ഓണാഘോഷത്തിൽനിന്ന്
തിരുവനന്തപുരം: കിരീടവും സ്വർണമാലകളും അണിഞ്ഞെത്തിയ മഹാബലി ചക്രവർത്തിക്കു കേരള നാടുകണ്ടപ്പോൾ, തന്റെ പ്രജകളെ കണ്ടപ്പോൾ നിറഞ്ഞ ആഹ്ലാദം... തൊട്ടടുത്തു തന്നെ വാമനനും ഉണ്ടായിരുന്നു. ഒരു വാമനനല്ല രണ്ടു കൊച്ചു വാമനന്മാർ. പശ്ചാത്തലത്തിൽ അപ്പോൾ ഓണപ്പാട്ട് അലയടിക്കുകയായിരുന്നു. മഹാബലിമന്നനായി വേഷം ധരിച്ചുവന്ന അലക്സിനു സമീപംനിന്ന വാമനന്മാർ സന്തോഷം അടക്കാൻ ആവാതെ പാട്ടിനൊപ്പം തുള്ളിച്ചാടി....
ഇത് ഡിസിഎംആർ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വർണ്ണാഭമായ ഓണാഘോഷം. മുറിഞ്ഞപാലം കൂനംകുളം ലൈനിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷനു കീഴിലുള്ള ഡിസിഎംആർ ഒരുക്കിയ ഓണാഘോഷ പരിപാടി വേറിട്ട അനുഭവമായി.
അംബികയും സംഘവും അവതരിപ്പിച്ച ശിങ്കാരി മേളത്തിന്റെ അകന്പടിയിൽ "പുലികൾ' ചുവടുവച്ചു. അവർക്ക് പിന്നാലെയെത്തിയ വേട്ടക്കാരനും സദസിനെ ഗൃഹാതുര സ്മരണകളിലേക്കു കൂട്ടിക്കൊണ്ടുപോയി. ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ.. എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്തത് ഷിഫാനയുടെ നേതൃത്വത്തിലുള്ള ചെറിയ പെൺകുട്ടികളാണ്. പൂവുനുള്ളാനും ഊഞ്ഞാലാടാനുമായി അവർ ഓണത്തെ മാടി വിളിച്ചു. വള്ളംകളിയുടെ മത്സരാവേശം പകർന്നത് വിനായകും സംഘവും ആണ്. ഓണക്കാഴ്ചകൾ കണ്ടും അനുഗ്രഹിച്ചും വലിയ മഹാബലിയായി വേഷമിട്ട ജിജിൻ വേദിയിലൂടെ നടക്കുന്നുണ്ടായിരുന്നു.
അധ്യാപികമാരായ ശ്രീക്കുട്ടിയുടെയും സംഘത്തിന്റെയും ഫ്യൂഷൻ നൃത്തവും ഓണപരിപാടിക്കു മികവേകി. ഡിസിഎംആറിലെ അധ്യാപകരാണു വിദ്യാർഥികളെ വിവിധ കലാപരിപാടികൾ അഭ്യസിപ്പിച്ചത്. വലിയൊരു അത്തപ്പൂക്കളവും കുട്ടികളും അധ്യാപികമാരും ചേർന്ന് സ്ഥാപനത്തിന്റെ മുന്നിൽ തീർത്തിരുന്നു. വിഭവസമൃദ്ധമായ സദ്യയും കുട്ടികൾക്കായി ഒരുക്കിയിരുന്നു. തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് കുട്ടികൾക്ക് ഓണസന്ദേശം നൽകി. സിഐഎംആർ ഡയറക്ടർ സിസ്റ്റർ എലൈസ് മേരി മേയറെ പൊന്നാട അണിയിച്ചു ആദരിച്ചു.
Tags : Onam celebration NattuVishasham DistrictNews