ടികെ റോഡിൽ കുന്പനാട് ജംഗ്ഷനു സമീപം ഓടയ്ക്കു സമീപത്ത് ആളുകളെ വീഴ്ത്തുന്ന കുഴി.
കോഴഞ്ചേരി: തിരുവല്ല - കുമ്പഴ സംസ്ഥാനപാതയിലെ റോഡിലെ ഓടയോടു ചേർന്ന കുഴിയിൽ വീണു പരിക്കേറ്റ അഭിഭാഷകന്റെ പരാതിയിൽ പൊതുമരാമത്ത് വകുപ്പിനെതിരേ പോലീസ് കേസെടുത്തു. സംസ്ഥാന പാതയിൽ കുന്പനാട് ഭാഗത്തു കുഴിയിൽ വീണു പരിക്കേറ്റ അഡ്വ. ഷാം കുരുവിള നൽകിയ പരാതിയിലാണ് കോയിപ്രം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനിയർ, ഇരവിപേരൂര്‍ അസിസ്റ്റന്റ് എൻജിനിയര്‍, തിരുവല്ല അസിസ്റ്റന്റ് എൻജിനിയര്‍ എന്നിവര്‍ക്കെതിരേയാണ് ഭാരതീയ ന്യായസംഹിത 125, 125 (എ), 125 (ബി) വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുസംവിധാനവുമായി ബന്ധപ്പെട്ട അനാസ്ഥയിൽ അപൂര്‍വമായി മാത്രമാണ് ഇത്തരത്തില്‍ കേസുകള്‍ പോലീസ് എടുക്കുന്നതെന്ന് മുന്‍ പത്തനംതിട്ട ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ഗവണ്മെന്റ് പ്ലീഡറുമായ ഷാം കുരുവിള പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറന്മുള നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അബിന്‍ വര്‍ക്കി കോടിയാട്ടിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തിനിടെയാണ് കോൺഗ്രസ് നേതാവു കൂടിയായ ഷാം കുരുവിള റോഡിനോടു ചേർന്ന കുഴിയിൽ വീണത്.
കുമ്പനാട് ജംഗ്ഷനിലെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറിന് സമീപത്തുള്ള നടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷാം കുരുവിളക്ക് അപകടം ഉണ്ടായത്. റോഡിലെ വെള്ളം ഓടയിലേക്ക് ഒഴുകാന്‍ നിര്‍മിച്ച മാന്‍ഹോളുകള്‍ നെറ്റ് മൂടി സംരക്ഷിക്കാതിരുന്നതുകാരണമാണ് കാല് വഴുതി വീണതെന്ന് പരാതിയിൽ പറയുന്നു.
ഇടതുകാലിന്റെ ഞരമ്പ് മുറിഞ്ഞുപോകുകയും കാല്‍മുട്ടിനു പരിക്കേൽക്കുകയും ചെയ്തു. ദീർഘദിവസങ്ങൾ ആശുപത്രി വാസത്തിലായിരുന്ന ഷാം കുരുവിള വീട്ടിൽ മടങ്ങിയെത്തിയെങ്കിലും ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഇതേസ്ഥലത്ത് മുന്‍പും ഇതുപോലെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള ഓടകള്‍ക്കു മുകളില്‍ സ്ലാബിട്ട് സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനാണെന്നും അതു നിര്‍വഹിക്കാത്തതിനാലാണ് നിയമപരമായി നീങ്ങിയെതന്നും ഷാം കുരുവിള പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഇത്തരം അപകടം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനും അവ നിർമിച്ച കരാറുകാര്‍ക്കും ആണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടാകുന്നതിനാണ് കേസ് നല്‍കിയതെന്നും ഷാം കുരുവിള പറഞ്ഞു. നിയമനടപടികളുമായി മുന്പോട്ടുപോകാനാണ് ഷാം കുരുവിളയുടെ തീരുമാനം.
Tags : Local News Nattuvishesham Pathanamthitta