അഞ്ച് ഡാമുകളുണ്ടായിട്ടും ഇതാണ് അവസ്ഥ.
ലോറികളിൽ കുടിവെള്ളമെത്തിച്ച് പഞ്ചായത്തധികൃതർ ശ്രമം തുടരുന്നുണ്ടെങ്കിലും അപര്യാപ്തമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ജൽജീവൻമിഷൻ പദ്ധതി ഫലപ്രദമല്ലാത്തതും വിതരണം ചെയ്യുന്ന വെള്ളത്തിലെ നിറവ്യത്യാസവുമെല്ലാം ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ട്.
ഭൂഗർഭജലം താഴ്ന്നുപോയതിനാൽ മീങ്കര കുടിവെളള പദ്ധതിയിലെയും പ്രദേശിക ജലനിധി പദ്ധതികളിലെയും കുഴൽ കിണറുകളിൽനിന്നും പമ്പുചെയ്യുന്ന വെള്ളത്തിനു നിറവ്യത്യാസമുണ്ട്.
ഇതു കുടിക്കാൻ പറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആദിവാസിമേഖലയായ തേക്കടിയിലും കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുകയാണ്.
പഞ്ചായത്തിലെ മീങ്കര കുടിവെള്ള പദ്ധതിയും ചെമ്മണാംതോട് ചെമ്മണാംപതി തുടങ്ങിയിടങ്ങളിലുള്ള ജൽജിവൻമിഷൻ പദ്ധതിയും പഞ്ചായത്തിൽ പൂർത്തിയായിട്ടില്ല.
പത്തിച്ചിറ, മേപ്പാടം, കാടംകുറിശി, പരിവക്കുളം, നീളിപ്പാറ, ചെമ്മണാംതോട്, തേക്കടി, ഗോവിന്ദാപുരം, ചുടുക്കാട്ടവാര, തുടങ്ങിയിടങ്ങളിൽ കുടിവെള്ള കണക്്ഷനുകൾ നാളിതുവരെയായി എത്തിയിട്ടില്ല.
ജൽ ജീവൻ മിഷൻ പദ്ധതികൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
മുതലമടയിലെ കുടിവെള്ള പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് വാട്ടർ അഥോറിറ്റി.
പമ്പുചെയ്യുന്ന സമയം കൂട്ടിയും വെള്ളത്തിന്റെ ആവശ്യം കൂടുതലുള്ള ഇടങ്ങളിൽ വെള്ളത്തിന്റെ ഗതി നിയന്ത്രിച്ചും കൂടുതൽ വെളളമെത്തിക്കാനാണ് അഥോറിറ്റിയുടെ തീരുമാനം.