വടപുറം താളിപ്പൊയിലിൽ കെഎൻജി റോഡിനോട് ചേർന്നുണ്ടായ മണ്ണിടിച്ചിൽ. മുകളിൽ അപകടമേഖലയായി മാറിയ പാർക്കിന്റെ ഭാഗം
നിലമ്പൂർ:വടപുറം താളിപൊയിലിൽ പെട്രോൾ പന്പ് നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ. പന്പ് നിർമാണം നിർത്തിവച്ച ഭാഗത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. സ്വകാര്യവ്യക്തിയുടെ പാർക്കിന്റെ താഴ്വാരത്താണ് കഴിഞ്ഞ ദിവസം വലിയ തോതിൽ മണ്ണിടിഞ്ഞത്. ഇതോടെ പാർക്കും അപകടഭീതിയിലാണ്. സുരക്ഷാ സംവിധാനം ഒരുക്കേണ്ട അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വടപുറം മന്പാട് ഭാഗത്തെ കഐൻജി റോഡിന് ചേർന്നാണ് വലിയ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്.
കുത്തനെയുള്ള ഈ ഭാഗം മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പെട്രോൾ പന്പ് നിർമാണത്തിനായി സ്ഥലം ഉടമ നിരത്തിയത്. ഈ ഭാഗത്ത് മണ്ണിടിക്കും മുന്പ് കരിങ്കൽ ഭിത്തി കെട്ടി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം പ്രവൃത്തി നടത്തിയിരുന്നെങ്കിൽ മണ്ണിടിച്ചിൽ തടയാമായിരുന്നു. സുരക്ഷിതമില്ലാതെ പണിത താത്കാലിക സംരക്ഷണഭിത്തിയുടെ ഭാഗവും മണ്ണിടിച്ചിലിൽ നിലംപൊത്തി.
മന്പാട് വില്ലേജ് ഓഫീസ് പരിധിയിലാണ് ഈ സ്ഥലം.
ഇവിടെ മണ്ണിടിച്ചൽ ഉൾപ്പെടെ നടന്നിട്ടും റവന്യുവകുപ്പിന്റെ ഭാഗത്തുനിന്ന് സുരക്ഷ ഉറപ്പ് വരുത്താൻ നടപടിയുണ്ടായിട്ടില്ല. പാർക്കിനോട് ചേർന്ന് താഴ്വാരത്ത് മണ്ണിടിച്ചിൽ ഉണ്ടായതോടെ ഈ ഭാഗത്ത് മഴ പെയ്താൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതിനാൽ പാർക്കിൽ എത്തുന്നവരുടെ സുരക്ഷയും അധികൃതർ ഉറപ്പാക്കേണ്ടതാണ്.
ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിനോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മഴ മാറിയാൽ കരിങ്കൽ ഭിത്തി നിർമിച്ച് പാർക്കിന്റെ സുരക്ഷ ഉറപ്പുനൽകാമെന്നാണ് പന്പിന്റെ സ്ഥലം ഉടമ പറഞ്ഞിട്ടുള്ളതെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഈ ഭാഗത്തെ സുരക്ഷ ഉറപ്പാക്കേണ്ടത് മന്പാട് ഗ്രാമപഞ്ചായത്തിന്റെയും മന്പാട് വില്ലേജ് അധികൃതരുടെയും ഉത്തരവാദിത്വമാണ്.
2018ലും 2019ലും പ്രളയങ്ങളും മണ്ണിടിച്ചിലും വ്യാപകമായുണ്ടായ നിലന്പൂർ മേഖലയിൽ ഉൾപ്പെട്ട പ്രദേശമാണിത്. റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ മണ്ഡലമായ വണ്ടൂർ മണ്ഡലത്തിന്റെ ഭാഗം കൂടിയാണ്.
Tags : Local News Nattuvishesham Malappuram