നിലന്പൂർ: ആദിവാസി നഗറുകളിലെ വിഷു ആഘോഷം കളർഫുള്ളാക്കാൻ ഭക്ഷ്യക്കിറ്റുകളുമായി വനപാലകരെത്തി. അകന്പാടം വനം സ്റ്റേഷനിലെ വനപാലകരാണ് കിലോമീറ്ററുകൾ സഞ്ചരിച്ച് പന്തീരായിരം ഉൾവനത്തിലെ അന്പുമല, വെറ്റിലക്കൊല്ലി, പാലക്കയം ആദിവാസി നഗറുകളിൽ എത്തി ഓരോ കുടുംബത്തിനും ആവശ്യമായ പലചരക്ക് സാധനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ നൽകിയത്.പന്തീരായിരം വനമേഖലയോട് ചേർന്നുകിടക്കുന്ന കല്ലുണ്ട ആദിവാസി നഗറിലെ കുടുംബങ്ങൾക്കും കിറ്റുകൾ കൈമാറി.
1000 രൂപയോളം വിലവരുന്ന സാധനങ്ങൾ ഉൾപ്പെട്ട 120 കിറ്റുകളാണ് നൽകിയത്.
എടവണ്ണ റേഞ്ച് ഓഫീസർ എം.എൻ. ഷംനാസ്, അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിൻ എന്നിവരുടെ നേതൃത്വത്തിലാണ് വനപാലകർ കിറ്റുകൾ നൽകിയത്.
അകന്പാടം സ്റ്റേഷനിലെ വനപാലകർ തൃശൂരിലെ "തടാകം’ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കിറ്റുകൾ എത്തിച്ചു നൽകിയത്.ഓണം നാളുകളിലും ആഘോഷ ദിവസങ്ങളിലും അകന്പാടത്തെ വനപാലകർ കിറ്റുകളുമായി കാടുകയറി എത്താറുണ്ട്.
ഫൗണ്ടേഷൻ പ്രതിനിധി മുഹമ്മദ്കുട്ടി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ. ശ്രീജൻ. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എ. മുഹമ്മദ് അസ് ലം, എം.ജെ. മനു, വി.ആർ. വിവേക്, കെ. സരസ്വതി. കെ.ഷിജ്ന, എസ്. രാഖി, ഫോറസ്റ്റ് വാച്ചർമാരായ ജാസിർ, മുനീർ എന്നിവരും കിറ്റു വിതരണത്തിൽ പങ്കാളികളായി.