നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രഖ്യാപിച്ച നൂറുദിനങ്ങള്‍ കൊണ്ട് നൂറു പദ്ധതികള്‍ എന്ന വാഗ്ദാനം എങ്ങുമെത്താതെ പാതിവഴിയിലായി.
ഏപ്രില്‍ 20നകം നഗരത്തിന്റെ സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന പ്രഖ്യാപനമാണ് കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ പാളിയത്. നഗരവികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനായി സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാന്‍ സംരംഭകത്വ മീറ്റ് ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ചിരുന്നെങ്കിലും പലതും കടലാസിലൊതുങ്ങി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നഗരസഭയുടെ സജീവമായ ഇടപെടലുണ്ടാകുമെന്ന വാഗ്ദാനവും ജലരേഖയായിരിക്കുകയാണ്.
നഗരസഭയുടെ നേരിട്ടുള്ള ഇടപെടല്‍ ഉറപ്പുനല്‍കിയ പ്രധാന റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. ഇടത്തോട് റോഡ് നിര്‍മാണം, കച്ചേരിക്കടവ് പാലം, രാജാ റോഡ് വികസനം എന്നിവയില്‍ കാര്യമായ പുരോഗതിയില്ല. തോട്ടം-തൈക്കടപ്പുറം, പള്ളിക്കര-താലൂക്ക് ആശുപത്രി റോഡുകളുടെ നവീകരണവും പാലായി ഷട്ടര്‍ കം ബ്രിഡ്ജ് റോഡ് നിര്‍മാണവും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രായോഗിക നടപടികള്‍ വൈകുകയാണ്.
തീർഥാടന ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ദേവസ്വങ്ങളുമായി ചര്‍ച്ച നടത്തി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന വാഗ്ദാനവും വെറുതെയായി.
പുതിയ ബസ്സ്റ്റാന്‍ഡ് തുറന്നുകൊടുത്തുവെങ്കിലും അനധികൃത പാര്‍ക്കിംഗും ക്രമരഹിതമായ ഗതാഗതവും കാരണം യാത്രക്കാര്‍ വലയുകയാണ്. ഏപ്രില്‍ 20ഓടെ പൂര്‍ത്തിയാക്കുമെന്ന് കരുതിയ ലക്ഷ്യങ്ങള്‍ പലതും കാലാവധി കഴിഞ്ഞിട്ടും പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.
Tags : The 100-day nattuvisheaham local news