ഒറ്റപ്പാലം: തോട്ടക്കരയിൽ കണ്ടത് കാട്ടുപൂച്ചയുടെ കാൽപ്പാടുകളെന്ന് സ്ഥിരീകരണം. പുലിയുടെ കാൽപ്പാടുകൾ കണ്ടെന്ന അഭ്യൂഹങ്ങൾക്ക് വനംവകുപ്പ് തന്നെയാണ് തടയിട്ടത്.
കാണപ്പെട്ടത് പുലിയുടെ കാൽപ്പാടുകളല്ലെന്നും കാട്ടുപൂച്ചയുടേതാകാമെന്നും വനംവകുപ്പിന്റെ പ്രഥമിക വിലയിരുത്തൽ ഉണ്ടായിരുന്നു.
തോട്ടക്കര ചേരിക്കുന്ന് മയിലുംപുറം റോഡിൽ കുംഭാരംകുന്നത്ത് രാമചന്ദ്രന്റെ വീട്ടുപറമ്പിലാണ് പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. ബുധനാഴ്ച രാത്രി വീടിനു പുറത്ത് നായകൾ കുരയ്ക്കുന്ന ശബ്ദം വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഇതേത്തുടർന്ന് രാവിലെ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കാൽപ്പാടുകൾ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു.
വ്യാഴാഴ്ച രാവിലെ കുളപ്പുള്ളി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ പരിശോധിച്ചു. കാൽപ്പാടിന്റെ വീതിയും നീളവും പരിശോധിക്കുമ്പോൾ പുലിയുടേതാണെന്നു തോന്നുന്നില്ലെന്നും കാട്ടുപൂച്ചയുടേതാകാമെന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി. അനിൽകുമാർ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് നിന്ന്ശേഖരിച്ച കാൽപ്പാടിന്റെ അളവുകൾ വിദഗ്ദസംഘത്തിനു കൈമാറുകയും തുടർന്ന് ഇവർ നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയുടെ കാൽപ്പാടുകളാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു .
മൂന്നുമാസം മുന്പ് ഒറ്റപ്പാലം ആർ.എസ്. റോഡ് പരിസരത്തും പുലിയുടേതെന്നു കരുതുന്ന കാൽപ്പാടുകൾ കണ്ടിരുന്നു. അന്നത്തെ പരിശോധനയിലും ഇത് കാട്ടുപൂച്ചയുടേതാണെന്ന് കണ്ടെത്തിയിരുന്നു.