മാനന്തവാടി: ഡബ്ല്യുഎസ്എസ്എസ്, കാരിത്താസ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമായ "സേഫ് വിതിൻ’ പ്രോജക്ടിന്റെ ഭാഗമായി എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ ഹാർട്ട് ടാസ്ക് ഫോഴ്സ് അംഗങ്ങൾക്ക് പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ പ്രായോഗിക പരിശീലനം നൽകുന്നതിന് പ്രത്യേക ക്യാന്പ് സംഘടിപ്പിച്ചു.
ഡബ്ല്യുഎസ്എസ്എസ് ഓഫീസ് വളപ്പിൽ നടത്തിയ ക്യാന്പിൽ 70 ഓളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. ഫയർ ആൻഡ് റെസ്ക്യു ടീം ലീഡർ ലെജിത്തിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശീലനം. പ്രകൃതിദുരന്ത സൂചനകൾ കൃത്യമായി തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന രീതികൾ, അപകടമേഖലകളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ആസൂത്രണം എന്നിവ ക്യാന്പിൽ വിശദീകരിച്ചു.
ഗ്യാസ് സിലിണ്ടർ ചോർച്ചയോ തീപിടിത്തമോ ഉണ്ടാകുന്പോൾ പരിഭ്രാന്തിയില്ലാതെ നേരിടാനുള്ള മാർഗങ്ങളും ഉരുൾപൊട്ടലിൽ മണ്ണിൽ കുടുങ്ങിയവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള പ്രതിരോധ രീതികളും പ്രളയ സാഹചര്യങ്ങളെ നേരിടുന്നതിന് റോപ് റെസ്ക്യു സംവിധാനങ്ങളും ഫയർ ആൻഡ് റസ്ക്യു ടീം സന്നദ്ധപ്രവർത്തകരെ അഭ്യസിപ്പിച്ചു.പ്രഥമശുശ്രൂഷയിലും പരിശീലനം നൽകി. ലൈവ് മോക് ഡ്രിൽ ക്യാന്പിന്റെ പ്രധാന ആകർഷണമായി.
ഡബ്ല്യുഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ജോയിന്റ് ഡയറക്ടർ ഫാ. ജോണ് കുന്നത്ത് എന്നിവർ ക്യാന്പ് അംഗങ്ങളെ സന്ദർശിച്ചു. സേഫ് വിതിൻ പ്രോജക്ട് ടീം അംഗങ്ങൾ നേതൃത്വം നൽകി.