എടവനക്കാട് പതിനാറാം വാർഡിൽ ചെറിയ ടാങ്കറിൽ കുടിവെള്ള വിതരണം നടത്തുന്നു.
വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ തീരമേഖലയിൽ വീണ്ടും കുടിവെള്ളം ക്ഷാമം. ഇവിടെ പതിനാറാം വാർഡിൽ ഉൾപ്പെട്ട തീര മേഖലയിൽ കുടിവെള്ളം കിട്ടാക്കനിയായിട്ട് ഒരാഴ്ചയോളമായി. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പഞ്ചായത്ത് ചില മേഖലകളിൽ ചെറിയ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല.
അടിക്കടി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഇവിടെ ശാശ്വത പരിഹാരത്തിന് വഴി കാണാൻ വാട്ടർ അഥോറിറ്റി അധികൃതർ കുട്ടാക്കുന്നില്ല.
പഞ്ചായത്ത് ആകട്ടെ ഇതിനുള്ള നടപടികളും എടുക്കുന്നില്ല എന്നാണ് പ്രാദേശിവാസികളുടെ ആരോപണം. മാത്രമല്ല കുടിവെള്ളമെത്താത്തതിന്റെ കാരണം കണ്ടെത്താൻ പഞ്ചായത്തോ വാട്ടർ അഥോറിറ്റിയോ ശ്രമിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. മതിയായ വെള്ളം പറവൂരിൽ നിന്നും എത്താത്തതാണ് ഇവിടെ അടിക്കടി ക്ഷാമം ഉണ്ടാകുന്നതെന്നാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
സമരം ചെയ്യുമ്പോഴെല്ലാം കൃത്യമായി വെള്ളമെത്തുന്നുമുണ്ടെന്ന് ഇവർ പറയുന്നു. ഇതിനിടെ എടവനക്കാട് പഴങ്ങാട് പാലത്തിന് മുകളിലുള്ള കുടിവെള്ള പൈപ്പിന്റെ എയർ വാൽവ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം ദിവസേന പാഴാകുന്നുമുണ്ട്.
രണ്ടാഴ്ചയോളമായി ഈ ചോർച്ച തുടങ്ങിയിട്ട്. ഇതും ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews