Editorial Audio
മലയാളക്കര ഇന്ന് അതിന്റെ സത്യദൂതികയെ ഒരിക്കൽകൂടി പുണരുകയാണ്. ഇന്നുള്ളതിൽ ആദ്യ മലയാള പത്രത്തിന്റെ 140-ാം വാർഷികാഘോഷങ്ങൾ അക്ഷരനഗരിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. നവോത്ഥാനമെന്നത് നൂറ്റാണ്ടിലൊരിക്കലോ വല്ലപ്പോഴുമോ പൊട്ടിപ്പുറപ്പെടുന്നൊരു വിപ്ലവം മാത്രമല്ല; കൂടുതൽ മികച്ചതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആനന്ദകരവുമായൊരു നാഗരികതയ്ക്കുവേണ്ടിയുള്ള പുരോഗമനപരവും ലക്ഷ്യബോധമുള്ളതുമായ നിരന്തരയത്നംകൂടിയാണ്. പരിമിതികളിലും ആ നിരന്തര നവോത്ഥാന പ്രക്രിയയിൽ അനുദിനം വ്യാപൃതയാണ് ദീപിക. നമുക്കൊന്നായ് മുന്നേറാം.
സർക്കാരുകളെ വിമർശിക്കുന്ന പത്രപ്രവർത്തനം ഒരുകാലത്തും ഒട്ടുമേ അനായാസമല്ല. പക്ഷേ, 1887ൽ ദീപിക പ്രസിദ്ധീകരണം തുടങ്ങുന്പോൾ അതിനു വിമർശിക്കേണ്ടിയിരുന്ന ഭരണകൂടം ബ്രിട്ടീഷ് സാമ്രാജ്യത്വമെന്ന അധിനിവേശ ദുരയുടേതായിരുന്നു. ‘ദീപിക’യ്ക്കു രണ്ടു വർഷം മുന്പ്, 1885ൽ പിറന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുന്നതു ഭരണകൂടവിരുദ്ധവും നമ്മുടെ രാജ്യസ്നേഹം അവരുടെ രാജ്യദ്രോഹവുമായിരുന്ന കാലം. ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും സ്വാതന്ത്ര്യസമരം തുടക്കത്തിൽ അത്ര ശക്തമായിരുന്നില്ല. നാട്ടുരാജ്യങ്ങളിൽ സ്വാതന്ത്ര്യസമരത്തിനു കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നുമില്ല. എന്നിട്ടും ഭാരത മഹാജനസഭ എന്നറിയപ്പെട്ടിരുന്ന കോൺഗ്രസിന്റെ വാർഷിക റിപ്പോർട്ടുകൾപോലും ദീപിക പ്രസിദ്ധീകരിച്ചു. ഹരിജൻ, യംഗ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളിലെ ഗാന്ധിജിയുടെ ലേഖനങ്ങൾ ദീപിക അപ്പപ്പോൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.
തുടക്കം മുതൽ ദേശീയപ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ മുഖപ്രസംഗങ്ങളെഴുതി. അതേസമയം, കോൺഗ്രസിലെ അന്തഃഛിദ്രത്തിനെതിരേയുമെഴുതി. കോൺഗ്രസ് തീവ്ര-മിതവാദ പോരിൽ പിളരുന്നത് സ്വാതന്ത്ര്യസമരത്തെ തളർത്തുമെന്നറിഞ്ഞ ദീപിക, 1907 ഡിസംബർ 31ലെ മുഖപ്രസംഗത്തിലെഴുതി: “കോൺഗ്രസിൽ സംഭവിച്ചിരിക്കുന്ന പിളർപ്പ് വിദേശശക്തികളെ സഹായിക്കാനേ ഉപകരിക്കൂ... നേതാക്കൾ ഛിദ്രവാസന ഉപേക്ഷിക്കണം. തങ്ങളുടെ സ്വാതന്ത്ര്യത്തെ ന്യായമായ വഴിക്കുറപ്പിക്കാൻ പുറപ്പെട്ട ഭാരതീയ നേതാക്കന്മാർ സഭാ മണ്ഡപത്തിൽനിന്നു പ്രാണരക്ഷാർഥം ഓടിപ്പോകേണ്ടിവന്നത് ഓർക്കാൻപോലും പാടില്ലാത്ത കഷ്ടാവസ്ഥയാകുന്നു.” സാമ്രാജ്യത്വത്തെ എതിർക്കുന്നതിനൊപ്പം അതിനെ ചെറുക്കേണ്ട ദേശീയപ്രസ്ഥാന നായകരുടെ തമ്മിലടിയെ വിമർശിക്കുന്നതും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന കാര്യത്തിൽ ദീപികയ്ക്കു സംശയമില്ലായിരുന്നു. ഇന്നും ഭരണകൂടങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്നത് അവയ്ക്കു ഭ്രഷ്ട് കൽപ്പിക്കുന്ന സ്മാർത്തവിചാരത്താലല്ല, യഥാർഥ പത്രപ്രവർത്തനത്തിന്റെ മൂല്യവിചാരത്താലാണ്.
നവോത്ഥാനവും സ്വാതന്ത്ര്യസമര ചേതനയും ബ്രിട്ടീഷുകാർക്കെതിരേ മാത്രമല്ല, എല്ലാ തിന്മകൾക്കുമെതിരേയുള്ളതാണ്. ഭരണകൂട രാഷ്ട്രീയാപചയങ്ങളെയും രാഷ്ട്രീയ പിഴവുകളെയും എല്ലാ മതങ്ങളെയും ഏറിയോ കുറഞ്ഞോ ദുഷിപ്പിക്കുന്ന തീവ്രചിന്തയെയും തള്ളിപ്പറയാനായില്ലെങ്കിൽ, ഈ പത്രത്തിന്റെ സ്ഥാപക പത്രാധിപർ നിധീരിക്കൽ മാണിക്കത്തനാരുടെയും, അദ്ദേഹത്തിന്റെ പത്രപ്രവർത്തനത്തിലൂന്നിയ നവോത്ഥാന പരിശ്രമങ്ങൾക്ക് ധാർമിക പിന്തുണകൊണ്ടും, പത്രമടിക്കുന്നതു ക്ലേശകരമായിരുന്ന കാലത്ത് സ്വയം നിർമിച്ചൊരു മരപ്രസ് കൊണ്ടും സാക്ഷാത്കാരം നൽകിയ നവോത്ഥാനനായകനായ ചാവറ കുര്യാക്കോസ് എലിയാസച്ചന്റെയും ലക്ഷ്യങ്ങളെ തമസ്കരിക്കുന്നതിനു തുല്യമാണ്. ബ്രിട്ടീഷുകാർ, നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരുമായ സ്വാതന്ത്ര്യകാംക്ഷികൾക്കെതിരേ ചുമത്തിയ രാജ്യദ്രോഹം പല വേഷങ്ങളിൽ തുടരുന്നുണ്ട്. പത്രങ്ങളിലെ അക്ഷരവെളിച്ചത്തെ സ്വീകരിക്കാൻ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെപ്പോലെ എല്ലാവർക്കും കഴിഞ്ഞിട്ടില്ല. അടിയന്തരാവസ്ഥകളെയും പ്രഖ്യാപിക്കാത്ത ഫാസിസത്തെയുമൊക്കെ കണ്ടില്ലെന്നു നടിച്ച് നമുക്കെങ്ങനെയാണ് ഒരു പത്രമെന്നു സ്വയം വിശേഷിപ്പിക്കാനാകുന്നത്?
ലോകത്തെ ഏറ്റവും വലിയ അഹിംസാത്മക വിമോചനസമരത്തിന്റെ തഴന്പ് ആത്മാവിലുള്ളവരാണ് 140 സംവത്സരങ്ങളിലെ പത്രപ്രവർത്തന പാരന്പര്യത്തിന്റെ നാഴികക്കല്ലിൽ ഒന്നു തൊടാൻ ഇന്നീ സമ്മേളനത്തിനെത്തിയിരിക്കുന്നത്. മാമ്മൻ മാപ്പിള ഹാളിലെത്തിയവർ മാത്രമല്ല; സമൂഹമാധ്യമങ്ങളിൽ ഈ ദിനത്തിനു സാക്ഷികളാകുന്നവരും വരിക്കാരും വായനക്കാരും അഭ്യുദയകാംക്ഷികളുമായ മഹദ് വ്യക്തികളേ, നമസ്കാരം! നിങ്ങൾ ഒരു പത്രത്തിന്റെയല്ല, ഒരു സംസ്കാരത്തിന്റെ വരിക്കാരാണ്. ഇരുട്ട് വളയുന്പോൾ മിന്നാമിനുങ്ങുകളേ, നിങ്ങളല്ലാതാരുണ്ട് ഈ വിളക്ക് കെടാതെ സൂക്ഷിക്കാൻ!
ഇന്ത്യ നമ്മുടെ രാജ്യമാണ്. നാം സഹോദരീസഹോദരന്മാരാണ്. മനുഷ്യവംശത്തിന്റെ ഭൗമപ്രതലങ്ങളിൽ നാമൊരു ഖണ്ഡം മാത്രം. വിയോജിപ്പുകളെന്ന സൗന്ദര്യത്തെ വിളക്കിച്ചേർക്കാനുള്ള കഠിനമായ ഉത്തരവാദിത്വം പത്രങ്ങൾക്കുമുണ്ട്. മത-സാംസ്കാരിക-സാഹിത്യ നായകരുടെ ജാഗ്രതയാലാണ് ദീപിക പിച്ചവച്ചു വളർന്നതെന്നു നിങ്ങൾക്കറിയാമല്ലോ. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മുട്ടത്തു വർക്കി, പി. ഭാസ്കരൻ, വേളൂർ കൃഷ്ണൻകുട്ടി, ജോസഫ് പൈലി, കുമ്മനം ഗോവിന്ദപ്പിള്ള, തെങ്ങുംമൂട്ടിൽ വർഗീസ് മാപ്പിള, ജോസഫ് മറ്റം, ടി.വി. വർക്കി, സി. അന്തപ്പായി, ഐ.സി. ചാക്കോ, വി.സി. ജോർജ്, ഫാ. കൊളംബിയർ തുടങ്ങിയ എത്ര മഹാരഥന്മാരാണ് ഈ പത്രത്തെ വളർത്തിയത്. നമോവാകം! പത്രപ്രവർത്തനത്തെ സാഹോദര്യാതിജീവനമായി, രാഷ്ട്രധർമമായി കൊണ്ടാടുന്ന എത്ര മനുഷ്യരാണ് ഇന്നീ വിളക്കേന്തുന്നത്! കർഷകരും ദളിതരും പാവങ്ങളും ക്ലേശിക്കുന്നുണ്ട്. നമുക്കീ അക്ഷരം നിരത്തേണ്ടതുണ്ട്.
മാധ്യമപ്രവർത്തനത്തിന്റെ ആധികാരിക വർത്തമാനമായി, ചരിത്രത്തിന്റെ ആദ്യരേഖയായ പത്രമായി നിലനിൽക്കാൻ ദീപികയെ അനുവദിച്ച വായനക്കാരേ, പ്രിയപ്പെട്ട മലയാളികളേ, ജനാധിപത്യ മതേതര ഭരണഘടനയുടെ സംരക്ഷകരായി, പ്രഖ്യാപിത-അപ്രഖ്യാപിത അടിയന്തരാവസ്ഥകളുടെ ശത്രുവായി, വിശ്വസാഹോദര്യത്തിന്റെ മിത്രമായി, മതം നോക്കാത്ത വർഗീയവിരുദ്ധതയുടെ വക്താവായി, രാഷ്ട്രീയത്തിനതീതമായ രാഷ്ട്രബോധത്തിന്റെ ദീപികയായി, മുഖം നോക്കാതെ മൂല്യം നോക്കുന്ന മുഖപ്രസംഗങ്ങളുടെ അക്ഷരായുധമായി, 19-ാം നൂറ്റാണ്ടിലെ പത്രധർമം 21-ാം നൂറ്റാണ്ടിലും നിർഭയം തുടരാൻ അനുവദിക്കുക. നന്ദി!