പത്തനംതിട്ട: തൊണ്ടിമുതലായി പോലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ചു നശിപ്പിച്ചു. 26. 228 കിലോഗ്രാം കഞ്ചാവും 10. 755 ഗ്രാം എംഡിഎംഎ യുമാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം കത്തിച്ചത്. പത്തനംതിട്ട , തിരുവല്ല, കോയിപ്രം സ്റ്റേഷനുകളിലായി ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷവും അതിനുമുമ്പും പിടിച്ചെടുത്തവയാണ് നശിപ്പിച്ചത്.
ജില്ലാ പോലീസ് മേധാവി അധ്യക്ഷനായ ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി പ്രത്യേകമായി യോഗം ചേർന്നാണ് മയക്കുമരുന്നുകൾ നശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യുന്ന സമയംതന്നെ പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളിൽനിന്നു രാസപരിശോധനയ്ക്കായി കെമിക്കൽ ലാബിലേക്ക് അയക്കുവാനുള്ള സാമ്പിൾ ശേഖരിക്കാറുണ്ട്. ഇത്തരത്തിൽ കെമിക്കൽ ലാബിലേക്ക് സാമ്പിൾ അയച്ചുകൊടുക്കുന്ന സാമ്പിളുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും അയച്ചുകൊടുക്കും.
ഈ നടപടിക്രമം പൂർത്തിയാക്കിയ ഇതേവരെയുള്ള എല്ലാ കേസുകളിലെ തൊണ്ടിമുതലുകളാണ് ഇന്നലെ നശിപ്പിച്ചത്. ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം മേയ് 19ന് 21.731 കിലോഗ്രാം കഞ്ചാവും 106.30 ഗ്രാം എംഡിഎംഎ യും ഇതേ രീതിയിൽ കത്തിച്ചു നശിപ്പിച്ചിരുന്നു. ഇത്തരത്തിൽ രാസപരിശോധന റിപ്പോർട്ട് ലഭിച്ച മുഴുവൻ മയക്കുമരുന്നും ഇതോടെ കത്തിച്ചു നശിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള സീറോ ഡ്രഗ് കാന്പയിനായാണ് ഇവ നശിപ്പിക്കുന്നത്.
Tags : Local News Nattuvishesham Pathanamthitta