പ്രതി ഷിബിനെ പുറത്തേക്ക് കൊണ്ടുവരുന്നു.
പറവൂര്‍: പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എന്‍എഡി കവല പുറത്തുപാറ വീട്ടില്‍ ശശികുമാറിന്റെയും സാബിതയുടെയും മകള്‍ പി.എസ്. സുരമ്യയാണു (24) മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലെ ഷിബിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അഞ്ചു വര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. ഷിബിന്റെ വീട്ടില്‍ പെണ്‍കുട്ടി ഇടയ്ക്ക് വരാറുണ്ടായിരുന്നു. നാലു മാസം മുമ്പ് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നു പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പിന്മാറ്റത്തില് താല്പര്യമില്ലാതിരുന്ന ഷിബിന്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചതിനെത്തുടര്‍ന്ന് സുരമ്യ ഇന്നലെ രാവിലെ ബസില്‍ പറവൂരിലെത്തി. സിഎ പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ ഒരു സ്ഥാപനത്തില്‍ ട്രെയ്ിനിയായി ജോലി ചെയ്തിരുന്ന സുരമ്യ ജോലിക്കു പോകുകയാണെന്നു പറഞ്ഞാണു രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്.
പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചുള്ള സംസാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ഷിബിന്‍ മുറിയില്‍ വച്ച് കത്തിയെടുത്തു സുരമ്യയെ കുത്തുകയായിരുന്നു. ഈ സമയത്തു വീട്ടില്‍ ഷിബിന്റെ അമ്മ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ മുറിയില്‍ നിന്നു പുറത്തിറങ്ങിയ ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴുത്തിലും നെഞ്ചിലുമാണു സുരമ്യക്ക് കുത്തേറ്റത്. ഇരുവരും തമ്മിലുണ്ടായ പിടിവലിയില്‍ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റു.
ഇന്‍ക്വസ്റ്റിന് ശേഷം സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് നടക്കും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായി സുരമ്യ മത്സരിച്ചിരുന്നു. സഹോദരന്: സൂരജ്.
Tags : Nattuvishesham Districtnews arrested