അടവിയിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള കുട്ടവഞ്ചികൾ.
പത്തനംതിട്ട: പ്രകൃതിഭംഗിയും ഇക്കോ ടൂറിസം സാധ്യതകളും കൊണ്ട് സഞ്ചാരികളെ ആകർഷിച്ചിരുന്ന ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കടുത്ത അവഗണനയിൽ. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ അലംഭാവവും കാരണം സഞ്ചാരികൾ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കൈവിടുകയാണ്. ഡിടിപിസിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിരുത്തരവാദപരമായ സമീപനമാണ് ടൂറിസം മേഖലയുടെ തകർച്ചയ്ക്കു കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനായി തയാറാക്കിയ പദ്ധതികൾ പലതും ഫയലിൽ ഒതുങ്ങി. ഇതോടെ സഞ്ചാരികൾക്ക് സൗകര്യങ്ങളും കുറഞ്ഞു. നവീകരണമില്ലാതെ പലയിടത്തും പല പദ്ധതികളും കാടുകയറിത്തുടങ്ങിയതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞിരിക്കുകയാണ്.
ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ കേന്ദ്രീകരിച്ചും പദ്ധതികൾ തയാറാക്കിയെങ്കിലും വെളിച്ചം കണ്ടില്ല.
കുറിയന്നൂർ അരുവിക്കുഴി വെള്ളച്ചാട്ടം കേന്ദ്രീകരിച്ചു കെട്ടിടങ്ങൾ നിർമിച്ചുവെങ്കിലും ആളുകളെ ആകർഷിക്കാനായിട്ടില്ല. ചരൽക്കുന്നും അരുവിക്കുഴിയും കേന്ദ്രീകരിച്ച് സഞ്ചാരികളെ എത്തിക്കാനുള്ള പദ്ധതിയാണ് വേണ്ടത്. മണിയാർ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ഒരുങ്ങുന്നുണ്ടെങ്കിലും പദ്ധതി കാര്യക്ഷമമല്ല.
മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം പോലുള്ള ഇടങ്ങളിൽ കൃത്യമായ ദിശാസൂചനാ ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് വലിയ പോരായ്മയാണ്. റാന്നിയിലെ നിരവധി ചെറുകിട വെള്ളച്ചാട്ടങ്ങളും ഏറെ ആകർഷണീയങ്ങളാണ്. ഗ്രാമീണ ടൂറിസം വികസനത്തിനു തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളിൽ ഗവി ഇന്നും പിന്നാക്കം
ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഗവിയിലേക്ക് ഇപ്പോഴും നല്ല തിരക്കുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം ആരംഭിക്കുകയും ഗവിയിലേക്ക് ബസ് സർവീസുകൾക്ക് തുടക്കമിടുകയും ചെയ്തതോടെ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സന്ദർശിക്കാവുന്ന ഇടമായി ഗവി മാറുകയായിരുന്നു. സഹ്യപർവത നിരയിലെ പ്രകൃതിസൗന്ദര്യവും വന്യമൃഗങ്ങൾ അടക്കമുള്ളവയുടെ സാമീപ്യവും അണക്കെട്ടുകളുമാണ് ഗവിയെ വ്യത്യസ്തമാക്കുന്നത്.
ഗവി കാണുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധിയാളുകൾ ദിവസവും വന്നുപോകുന്നുണ്ട്. തേക്കടിയിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്കായി ഗവിയിലേക്ക് പ്രത്യേക പാക്കേജ് നൽകുന്നുണ്ട്. എന്നാൽ, ഗവിയിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കാത്തതും തകർന്നുകിടക്കുന്ന പാതകളും സഞ്ചാകളുടെ മനസ് മടുപ്പിക്കുന്നു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാമെന്നു വച്ചാൽ ബസിൽ വൻ തിരക്കാണ്. ചെറിയ ബസുകളാണ് ഗവി റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ യാത്ര ചെയ്യാവുന്നതിന്റെ മൂന്നിരട്ടിആളുകളുമായാണ് മിക്ക ദിവസങ്ങളിലും യാത്ര.
സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങളേ ചെക്ക് പോസ്റ്റ് കടത്തിവിടുകയുള്ളൂ. വനംവകുപ്പിന്റെ നിയന്ത്രണങ്ങൾക്കൊപ്പം, കൊച്ചാണ്ടി ചെക്ക്പോസ്റ്റ് കഴിഞ്ഞാൽ ഗവി റോഡ് തകർന്നു കിടക്കുകയാണ്. റോഡ് നവീകരണത്തിലെ അനാസ്ഥയും രാത്രികാല താമസ സൗകര്യങ്ങളുടെ കുറവും ഗവിയിലെത്തുന്നവർക്ക് നിരാശ പകരുന്നു. ഗവി ടൂറിസം വികസനത്തിനായി വിവിധ പദ്ധതികൾ തയാറാക്കിയിരുന്നുവെങ്കിലും ഇവയൊന്നും വെളിച്ചം കണ്ടിട്ടില്ല.
വനംവകുപ്പും ഡിടിപിസിയും തയാറാക്കിയ കണ്ടക്ടഡ് ടൂർ പാക്കേജുകളും അസ്തമിച്ചു. ഇക്കോ ടൂറിസം കേന്ദ്രത്തിൽനിന്നു നടത്തിവന്ന യാത്രകളും നിലച്ചിരിക്കുകയാണ്. ഡിടിപിസി വാങ്ങിയ ട്രാവലറുകൾ, ബോട്ട് ഇവയൊക്കെ കാണാനേയില്ലാത്ത അവസ്ഥയാണ്.
വാഗ്ദാനപ്പെരുമഴയിൽ കോന്നി
കോന്നി ആന പരിശീലന കേന്ദ്രത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കെട്ടിടങ്ങൾ പലതും ഉയോഗശൂന്യമായി പ്രേതാലയങ്ങളുടെ കണക്കായി. സാംസ്കാരിക നിലയം, ആനപ്പിണ്ടത്തിൽനിന്നു പേപ്പർ നിർമാണ യൂണിറ്റ് എന്നിവയെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടവയാണ്. പാർക്കിംഗ് ഫീസിലെ അമിതഭാരവും സൗകര്യങ്ങളുടെ കുറവും സഞ്ചാരികളെ ഇവിടെനിന്ന് അകറ്റുന്നു.
അടവിക്കും അവഗണന
കുറഞ്ഞ സമയം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറിയ അടവിയെയും അധികൃതർ അവഗണിച്ചു. കല്ലാറിന്റെ ഓളങ്ങളിൽ കുട്ടവഞ്ചിയിൽ താളമിടാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. അടവിയിലെ ദീർഘദൂര സവാരി ഒരുവർഷമായി നടക്കുന്നില്ല. മഴക്കാലത്ത് ദീർഘദൂര സവാരി ഏറെ ആകർഷണീയമായിരുന്നു. സഞ്ചാരികളിൽ ഏറെപ്പേരും ഇഷ്ടപ്പെട്ടിരുന്നതും ദീർഘദൂര യാത്രയാണ്.
കല്ലാറിൽ വെള്ളം നിറയുന്പോൾ ദീർഘദൂര യാത്ര നടത്താനാകും. ആറിന്റെ സ്വാഭാവിക ഒഴുക്കിൽ രണ്ട് കിലോമീറ്ററോളം സഞ്ചാരികൾ പേരുവാലി കടവിൽ കരയടുക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിനിടെയിലുള്ള കറക്കവും എറെപ്പേരും ഇഷ്ടപ്പെട്ടിരുന്നു. ആറിന്റെ തീരങ്ങളിൽ കാട്ടുമൃഗങ്ങളെയും കാണാമായിരുന്നു.
അടവിയിലെ ഹൈടെക് കോട്ടേജുകളും തകർന്നുകിടക്കുകയാണ്. അറ്റകുറ്റപ്പണികളിലെ അലംഭാവം മൂലം കോടികൾ മുടക്കി നിർമിച്ചവ നശിച്ചു. ഇവിടെ ലക്ഷ്യമിട്ടരു്ന ആന സവാരി പാർക്ക് കുമ്മണ്ണൂരിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും പദ്ധതി ജലരേഖയായി. കുട്ടവഞ്ചി സവാരി മാത്രമാണ് ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്.
പെരുന്തേനരുവിയിൽ കാടുകയറിയ വികസനം
പെരുന്തേനരുവി ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. മഴക്കാലത്തു മാത്രമാണ് അരുവിയിൽ വെള്ളമുള്ളത്. മുകളിൽ ഡാം വന്നതോടെ പാറയിടുക്കിലൂടെയുള്ള ജലം ഒഴുക്ക് കുറഞ്ഞു. വെള്ളത്തിന്റെ ശക്തി കുറഞ്ഞതോടെ സഞ്ചാരികളും കുറഞ്ഞു വന്നു. ഡാം സന്ദർശിക്കാൻ മാത്രമാണ് ആളുകൾ എത്തുന്നത്.
വെള്ളച്ചാട്ടം നിലനിർത്താനുള്ള പല പദ്ധതിളുംആലോചിച്ചിരുന്നു. ലക്ഷകണക്കിനു രൂപ ചെലവഴിച്ച് പെരുന്തേനരുവിയിൽ നിർമിച്ച കെട്ടിടങ്ങളും മറ്റും കാടുകയറിയ സ്ഥിതിയാണ്. പെരുന്തേനരുവയിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ യാതൊരു നടപടികളുമില്ല. പദ്ധതികൾ വിഭാവനം ചെയ്യുന്നതിനപ്പുറം അവയുടെ നടത്തിപ്പിലും പരിപാലനത്തിലും അധികൃതരുടെ ശ്രദ്ധ ഉണ്ടാകുന്നില്ലെന്നതാണ് പരാതി.
ആറന്മുളയ്ക്കും ആകർഷണീയതയില്ല
പൈതൃക ഗ്രാമമായ ആറന്മുളയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. പമ്പാ നദിയിലെ ബോട്ട് സവാരി പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. പന്പാനദിയുടെ സൗന്ദര്യം ആസ്വദിക്കാനും ആറന്മുളയിലെ തനതു പ്രത്യേകതകൾ മനസിലാക്കാനും നിരവധിയാളുകൾ ഇപ്പോഴും എത്തുന്നുണ്ട്.
വള്ളസദ്യയുടെ കാലമാകുന്പോഴേക്കും സഞ്ചാരികളുടെ ഒഴുക്ക് കൂടും. പക്ഷേ അടിസ്ഥാനസൗകര്യങ്ങൾ യാതൊന്നും ആറന്മുളയിൽ ഇല്ല. ടൂറിസം വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ഒന്നുപോലും വെളിച്ചം കണ്ടതുമില്ല.
Tags : Local News Nattuvishesham Pathanamthitta