എരുമേലി: ചേനപ്പാടിയിലെ ഗവൺമെന്റ് എൽപി സ്കൂളിന്റെ പുതിയ ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ ചുറ്റുമതിൽ ഉൾപ്പെട്ട സംരക്ഷണ ഭിത്തി ഇടിഞ്ഞു. സ്കൂളിന്റെ മുറ്റത്ത് മുന്നിലുള്ള സംരക്ഷണ ഭിത്തി ഇടിയുമെന്ന അവസ്ഥയിലും.
കഴിഞ്ഞ ദിവസമാണ് ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ ചുറ്റുമതിൽ ഉൾപ്പെട്ട സംരക്ഷണ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞത്. കല്ലും മണ്ണും നിറഞ്ഞ് മറുവശത്തേക്കുള്ള പഞ്ചായത്ത് വക റോഡിലേക്കുള്ള ഗതാഗതം മുടങ്ങി. ഇതേ തുടർന്ന് വാർഡ് അംഗം സുധ വിജയൻ ഇടപെട്ട് ജെസിബി ഉപയോഗിച്ച് ഇടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും നീക്കി ഗതാഗത തടസം മാറ്റി.
അടിയന്തരമായി ഇവിടെ സംരക്ഷണ ഭിത്തി പുനർ നിർമിച്ചില്ലങ്കിൽ ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ മണ്ണ് ഇടിയും. ഇങ്ങനെ സംഭവിച്ചാൽ ടോയ്ലറ്റ് കെട്ടിടം അപകടത്തിലാകും. ഇത് മുൻനിർത്തി സംരക്ഷണ ഭിത്തിയും മതിലും പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സ്കൂളിന്റെ മുന്നിലുള്ള കരിങ്കൽകെട്ട് നിലവിൽ ഇടിയുന്ന അവസ്ഥയിലാണ്. ഇതിന്റെ പുനർ നിർമാണത്തിന് 10 ലക്ഷം രൂപയുടെ പദ്ധതിയുണ്ടെന്നും നടപടികൾ വൈകുകയാണെന്നും മുൻ വാർഡ് അംഗം ടി.വി. ഹർഷകുമാർ പറഞ്ഞു. സുരക്ഷ മുൻനിർത്തി അടിയന്തരമായി സംരക്ഷണ ഭിത്തികളുടെ പുനർ നിർമാണം വേണമെന്ന് ആവശ്യം ശക്തമായി.
Tags : Nattuvishesham Local Desk School's fence collapsed danger