ഷൊർണൂർ: ആശങ്ക വേണ്ട, ഷൊർണൂർ തടയണയിൽ ആവശ്യത്തിന് ജലസമൃദ്ധിയായതായി വകുപ്പധികൃതർ. കടുത്ത ജലക്ഷാമത്തിലേക്ക് ഷൊർണൂർ മാറുമെന്ന ആശങ്കക്ക് ഇതോടു കൂടി പരിഹാരമായി.
കഴിഞ്ഞ ദിവസം മലമ്പുഴ ഡാം തുറന്നതിനാലാണ് പുഴയിൽ ജലസമൃദ്ധിയായത്. അതേസമയം വേനൽമഴ കൂടി സമൃദ്ധമായി ലഭിച്ചാലേ തുടർന്നും കുടിവെള്ളത്തിനാവശ്യമായ വെള്ളം ലഭിക്കൂവെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു. എന്നാൽ തത്കാലം ആശങ്കപ്പെടേണ്ട കാര്യമില്ല. ഡാമിൽനിന്നുള്ള വെള്ളം താത്കാലികമായ പരിഹാരമായിട്ടുണ്ട്. എന്നാൽ ഇപ്പോഴും വെള്ളമില്ലെന്ന കാരണം പറഞ്ഞ് രണ്ടുദിവസത്തിലൊരിക്കലും ഒന്നിടവിട്ട ദിവസങ്ങളിലുമാണ് അധികൃതർ കുടിവെള്ളം വിതരണംചെയ്യുന്നത്.
അതേസമയം തടയണയിൽനിന്നുള്ള മണലെടുപ്പ് ഇപ്പോഴും നടക്കുന്നുണ്ട്. ഷൊർണൂർ നഗരസഭ, വാണിയംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് ഷൊർണൂർ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളമെടുക്കുന്നത്. ഇതിനുപുറമേ എല്ലാദിവസവും ചളവറ പഞ്ചായത്തിലേക്ക് ടാങ്കറിലും വെള്ളം നൽകുന്നുണ്ട്. തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ പഞ്ചായത്തിലും തടയണയിലെ വെള്ളമാണ് ആശ്രയം.
ഷൊർണൂരിൽ തടയണയിൽ നിൽക്കുന്ന കുടിവെള്ളപദ്ധതിയുടെ കിണറുകളിൽ വെള്ളമില്ലാത്തതിനാൽ കഴിഞ്ഞദിവസം ചാലെടുത്ത് വെള്ളമെത്തിച്ചിരുന്നു. ഭാരതപ്പുഴയിലെ ലക്കിടി, മീറ്റ്ന, വാണിയംകുളം തടയണകൾ നിറഞ്ഞുവേണം ഷൊർണൂരിൽ വെള്ളമെത്താൻ. ദിവസങ്ങൾക്കുള്ളിൽ തടയണയിൽ ആവശ്യത്തിനു വെള്ളം ലഭിക്കുമെന്നാണ് ജല അഥോറിറ്റി അധികൃതർ പ്രതീക്ഷിക്കുന്നത്.
ഷൊർണൂർ തടയണക്കപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള വെള്ളമെത്തിക്കുന്ന കിണറുമുണ്ട്. വേനൽ കനത്തതോടെ റെയിൽവേ സ്റ്റേഷനിലേക്കു വെള്ളമെടുക്കുന്ന പുഴയിലെ കിണറിലും വെള്ളം കുറഞ്ഞിട്ടുണ്ട്. തടയണ നിറഞ്ഞാലേ കുടിവെള്ളത്തിനും റെയിൽവേ സ്റ്റേഷനിലേക്കുമുൾപ്പെടെ പര്യാപ്തമാകൂ. വൈകാതെ വേനൽമഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം വേനൽമഴ ശക്തമാകാത്തത് ജലസംഭരണികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് കുളങ്ങളും കിണറുകളും വറ്റിവരണ്ട സ്ഥിതിയാണ്. വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ദുർബലമാണ്. ഇതാണ് പ്രധാന പ്രതിസന്ധി.
Tags : Water supply nattuvisheaham local news