കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാതയിൽ കാറിൽ കടത്തുകയായിരുന്ന 1.140 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. പെരിങ്ങോം സ്വദേശി കെ.വി. അനസ് (27), ചെറുപുഴ സ്വദേശി എം.ടി.പി. തബ്ഷീർ (33) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറും ഇവരുടെ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
പടന്നക്കാട് നിർമാണത്തിലിരിക്കുന്ന മേൽപാലത്തിനു സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എസ്ഐ കെ.വി. ജിതിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാർ പോലീസ് പരിശോധന കണ്ട് പെട്ടെന്നു നിർത്തുകയും കാറിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങി ഓടുകയുമായിരുന്നു.
പോലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടിയതിനു ശേഷം കാറിൽ നടത്തിയ പരിശോധനയിലാണ് ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. എസ്ഐ നീതു തച്ചഞ്ചേരി, പ്രൊബേഷൻ എസ്ഐ അഞ്ജലി, സിപിഒ ഹരീഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
കാസർഗോഡ്: ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി കാസർഗോഡ്, മേൽപ്പറമ്പ് സ്റ്റേഷനുകളുടെ പരിധികളിൽ നിന്നായി 11.43 ഗ്രാം എംഡിഎംഎ പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് ടൗൺ പോലീസും ഡാൻസാഫ് ടീമും സംയുക്തമായി കുഡ്ലു രാംദാസ് നഗർ ജംഗ്ഷന് സമീപം നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് അഞ്ചു ഗ്രാം എംഡിഎംഎയുമായി ചെമ്മനാട് ദേളി സ്വദേശി ബി.കെ. മുഹമ്മദ് റയീസി (33) നെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 15,500 രൂപയും രണ്ട് സ്മാർട്ട്ഫോണുകളും പിടിച്ചെടുത്തു.
എസ്ഐ സി.ആർ. മൗഷ്മിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ദേളി ജംഗ്ഷനിൽ മേൽപ്പറമ്പ് എസ്ഐ ടി. അഖിലും സംഘവും നടത്തിയ വാഹന പരിശോധനയിൽ പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 6.43 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. മാഹിനാബാദ് സ്വദേശി യു.എം. അബ്ദുൾ സിയാദ് (25), പൊയിനാച്ചി സ്വദേശി കെ. സുനിൽ രാജ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായി. പ്രതികളുടെ കൈയിലുണ്ടായിരുന്ന ഡിജിറ്റൽ ത്രാസ്, ഫോണുകൾ, ബൈക്ക് എന്നിവയും കസ്റ്റഡിയിലെടുത്തു.
Tags : nattu vishesham Operation Toofan Hunting