പരിഹാരം കണ്ടെത്താന്‍ നിര്‍ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ സെറ്റിൽമെന്റ് നിവാസികൾക്ക് പട്ടയം നൽകുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് എത്രയും വേഗം ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം രേഖാമൂലം സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന സങ്കീർണമായ വിഷയമാണിത്.നിയമാനുസൃതമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലാൻഡ് ബോർഡിന്റെ നിർദേശപ്രകാരം അർഹരായ കൈവശക്കാർക്ക് അവകാശം ഉറപ്പാക്കി പട്ടയം അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു.
വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘം രൂപീകരിച്ച് രേഖാശേഖരണവും പരിശോധനയും നടത്തി വരുന്നുണ്ട്. ഏകദേശം 400 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി പട്ടയം ലഭിക്കുന്നതിനായി കാത്തിരിക്കുന്നത്.
പുതുപ്പാടി ജില്ലയിലെ സർവേ നമ്പർ 1/1 ൽ ഉൾപ്പെടുന്ന ഏകദേശം 100 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ടാണ് പ്രശ്നം നിലനിൽക്കുന്നത്. മിച്ചഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ നഷ്ടമായതിനാൽ മിച്ച ഭൂമിയും മറ്റു ഭൂമികളും വ്യക്തമായി വേർതിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതാണ് പട്ടയം അനുവദിക്കുന്ന നടപടികൾ നീളാൻ കാരണം. ആകെയുള്ള 7700 ഏക്കർ ഭൂമിയിൽ ഏതാണ്ട് പകുതിയോളം ഭൂമി നിക്ഷിപ്ത വനഭൂമിയായി തിരിച്ചിട്ടുള്ളതും 500 ഏക്കറിൽ താഴെയുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുള്ളതുമാണ്.
ശേഷിക്കുന്ന ഭൂമി സർക്കാർ ഭൂമിയല്ലാത്തതിനാൽ ലാന്റ് അസൈൻമെന്റ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കാൻ കഴിയില്ല. വിഷയം ശാശ്വതമായി പരിഹരിക്കുന്നതിന് താമരശേരി താലൂക്ക് ഓഫീസ്, ലാന്‍ഡ് ട്രിബ്യൂണൽ ഓഫീസ്, ജില്ലാ കളക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
Tags : Local News Nattuvishesham Kozhikode