കോൺഗ്രസ് നേതാക്കളായ എ. തങ്കപ്പനും സുമേഷ് അച്യുതനും സപ്ലൈകോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു.
പാലക്കാട്: രണ്ടാംവിള നെല്ലുസംഭരണം സ്തംഭിച്ചതോടെ ജില്ലയിലെ കർഷകർ മാസങ്ങളായി പ്രതിസന്ധിയിൽ. പുതിയ സർക്കാർ രൂപീകരണത്തോടെ സംഭരണത്തിലെ അനിശ്ചിതത്വം നീങ്ങുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
പാലക്കാട് ജില്ലയില്മാത്രം കർഷകർക്കു 443 കോടി രൂപ വിതരണം ചെയ്യാനുണ്ട്. ഇതിനിടെ കേന്ദ്രസർക്കാർ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് 200 കോടി നൽകിയിട്ടുണ്ടെന്നും ഇതു വൈകാതെ നൽകാനാകുമെന്നും സപ്ലൈകോ അധികൃതർ പറയുന്നതിലും കർഷകർ പ്രതീക്ഷവയ്ക്കുന്നു.
രണ്ടാംവിള നെല്ല് സംഭരണത്തിനായി 63,000 കർഷകർ രജിസ്റ്റർ ചെയ്തതിൽ 38,000 പേരുടെ നെല്ലുമാത്രമാണ് ഇതുവരെ സംഭരിച്ചത്. ബാക്കി 25,000 കർഷകർ സപ്ലൈകോ ജീവനക്കാരെയും കാത്തുനിൽക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് എൺപതു ശതമാനം നെല്ല് സംഭരണം പൂർത്തിയായ സ്ഥാനത്ത് ഇത്തവണ 50% മാത്രമാണ് നടന്നത്. കേരള ബാങ്ക് വായ്പ അനുവദിക്കാത്തതിനാൽ സഹകരണ സംഘങ്ങൾ വഴി നെല്ലുവില നൽകുന്നതിൽ തടസം നേരിടുന്നുണ്ട്. പതിനായിരം പിആർഎസ് അപേക്ഷകളിൽ 2,500 എണ്ണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
നെല്ലുസംഭരണത്തിനു സപ്ലൈകോ ജില്ലാ ഓഫീസിലെ സൗകര്യങ്ങളുടെ പരിമിതിയും പ്രശ്നമായിട്ടുണ്ട്. കന്പ്യൂട്ടറുകളുടെ കുറവാണ് ഇതിൽ പ്രധാനം. പത്തെണ്ണമെങ്കിലും വേണ്ടിടത്തു മൂന്നെണ്ണം മാത്രമാണുള്ളത്.
ഇതിനിടെ സംഭരണ ചുമതലയുള്ള മില്ലുകാരുടെ ലാപ്ടോപ്പുകൾ സംഭരണ നടപടികൾക്കു ഉപയോഗിച്ചതു പരാതികൾക്കു ഇടനൽകിയിരുന്നു. ഇത്തരത്തിൽ ലഭിച്ച നൂറിലേറെ പരാതികളിൽ കൊച്ചി സപ്ലൈകോ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെല്ലുസംഭരണം തുടരണമെന്നാവശ്യപ്പെട്ട്
കോൺഗ്രസ് നേതാക്കൾ സപ്ലൈകോ ഓഫീസിൽ
പാലക്കാട്: നെല്ല് അടിയന്തിരമായി സംഭരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും നിയുക്ത ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതനും പാലക്കാട് സപ്ലൈകോ ഓഫീസിലെത്തി. തൂക്കക്കുറവില്ലാതെ നെല്ല് സംഭരിക്കാൻ മില്ലുടമകൾക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം.
കർഷകരുടെ ദുരിതത്തിനു പരിഹാരം കാണാൻ ഇനിയും വൈകരുതെന്നും ഇരുവരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച മില്ലുടമകളുമായി ചർച്ച നടത്തി നെല്ലുസംഭരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്നു സപ്ലൈകോ ജില്ലാ ഓഫീസർ ഇരുവർക്കും ഉറപ്പുനൽകി.
Tags : There is no end nattuvisheaham local news