നിർമാണം പുരോഗമിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലം.
പൂച്ചാക്കൽ: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തുറവൂർ-പമ്പ പാതയുടെ ഭാഗമായ മാക്കേക്കടവ്-നേരേകടവ് പാലം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറക്കും. അനുബന്ധ പാതകളിലെ നിർമാണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
പാലത്തിന്റെ സ്ലാബ് വാർക്കലും പെയിന്റിംഗ് ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്. കൈവരികളുടെയും ഇരുവശങ്ങളിലുമുള്ള നടപ്പാതകളുടെയും നിർമാണവും കഴിഞ്ഞു. നടപ്പാതയിലേക്കു കയറാനുള്ള ചവിട്ടുപടികളുടെ നിർമാണം നടക്കുകയാണ്.
നേരേകടവിലെ അനുബന്ധപാതയുടെ സംരക്ഷണഭിത്തി നിർമാണവും ക്രാഷ് ബാരിയറുകളുടെ നിർമാണവും മാക്കേക്കടവിൽ അനുബന്ധ റോഡും പാലവുമായി ചേരുന്ന ഭാഗത്ത് കരിങ്കൽ കെട്ടുന്ന ജോലികളും പുരോഗമിക്കുകയാണ്. പാലത്തിൽ വിളക്കുമരം സ്ഥാപിക്കുന്ന ജോലികളും നടന്നു വരുന്നു.
സ്ഥലമേറ്റെടുപ്പ് തർക്കങ്ങളെത്തുടർന്ന് പാലം നിർമാണം ഏഴ് വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. 100 കോടി ചെലവിലാണ് പാലം പൂർത്തിയാക്കുന്നത്. 800 മീറ്ററാണ് പാലത്തിന്റെ നീളം. തുറവൂർ-പമ്പ പാതയുടെ ഭാഗമായുള്ള തൈക്കാട്ടുശേരി-തുറവൂർ പാലം പണി വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിരുന്നു. മാക്കേക്കടവ്-നേരേകടവ് പാലംകൂടി പൂർത്തിയാകുന്നതോടെ തുറവൂരിൽനിന്ന് 10-15 മിനിട്ടിനുള്ളിൽ വൈക്കത്തെത്താനാകും. ഇരുചക്രവാഹനങ്ങളും യാത്രക്കാരും മാത്രം കയറുന്ന ചങ്ങാടം മാത്രമാണ് നിലവിൽ മാക്കേക്കടവിലുള്ളത്. വൈക്കം-തവണക്കടവ് ഫെറിയുടെ ജങ്കാർ സർവീസും നിലച്ചിരിക്കുകയാണ്
Tags : Nattuvishesham Districtnews Deepikanews Makekadavu-Nerekadavu