x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

29
APR
2026

അസ്ഥികൂടം ചുമക്കുന്ന ‘അസ്ഥികൂടങ്ങൾ’

Editorial Audio


Published: April 29, 2026 12:00 AM IST | Updated: April 29, 2026 12:00 AM IST

ഏതാനും ദിവസങ്ങൾക്കു മുന്പാണ്, ജിതു മുണ്ട എന്ന ഒഡീഷക്കാരൻ, എട്ടു പതിറ്റാണ്ടു പഴക്കമുള്ള സ്വതന്ത്ര ഇന്ത്യയുടെ അഴുകിയ വികസനബാക്കി കുഴിമാന്തിയെടുത്തത്. അതിരാവിലെ ശ്മശാനത്തിലെത്തിയ അയാൾ, മൂന്നുമാസം മുന്പ് സംസ്കരിച്ച സഹോദരി കാക്രയുടെ മൃതദേഹം പുറത്തെടുത്തു. അഴുകിത്തീർന്നിട്ടില്ലാത്ത ഭാഗങ്ങൾ ഒരു ചാക്കിൽ കയറ്റി മൂന്നു കിലോമീറ്റർ അകലെയുള്ള ബാങ്കിലേക്കു നടന്നു. കൊടുംചൂടാണെങ്കിലും ഉടുപ്പുമില്ല, ചെരിപ്പുമില്ല. വിയർത്തൊഴുകി അസ്ഥികൂടവും ചുമന്നെത്തിയ ആ ഗോത്രവാസിയെ കണ്ട് ബാങ്കിലുണ്ടായിരുന്ന, കോട്ടും സൂട്ടുമണിഞ്ഞ നഗരവാസികൾ നടുങ്ങിപ്പോയി. സഹോദരിയുടെ അക്കൗണ്ടിൽ 19,300 രൂപ ബാക്കിയുണ്ട്. കാക്രയുടെ ഭർത്താവും മകനും മരിച്ചതിനാൽ ജിതുവാണ് അനന്തരാവകാശി. പക്ഷേ, ബാങ്കിനു ചിട്ടകളുണ്ട്. ഒന്നുകിൽ അക്കൗണ്ട് ഉടമ വരണം. അല്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് വേണം. സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കുന്നതിന്‍റെ സങ്കീർണതയേക്കാൾ എളുപ്പം കുഴിമാന്തി ശവമെടുക്കുന്നതാണെന്ന് അദ്ദേഹത്തിനു തോന്നി. അസ്ഥികൂടം ബാങ്കിലെത്തിച്ചു. ബാക്കി പറയുംമുന്പ്, ഉത്തരമില്ലാത്ത ആ ചോദ്യം തടസപ്പെടുത്തുന്നു; “ആരുടേതാണ് ഇന്ത്യ‍?”

നമുക്കിതിനെ രണ്ടു രീതിയിൽ സമീപിക്കാം. ഒന്ന്, ഒഡീഷയിലെ ഒരു ദരിദ്ര-ഗോത്രവാസി, ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞതു മനസിലാക്കാനുള്ള ബോധംപോലുമില്ലാതെ സഹോദരിയുടെ അസ്ഥികൂടവും ചുമന്നുകൊണ്ട് വന്നിരിക്കുന്നു. രണ്ട്, ഒരു സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ പോലുമുള്ള വിദ്യാഭ്യാസമില്ലാത്തവരും, അല്ലെങ്കിൽ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽനിന്ന് അതു നേടിയെടുക്കുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് സഹിക്കാനാകാത്തവരും, തുച്ഛമായൊരു തുകയ്ക്കുവേണ്ടി അഴുകിയ മൃതദേഹംപോലും തോളിലേറ്റാൻ മടിയില്ലാത്തവരുമായ നിരവധി ദരിദ്രർ രാജ്യത്തുണ്ട്. ഏതാണു ശരിയെന്ന് ഓരോരുത്തർക്കും താന്താങ്ങളുടെ രാഷ്‌ട്രീയമനുസരിച്ചു നിശ്ചയിക്കാം. റിപ്പോർട്ടുകളനുസരിച്ച്, ജിതുവിന്‍റെ സഹോദരി കാക്ര മുണ്ട മരിച്ചത് ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ്. ഉദരരോഗത്താൽ വലഞ്ഞിരുന്ന അവർ ചികിത്സയ്ക്കോ മറ്റോ സ്വന്തം കാളയെ വിറ്റ വകയിൽ കിട്ടിയ 19,000 രൂപ (പെൻഷൻ ലഭിച്ചതെന്ന് ചില റിപ്പോർട്ടുകൾ) ബാങ്കിൽ നിക്ഷേപിച്ചിരുന്നു. മരിക്കുംമുന്പ് അവർ അതു ജിതുവിനോടു പറഞ്ഞിരുന്നു. കാക്രയ്ക്ക് മറ്റാരുമില്ലാത്തതിനാൽ ജിതു ബാങ്കിനെ സമീപിച്ചു. പലതവണ ബാങ്കിലെത്തിയെങ്കിലും ഉദ്യോഗസ്ഥർ സാങ്കേതികത്വം പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു.

ചരിത്രസംഭവം വാർത്തയായതോടെ സാങ്കേതികത്വമെല്ലാം മാറ്റിവച്ച് ബാങ്ക് ജിതുവിനു പണം കൊടുത്തു. ഒഡീഷ റവന്യു മന്ത്രി സുരേഷ് പൂജാരി ബാങ്ക് ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നടപടിയെ വിമർശിക്കുകയും ചെയ്തു. ബാങ്കിന്‍റേതു നടപടിക്രമമാണെന്നും, ഇതേ ബാങ്കുകൾ മറ്റു ചിലർക്ക് കാർക്കശ്യമില്ലാതെ കോടാനുകോടി രൂപ ‘വായ്പ’ കൊടുക്കുമെന്നും അതിൽ വലിയൊരു പങ്ക് കിട്ടാക്കടമായി എഴുതിത്തള്ളുമെന്നും മന്ത്രിക്ക് അറിയാത്തതല്ല. നമ്മുടെ സിസ്റ്റം അങ്ങനെയാണ്. അതുകൊണ്ടാണ്, ഒഡീഷയിൽത്തന്നെ 2016ൽ ദാനാ മാഞ്ചി എന്ന ഗോത്രവർഗക്കാരന് ആംബുലൻസിനു കൊടുക്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം തോളിലിട്ട് 60 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്കു മകൾക്കൊപ്പം നടക്കേണ്ടിവന്നത്. മൃതദേഹം ചുമക്കുന്നതിൽനിന്ന് അസ്ഥികൂടം ചുമക്കുന്നതിലേക്കാണ് ചില സംസ്ഥാനങ്ങളുടെ പുരോഗതി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ 41.5 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയിൽനിന്നു പുറത്തു കടന്നെന്ന് കഴിഞ്ഞ വർഷം യുഎൻ റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷേ, ജിതു മുണ്ടയെയും ദാനാ മാഞ്ചിയെയുംപോലുള്ള ആദിവാസി-ദളിത്-ദരിദ്ര ജനകോടികൾ ഇതൊന്നും അറിയുന്നുപോലുമില്ല.

ജിതു മുണ്ടെയുടെ നാട് കെയോഞ്ജർ ജില്ലയിലാണ്. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ മാതൃജില്ല. മനസിലായില്ലെങ്കിൽ ഒന്നുകൂടി പറയാം; ഇതേ ജില്ലയിലെ മനോഹർപുരിലാണ് 1999ൽ കുഷ്‌ഠരോഗികൾക്കും ആദിവാസികൾക്കുമിടയിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും ഫിലിപ്, തിമോത്തി എന്നീ രണ്ടു മക്കളെയും ഹിന്ദുത്വവാദികൾ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊന്നത്. ഇതരമതവിദ്വേഷത്താൽ കൊല്ലാനിറങ്ങിയവർക്ക് പക്ഷേ, സ്വമതത്തിന്‍റെ പേരിൽപോലും ആരെയും രക്ഷിക്കാൻ ബാധ്യതയില്ല! പ്രതിപക്ഷ പാർട്ടികളായ ബിജെഡിയും കോൺഗ്രസും സംഭവത്തെ അപലപിച്ചു; ആവശ്യമാണ്. പക്ഷേ, ഏറ്റവുമധികം കാലം രാജ്യം ഭരിച്ച കോൺഗ്രസിനു കുറ്റബോധത്തോടെയല്ലാതെ ഈ ദളിത്-ദരിദ്ര യാഥാർഥ്യങ്ങളെ അപലപിക്കാനാകില്ല. ഈ ദരിദ്രരെ പുതിയ ഭരണകൂടങ്ങൾക്കു കൈമാറിയത് അവരാണ്. ബിജെപിയുടെയും വികസന മാമാങ്കങ്ങളുടെ പരിസരത്താണ് ജിതു മുണ്ട കുഴി മാന്തിയിരിക്കുന്നത്. എന്തുമാത്രം ദരിദ്രനായിരുന്നിട്ടാവണം ഇടാനൊരു ഉടുപ്പോ ചെരിപ്പോ പോലുമില്ലാത്ത അസ്ഥികൂടം പോലൊരു മനുഷ്യൻ അഴുകിത്തീരാത്തൊരു മൃതദേഹം തോളിലെടുത്തത്!


നമ്മുടെ വികസന പദ്ധതികൾ പാവപ്പെട്ടവരെയും ദളിതരെയും ആദിവാസികളെയും ഇപ്പോഴും പുറന്പോക്കുകളിൽ നിർത്തിയിരിക്കുകയാണ്. ഒരു സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആജ്ഞാപിക്കുകയല്ല, നിരക്ഷരരായ മനുഷ്യർക്ക് അതു തയാറാക്കിക്കൊടുത്ത് അവരുടെ പണം കൈയിൽ വച്ചുകൊടുക്കുന്ന സംവിധാനമുണ്ടാകണം. സാധാരണക്കാരുടെ പലിശകൊണ്ടും സേവനക്കൂലിയുംകൊണ്ടു ചീർത്ത ബാങ്കുകൾ അവർക്കല്ല ലാഭത്തിലേറെയും തിരിച്ചുകൊടുക്കുന്നതെന്ന് അധികാരികളറിയണം. പരിസരത്തെ മനുഷ്യരെ കാണാത്ത തദ്ദേശ സ്ഥാപനങ്ങളെ ഉടച്ചുവാർക്കണം. ഒരു സർട്ടിഫിക്കറ്റിനായി ഒന്പതു തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന മനുഷ്യരുടെ ദുരിതമറിയണം. കടലാസുകൾ സർട്ടിഫിക്കറ്റുകളായി മാറണമെങ്കിൽ പല ഓഫീസുകളിലും കൈക്കൂലി നിർബന്ധമാണെന്ന് അറിയണം. ഒരാൾ ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ, അവകാശങ്ങളില്ലാതെ ജീവിക്കുന്നു. അർഹതയുള്ള ഇത്തിരി പണത്തിനുവേണ്ടി പലതവണ ബാങ്ക് കയറിയിറങ്ങുന്നു. എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞുകൊടുക്കാനോ ചെയ്തുകൊടുക്കാനോ ആളില്ലാത്തതിനാൽ ശവക്കുഴി മാന്തുന്നു. ഏറെനേരത്തിനൊടുവിൽ മൃതദേഹം പുറത്തെടുക്കുന്നു; മൂന്നര കിലോമീറ്റർ അതുമായി പൊതുവഴിയിലൂടെ നടക്കുന്നു; സർക്കാർ അറിയുന്നേയില്ല.


മൃതദേഹം കൊണ്ടുവരാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞത്. ശരിയാണ്; വായ്പ തരില്ലെന്നു പറഞ്ഞാൽ, പോയി ചാകാൻ പറയുന്നതുപോലെയാണ് ചില ‘ദാരിദ്ര്യവാസികൾ’ കേൾക്കുന്നതെന്ന് അവർക്കറിയില്ല. പക്ഷേ, നാടു ഭരിക്കുന്ന സദ്ഭരണ വായാടികൾ അതറിയണം. എസിക്കു പകരം സവാള വയ്ക്കുന്ന ശൈലിയിലുള്ള വികസനപ്രക്രിയകൊണ്ട് ആഗോള സാന്പത്തികശക്തിയാകാം, പൊള്ളുന്ന യാഥാർഥ്യങ്ങളെ മറയ്ക്കാനാകില്ല. 80 വർഷം പഴക്കമുള്ളൊരു വികസനശ്മശാനത്തിൽനിന്നു ജിതു എന്ന മനുഷ്യനല്ല, ജീവനുള്ളൊരു അസ്ഥികൂടമാണ് മറ്റൊന്നും തോളിലേന്തി നടന്നുവരുന്നത്.

Tags : DEEPIKA EDITORIAL

Recent News

Corehub Up