തലശേരി: ഉറ്റവരെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം ഒടുവിൽ പൊലിസും സാന്ത്വനം പ്രവർത്തകരും ചേർന്ന് സംസ്കരിച്ചു. പത്തു ദിവസം അന്വേഷണം നടത്തിയിട്ടും ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് മൃതദേഹം പെട്ടിപ്പാലത്തിനടുത്ത പൊതുശ്മശാനത്തിൽ മറവ് ചെയ്തത്.
മണ്ണിലടക്കുമ്പോൾ, പോലീസ് രേഖപ്പെടുത്തിയ എഫ്ഐആറിലെ പ്രസക്ത ഭാഗങ്ങൾ ഒരു പ്ലാസ്റ്റിക് കുപ്പിയിലാക്കി മൃതദേഹത്തിനൊപ്പം നിക്ഷേപിച്ചിരുന്നു. ജനറൽ ആശുപത്രിയിൽ സന്നദ്ധ സേവനം നടത്തിവരുന്ന സാന്ത്വനം സംഘടനയുടെ സെക്രട്ടറി നൗഷാദ് ധർമടം, വോളന്റിയർ നിഹാൽ അമാനി, സാമൂഹ്യ പ്രവർത്തകരായ മൊയ്തു വടക്കുമ്പാട്, വത്സൻ, ന്യൂമാഹി പഞ്ചായത്ത് അംഗം ഷർളിമ, ന്യൂ മാഹി പോലീസ് എന്നിവരാണ് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്തത്.
കഴിഞ്ഞ എട്ടിന് രാവിലെ മാഹി പാലം ബസ് സ്റ്റോപ്പിന് സമീപമാണ് ഏതാണ്ട് 55 വയസ് തോന്നിക്കുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലിസാണ് മൃതദേഹം മോർച്ചറിയിലെത്തിച്ചത്. തലശേരിക്ക് പരിസരത്തുള്ള ചില അനാഥ മന്ദിരത്തിൽ ഇയാൾ അന്തേവാസിയായി കഴിഞ്ഞിരുന്നു. അവിടങ്ങളിൽ നിന്നും ആരോടും പറയാതെ ഇറങ്ങിപോകുക പതിവാണ്. പല സ്ഥലത്തും പല പേരുകളാണ് നൽകിയിരുന്നത്. രാമനെന്നും വിളിച്ചിരുന്നു.
Tags : Next of kin not found