കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ കാലവർഷത്തിനു മുന്പ് ശാസ്ത്രീയമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
15 ദിവസത്തിനകം ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനിയർക്ക് (കമ്മീഷൻ നിർദേശം നൽകി. ജൂണിൽ കണ്ണൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള എളയാവൂർ സോണിൽ വൈദ്യർ പീടിക എംആർസി റോഡ്, വയൽ റോഡ്, കാരായൻ റോഡ് എന്നിവ വെട്ടിപ്പൊളിച്ച് പൈപ്പിട്ട ശേഷം റോഡിൽ നിറച്ച മണ്ണ് ഒറ്റമഴയിൽ തന്നെ ഒലിച്ചുപോയതോടെ റോഡ് പൂർണമായി തകർന്നതായി പരാതിയിൽ പറയുന്നു. ജനങ്ങളുടെയും വാഹനങ്ങളുടെയും യാത്ര ദുഷ്കരമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകൾ തകർന്നു കിടക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Tags : Roads dug up nattuvisheaham local news