കട്ടയ്ക്കോട് റോഡിലെ നോക്കുകുത്തിയായ അതിരു കല്ല്
കാട്ടാക്കട: തെക്കൻ മലയോര പട്ടണമായ കാട്ടാക്കടയുടെ വികസനത്തിനായി രൂപകൽപ്പന ചെയ്ത ടൗൺ വികസന പദ്ധതി ഫയലിലൊതുങ്ങി. 2022 ൽ പൂർത്തിയാകുമെന്ന പറഞ്ഞ പദ്ധതിയുടെ പ്രാഥമിക നടപടികൾ പോലും ആരംഭിച്ചല്ലെന്നും ആക്ഷേപം.
നൂറുകോടിയുടെ വികസന പദ്ധതിയാണ് ലക്ഷ്യമിട്ടിരു ന്നത്. ഇതിന്റെ ഭാഗമായി ടൗണിൽ സ്ഥലമേറ്റെടുക്കുന്നതിനുള്ള അതിർത്തി കല്ലുകളും സ്ഥാപിച്ചിരുന്നു. ഗതാഗത കുരുക്കും റോഡിന്റെ വീതി കുറവും ടൗണിന്റെ അശാസ്ത്രീയമായ കിടപ്പും പരിഗണിച്ച് മാതൃകാ വികസന പദ്ധതി തയാറാക്കിയത്. 2004 ൽ അന്നത്തെ തദ്ദേശസ്വയം ഭരണ വകുപ്പുമന്ത്രി എം.കെ. മുനീറാണ് ജി. കാർത്തികേയന്റെ നിർദേശ പ്രകാരം പദ്ധതി ആവിഷ്കരിച്ചത്. തുടർന്നു വന്ന പിണറായി സർക്കാരാണു പദ്ധതിക്കായി 100 കോടി വകയിയിരുത്തിയത്. അതിർത്തിക്കല്ലിടലിന്റെ ഉദ്ഘാടനം അ ന്നത്തെ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കു കയും ചെയ്തു.
പ്രദേശത്തെ വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് ചർച്ചകളും നടത്തി. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കോസ്റ്റ് ഫോർഡ്, കോളജ് ഓഫ് ആർക്കിടെക്ചർ എന്നിവരുടെ നേതൃത്വത്തിൽ പഠനങ്ങളും നടത്തി. മൂന്നു ഘട്ടങ്ങളിലായാണ് ടൈൺ വികസനം നടപ്പിലാക്കാനുദ്ദേശിച്ചിരുന്നത്.
ആദ്യ ഘട്ടമായി പ്രധാന റോഡിന്റെയും അനുബന്ധ നാല് റിംഗ് റോഡുകളുടെയും വികസനത്തിനു വേണ്ടി 41.46 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാവുകയും സ്ഥലമേറ്റെടുക്കുന്നതിനു കല്ലുകൾ സ്ഥാപിക്കുന്നതിനായി 16.30 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കി. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ടൗൺ വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പിനുള്ള അതിർത്തി കല്ലിടൽ ആരംഭിച്ചത്. എന്നാൽ പദ്ധതി എന്ന് തുടങ്ങാൻ കഴിയുമെന്ന് ബന്ധപ്പെട്ടവർക്ക് പറയാൻ കഴിയുന്നില്ല.
നടപ്പാത നിർമിക്കുക, ട്രാഫിക്ക് സിസ്റ്റം കൊണ്ടു വരിക, അനധികൃത വഴിവാണിഭം ഒഴിപ്പിക്കുക, പട്ടണത്തിൽ ശുചിമുറി സംവിധാനം ഒരുക്കുക, ടാക്സി- ഓട്ടോ സ്റ്റാൻഡുകൾ മാറ്റുക തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കാനിരു ന്നത്.
Tags : Local News Nattuvishesham Thiruvananthapuram