Editorial Audio
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നത് പുതിയ സർക്കാരിനോടുള്ള കേരളത്തിന്റെ ആവശ്യമായിരുന്നു. അതിലേറെ അതു സർക്കാരിന്റെ ആവശ്യമായിരുന്നു. അനാവശ്യ പഴി കേൾക്കരുതല്ലോ. അതുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ അതു തയാറാക്കിയതും ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ നിയമസഭയിൽ വച്ചതും. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നത്. ദേശീയ ശരാശരിയേക്കാൾ കൂടിയ കടബാധ്യതയും അതിനൊത്ത പലിശയും, ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ വികസനച്ചെലവും മൂലധനച്ചെലവുമൊക്കെ ധവളപത്രം പ്രദർശിപ്പിക്കുന്നു. സുസ്ഥിരവികസനം മാത്രമല്ല, സ്വസ്ഥമായ അനുദിന സാന്പത്തികാവശ്യങ്ങൾപോലും സാധ്യമല്ലാത്ത സ്ഥിതി! ധവളപത്രം തയാറാക്കുക, അവതരിപ്പിക്കുക, പരിഹാരം നിർദേശിക്കുക എന്നീ കാര്യങ്ങൾ സർക്കാർ ദിവസങ്ങൾകൊണ്ട് സാധിച്ചു. അതായത്, രോഗനിർണയം നടത്തി. ഇനി ചികിത്സയാണു വേണ്ടത്. അതാണ് ഈ സർക്കാരിനെ നിർവചിക്കാനിരിക്കുന്നത്. അതാണ് മാറ്റത്തിന്റെ അളവുകോലായി മാറാനിരിക്കുന്നത്. ധവളപത്രത്തിന്റെ വേഗം അതിനുമുണ്ടാകട്ടെ. ബജറ്റിൽ തെളിയട്ടെ, പുതുയുഗ കേരളം
കടബാധ്യത ദേശീയ ശരാശരിയേക്കാൾ 6.3 ശതമാനം അധികമായ 5.07 ലക്ഷം കോടി, പലിശയടയ്ക്കുന്നത് വരുമാനത്തിന്റെ 17.73 ശതമാനം. അതാകട്ടെ, ദേശീയ ശരാശരിയേക്കാൾ 5.74 ശതമാനം അധികം. വരുമാനത്തിന്റെ 39.9 ശതമാനം മാത്രമാണ് വികസനത്തിനായി നമുക്കു ചെലവഴിക്കാനാകുന്നത്. ദേശീയ ശരാശരി 63.5 ശതമാനമാണ്. മൂലധനച്ചെലവാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.34 ശതമാനം മാത്രം. ദേശീയ ശരാശരി 3.20 ആയിരിക്കെയാണിത്. ഡിഎ കുടിശിക, കരാറുകാര്ക്കു നല്കാനുള്ളത് എന്നിവ ഉള്പ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകളുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപീകരിച്ച ധനകാര്യ സ്ഥാപനം കിഫ്ബി ഒരു സമാന്തര സാന്പത്തിക അധികാരകേന്ദ്രമായി മാറിയെന്നാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി അഴിച്ചുപണിയുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 78,851 കോടി രൂപയായി ഉയർന്നു. സാമ്പത്തികഞെരുക്കം കാരണം പട്ടികജാതി-പട്ടികവർഗം, ന്യൂനപക്ഷങ്ങൾ എന്നിവർക്കായുള്ള പദ്ധതിവിഹിതത്തിൽ ഗണ്യമായ കുറവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
കിഫ്ബി വഴി വലിയ തോതിലുള്ള സ്വതന്ത്ര വായ്പകൾ എടുക്കുന്നത് അവസാനിപ്പിക്കുക, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുക, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങിയവയുടെ നഷ്ടം കുറയ്ക്കുക, നഷ്ടം നികത്താൻ സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയെ ലാഭത്തിലുള്ള ബെവ്കോയുമായി ലയിപ്പിക്കുക, ഊർജമേഖല സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കുക, വ്യവസായ വളർച്ചയ്ക്കായി ഭൂനിയമങ്ങളിലും തൊഴിൽ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുക, പെൻഷൻ ബാധ്യത കുറയ്ക്കുന്നതിനായി പെൻഷൻ പ്രായം ഏകീകരിക്കുകയോ വർധിപ്പിക്കുകയോ ചെയ്യുക, സർക്കാർ ചെലവുകളിൽ കർശനമായ അച്ചടക്കം പാലിക്കുക, നികുതിപിരിവ് കാര്യക്ഷമമാക്കുക തുടങ്ങിയ പരിഹാരമാർഗങ്ങളാണ് ധവളപത്രം ലക്ഷ്യമിടുന്നത്. നാട്ടിലെ വന്യജീവി-തെരുവുനായശല്യം ഒഴിവാക്കി കാർഷിക-വിനോദസഞ്ചാരമേഖലയെ രക്ഷിക്കുമോയെന്നതിൽ വ്യക്തതയില്ല; കേരളത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തെ വിട്ടുകളഞ്ഞതുപോലെ.
ഇതൊരു കുറ്റാന്വേഷണ റിപ്പോർട്ടോ രാഷ്ട്രീയ ആരോപണങ്ങളുടെ സമാഹാരമോ അല്ലെന്നു ധവളപത്രത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ടെങ്കിലും വായിക്കുന്നവർക്ക് കുറ്റവും ആരോപണങ്ങളും കണ്ടെത്താനാകും. അധികാരമൊഴിഞ്ഞ ഇടതു സർക്കാരിന്റെ ധൂർത്ത്, കെടുകാര്യസ്ഥത, ഉത്തരവാദരഹിത കടമെടുപ്പ്, അഴിമതി എന്നിവ സാന്പത്തികവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനം നേരിട്ട രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ ആ പ്രതിസന്ധികാലങ്ങളിൽ സർക്കാർ ജനങ്ങളെ പരിഗണിച്ചെന്ന യാഥാർഥ്യം കടബാധ്യതകളുടെ കാരണങ്ങളിൽ പ്രധാനമാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ ഫണ്ടുകൾ വെട്ടിക്കുറച്ചതും വൈകിച്ചതുമൊന്നും ധവളപത്രത്തിൽ പറയുന്നില്ലെന്ന് മുൻ ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
നമുക്ക് ഇപ്പോഴിതു രാഷ്ട്രീയമല്ല, അതിജീവനത്തിന്റെ കാര്യമാണ്. ധവളപത്രം തയാറാക്കിയതിലെ സ്വകാര്യതയും രാഷ്ട്രീയവുമല്ലാതെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷത്തിനും തർക്കമില്ല. അതുകൊണ്ടുതന്നെ ഈ ഊരാക്കുടുക്കിൽനിന്നു രക്ഷപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമത്തെ പ്രതിപക്ഷവും പിന്തുണയ്ക്കേണ്ടതാണ്. ജനങ്ങളുടെ മുതുകിലുള്ള നുകത്തിന്റെ ഭാരം കുറയ്ക്കാൻ പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെന്നു മറക്കരുത്.
കടമെടുക്കലെന്ന മാരക ഒറ്റമൂലിയല്ല, അനാവശ്യ ചെലവുകൾ കുറച്ച്, പുതിയ സ്രോതസുകൾ കണ്ടെത്തി വരുമാനം വർധിപ്പിക്കുകയാണു വേണ്ടതെന്ന പാഠമാണ് ഈ ധവളപത്രത്തിന്റെ ഗുണപാഠം. ഇന്ധനവില വർധന, വിലക്കയറ്റം, പണപ്പെരുപ്പം... സാധാരണക്കാർ നീറുകയാണ്. ജനങ്ങൾക്കുമേൽ ഇനിയും നികുതി ഏർപ്പെടുത്താനാകുന്ന സാഹചര്യമല്ലെന്നും ഉള്ളതു പലതും പിൻവലിച്ചും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമുള്ള ബജറ്റാകണം അടുത്തതെന്നും ഈ ധവളപത്രം അടിവരയിട്ടു പറയുന്നു. ചികിത്സ വൈകരുത്.
Tags : DEEPIKA EDITORIAL