പ്രതീകാത്മക ചിത്രം
പത്തനംതിട്ട: മനുഷ്യാവകാശ കമ്മീഷൻ എന്ന് സ്വയം വിശേഷിപ്പിച്ച് ആൾമാറാട്ടം നടത്തി ഭീഷണിപ്പെടുത്തിയെന്ന പരാതികൾ അന്വേഷണത്തിനായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി റാവഡ ചന്ദ്രശേഖർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആറന്മുള, കോയിപ്രം, എറണാകുളം ഹിൽപാലസ് പൊലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. പത്തനംതിട്ട പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാന സ്വഭാവമുള്ള 2419/2025 നമ്പർ കേസിന്റെ അന്വേഷണം കൂടി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് കമ്മീഷൻ നിർദേശിച്ചു.
ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ചെയർമാൻ ഷാജി ജേക്കബ്, അയിരൂർ വെള്ളിയറ സ്വദേശി ലിതൻ മാത്യു എന്നിവർക്കെതിരേയാണ് പരാതി. ഹ്യൂമൻ റൈറ്റ്സ് കോർപ്സ് എന്ന സംഘടനയെ കരിമ്പട്ടികയിൽപ്പെടുത്താൻ 2024 മേയ് ഒന്പതിന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടും തട്ടിപ്പ് തുടരുകയാണെന്ന് കുമ്പഴമുറി സ്വദേശി കെ.എ. താജുദ്ദീൻ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. തുടർന്നാണ് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ കമ്മീഷൻ നിർദ്ദേശിച്ചത്.
Tags : District News Nattuvishesham Human Rights Commission Crime Branch