പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വേദിയിലേക്ക്
കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു പാലായിലും കോട്ടയത്തും ഹൃദ്യമായ സ്വീകരണം. ശിവഗിരിയില്‍ ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഇന്നലെ ഉച്ചകഴിഞ്ഞു 3.05നു ഹെലികോപ്ടറില്‍ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി വി.എന്‍. വാസവന്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
തുടര്‍ന്നു സമ്മേളനനഗരിയിലേക്കു പോയ രാഷ്ട്രപതി 40 മിനിറ്റ് നീണ്ട സമ്മേളനത്തിനുശേഷം സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍നിന്നും ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് മടങ്ങി. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി വി.എന്‍. വാസവന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
പിന്നീട് റോഡ് മാര്‍ഗം കുമരകത്തേക്ക് പോയ രാഷ്ട്രപതി ടാജ് ഹോട്ടലിൽ വിശ്രമിച്ചു. പരേഡ് ഗ്രൗണ്ട് മുതല്‍ കുമരകം വരെയുള്ള റോഡിനിരുവശവും മിക്കയിടങ്ങളിലും ജനങ്ങള്‍ രാഷ്ട്രപതിയെ കാണാന്‍ കാത്തുനിന്നിരുന്നു. കുമരകത്തെത്തിയ രാഷ്ട്രപതിക്ക് കേരളീയ രീതിയില്‍ ടാജ് ഹോട്ടലില്‍ വരവേല്‍പ്പ് നല്കി. ഇന്നു രാവിലെ പത്തിന് കുമരകത്തുനിന്ന് റോഡുമാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു പോകും.
Tags : pala st thomas college