നെയ്യാറ്റിന്‍കര: സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച പാണ്ഡവൻപാറയുടെ പരിപാലനം ജലരേഖയായി മാറുന്നതായി ആക്ഷേപം. ഭൂനിരപ്പിൽ നിന്നും 700 അടിയോളം ഉയരത്തിലുള്ള പാണ്ഡവൻപാറയിൽ എത്തിപ്പെടാൻ ഇപ്പോഴും ഒരു പൊതുവഴിയില്ലെന്നത് സങ്കടകരമായ യാഥാര്‍ഥ്യം.
അപൂർവമായ കൃഷ്ണശിലകളാണ് പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് പാണ്ഡവന്‍പാറയിലും പരിസരപ്രദേശത്തു മുള്ളത്. ഇവ ഖനനം ചെയ് തു കടത്തുവാനായി അയല്‍സംസ്ഥാനങ്ങളില്‍ നിന്നുപോലും വന്‍കിട ഗ്രാനൈറ്റ് കന്പനികള്‍ ഈ പാറയ്ക്കരികിലായി മുന്‍പ് താവളം ഒരുക്കി. ചുറ്റുമുള്ള വസ്തുവകകള്‍ മോഹവില നല്‍കുകയും പാണ്ഡവന്പാറയോളം തുല്യപ്രാധാന്യമുള്ള അടുപ്പുകൂട്ടിപാറ പൊട്ടിച്ച് കടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ചില പ്രതിഷേധക്കാര്‍ രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ലന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
പാണ്ഡവൻപാറ തകർക്കുവാനുള്ള നീക്കത്തിനെതിരെ തണൽവേദി എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഈ മേഖലയിലെ അനധികൃത ഖനനങ്ങളെല്ലാം നിരോധിച്ചുള്ള ഉത്തരവും സമ്പാദിച്ചു. 1996 -ല്‍ സംസ്ഥാന സർക്കാർ പാണ്ഡവൻപാറയെ പുരാവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
പാണ്ഡവൻപാറയിൽ എത്തിച്ചേരാൻ ജീപ്പ് റോഡ് നിർമിക്കുമെന്നും ഇവിടം വിനോദസഞ്ചാര മേഖലയായി മാറ്റുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങളുണ്ടായെങ്കിലും യാതൊന്നും ഇതുവരെയും നടന്നിട്ടില്ല. പുരാതന ശിലാലിഖിതങ്ങളുള്ള പാണ്ഡവൻപാറ സംരക്ഷിക്കുകയും പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് സാഹചര്യമൊരുക്കുകയും വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
പാണ്ഡവൻ പാറയുടെ ഒരു കിലോമീറ്റർ ദൂരം എല്ലാവിധ ഖനന പ്രവർത്തനങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഗ്രീൻ ട്രൈബ്യൂണലിൽ ഹർജി നല്‍കിയിട്ടുണ്ടെന്നും ദേശീയ പരിസ്ഥിതി മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നിവേദനങ്ങളും നല്‍കിയിട്ടുണ്ടെന്നും. തണൽവേദി ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ പറയുന്നു.
Tags : Local News Nattuvishesham Thiruvananthapuram