Editorial Audio
രാജ്യം ഭരിക്കുന്ന ബിജെപിയെയും സഖ്യകക്ഷികളെയും കുറ്റം പറയുന്നതിനേക്കാൾ സമയം തങ്ങൾക്കിടയിലെ ഭിന്നതകളെക്കുറിച്ചു പറയാൻ ഇത്തവണത്തെ ‘ഇന്ത്യ’ മുന്നണി യോഗം നിർബന്ധിതമായി. അത്ര ദയനീയമാണ് സ്ഥിതി. റൈറ്റേഴ്സ് ബിൽഡിംഗിൽനിന്ന് അധികാരക്കസേരയടക്കം ബംഗാൾ ഉൾക്കടലിലേക്കു വലിച്ചെറിയപ്പെട്ട മമതാ ബാനർജി, സോണിയ ഗാന്ധിയുടെ മാറിൽ അഭയം തേടിയിട്ടുണ്ട്. പക്ഷേ, തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ട ഡിഎംകെയും പഞ്ചാബിൽ അധികാരം പങ്കിടാൻ ആഗ്രഹിക്കാത്ത ആം ആദ്മിയുമൊന്നും കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലെ യോഗത്തിൽ പങ്കെടുത്തില്ല. അഴിമതിക്കേസിൽ പെട്ട വീണയ്ക്കെതിരേ ഇഡി ഇറങ്ങിയതിനെ മുന്നണി പ്രതിരോധിക്കാത്തതാണ് ചില സിപിഎം നേതാക്കളുടെ ദുഃഖം. ഒറ്റയ്ക്ക് നിൽക്കാനാകാത്ത ചെറുപാർട്ടികളാണ് പങ്കെടുത്തതിലേറെയും. മെയ്യനങ്ങാതെ ചെയ്യാവുന്ന അഞ്ചു വ്യായാമങ്ങളെക്കുറിച്ച് തീരുമാനിച്ചുകൊണ്ട് യോഗം പിരിഞ്ഞു. അധികാരം പിടിക്കുന്നതല്ല, പ്രതിപക്ഷശേഷി തെളിയിക്കാൻപോലും മുന്നണിക്കാകുന്നില്ല.
യോഗത്തിന്റെ പശ്ചാത്തലം ആദ്യം നോക്കാം. അടിമുടി ദുരൂഹതകൾ ആരോപിക്കപ്പെടുന്ന മണ്ഡല പുനർനിർണയവുമായി വനിതാ സംവരണ ബില്ലിനെ കൂട്ടിക്കെട്ടാൻ ഏപ്രിലിൽ ബിജെപി നടത്തിയ ശ്രമത്തെ പാർലമെന്റിൽ പരാജയപ്പെടുത്തിയതാണ് അടുത്തയിടെ ഇന്ത്യ മുന്നണി നടത്തിയ ഒരു ശ്രദ്ധേയ രാഷ്ട്രീയനേട്ടം. അനക്കം വച്ചെങ്കിലും തൊട്ടുപിന്നാലെ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും തമ്മിലടിയായി. തൃണമൂലിനും ഡിഎംകെയ്ക്കും അധികാരം നഷ്ടമായി. മമത യോഗം വിളിച്ചപ്പോൾ 80 എംഎൽഎമാരിൽ 20 പേരും 29 ലോക്സഭാ എംപിമാരിൽ മൂന്നുപേരുമാണ് എത്തിയത്. 20 എംപിമാർ ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇഡി റെയ്ഡിന് ഇരയായവർ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഏഴ് എംപിമാർ അടുത്തയിടെ ബിജെപി പാളയത്തിലെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ‘ദയനീയ വിജയം’ നേടി കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപി ഒരു തെരഞ്ഞെടുപ്പുമില്ലാതെ എംപിമാരെ വാരിക്കൂട്ടുകയാണ്. മുന്നണിയിൽ ആലോചിക്കാതെ ടിവികെയുമായി അധികാരം പങ്കിട്ട കോൺഗ്രസിനോടുള്ള പകയിലാണ് ഡിഎംകെ പുതിയ മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്നത്. 22 എംപിമാരുള്ള ഡിഎംകെയും പുറത്തുനിന്നെങ്കിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ഭരണഘടനാ ഭേദഗതികൾ പാസാകാനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു വേണ്ടത് 360 പേരുടെ പിന്തുണയാണ്. തൃണമൂൽ വിമതർ എത്തിയതോടെ 313 ആയി. 37 അംഗങ്ങളെക്കൂടി സംഘടിപ്പിക്കാനായാൽ, ബിജെപിക്കു പലതും സാധിക്കാനുണ്ട്. തെരഞ്ഞെടുപ്പല്ല അധികാരത്തിന്റെ അടിസ്ഥാനമെന്ന ജനാധിപത്യവിരുദ്ധ രാഷ്ട്രീയം, രാജ്യത്തെ എങ്ങനെ ദുർബലമാക്കുമെന്നത് വേറെ കാര്യം.
എന്താണ് ഇന്ത്യ മുന്നണി? ബിജെപി നയിക്കുന്ന എൻഡിഎയെ നേരിടാൻ പ്രതിപക്ഷമുണ്ടാക്കിയ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) സഖ്യം. പക്ഷേ, പരസ്പരവിരുദ്ധ താത്പര്യങ്ങളും വ്യക്ത്യധിഷ്ഠിത പാർട്ടികളും തങ്ങളുടെ അധികാരം കടത്താനുള്ള കപ്പലായി മുന്നണിയെ കണ്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെതന്നെ ഇന്ത്യ മുന്നണിയുടെയും അധ്യക്ഷനാണെങ്കിലും മുന്നണി ഒന്നിനൊന്നു ദുർബലമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർട്ട് ടൈം രാഷ്ട്രീയവും ഏറെ വിമർശനത്തിനിടയാക്കി. ഇടയ്ക്കൊരു ഭാരത് ജോഡോ യാത്രയും വോട്ട് മോഷണത്തെക്കുറിച്ചൊരു വാർത്താസമ്മേളനവും നടത്തിയാൽ പിന്നെ കുറച്ചുനാളത്തേക്ക് ഒരു അനക്കവുമുണ്ടാകില്ല. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനമോ അധികാര പങ്കാളിത്തമോ പോലും ഐക്യത്തോടെ നടത്താനാവാത്ത മുന്നണി ബിജെപിയുടെ ഭാഗ്യമായി മാറി. കോൺഗ്രസ് മുക്ത ഭാരതമെന്ന പൂവ് ചോദിച്ച മോദിക്ക് പ്രതിപക്ഷ മുക്ത ഭാരതമെന്ന പൂന്തോട്ടം കൊടുത്തു ഇന്ത്യ മുന്നണി. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളും, അഴിമതിക്കാരെയും അവസരവാദികളെയും അധികാരമോഹികളെയും ആകർഷിക്കാനുള്ള കച്ചവടതന്ത്രവും, കഴിവുകെട്ട പ്രതിപക്ഷവുമുണ്ടെങ്കിൽ അധികാരമൊന്നും കൈയിൽനിന്നു പോകില്ലെന്ന് ബിജെപിക്കു ബോധ്യപ്പെട്ടു.
ഇന്ധനവില, വിലക്കയറ്റം, പണപ്പെരുപ്പം, വർഗീയ ധ്രുവീകരണം, കാർഷികമേഖലയുടെ തകർച്ച, തൊഴിലില്ലായ്മ, നീറ്റ്-സിബിഎസ്ഇ അഴിമതികൾ... കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം എന്തു ചെയ്തെന്നു ചോദിച്ചാൽ കുറെ പ്രസ്താവന ഇറക്കി! കർഷകസമരംപോലും രാജ്യത്തെ ഇളക്കിയതും വിജയിച്ചതും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ സഹായമില്ലാതെയാണ് എന്നതല്ല, സഹായമില്ലാത്തതുകൊണ്ടാണ് എന്നു പറയേണ്ടിവരും. അതു കണ്ടിട്ടുപോലും അത്തരമൊന്നു സംഘടിപ്പിക്കാൻ പിന്നീടും പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസരംഗം ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തെ നേരിടുന്പോൾ പോലും എന്തൊരു നിഷ്ക്രിയത്വമാണ്. 12 കൊല്ലം പഴക്കമുള്ള പ്രതിപക്ഷ ജീർണതയിലേക്ക് ‘പാറ്റ’കൾ പോലെ പ്രതിപക്ഷ ആൾക്കൂട്ടങ്ങളെത്തുന്നു.
ഇന്ത്യ മുന്നണിയുടെ ഭാവി? വോട്ടുമോഷണ ആരോപണത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തു നൽകുക, സിബിഎസ്ഇ മൂല്യനിര്‍ണയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യവുമായി മുന്നോട്ട് പോവുക തുടങ്ങിയ അഞ്ചു തീരുമാനങ്ങൾ മുന്നണിക്കു ജീവനുണ്ടെന്നു ബോധ്യപ്പെടുത്താൻ കൊള്ളാം. പക്ഷേ, നഷ്ടപ്പെട്ട പരസ്പര വിശ്വാസവും ബഹുമാനവും വീണ്ടെടുക്കാതെ ഇതൊരു മുന്നണിയാകില്ല. മുന്നണി വിട്ട പാർട്ടികളെയും കോൺഗ്രസ് വിട്ട പ്രമുഖ നേതാക്കളെയും തിരികെയെത്തിക്കാനായാൽ നേതൃത്വ പാപ്പരത്തം കുറേയെങ്കിലും വിട്ടൊഴിയും. 2024ൽ ഇന്ത്യ മുന്നണിയിലെ തമ്മിലടി ഉണ്ടായിട്ടും ബിജെപി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിൽനിന്നു പാഠം പഠിച്ച ബിജെപി കടുത്ത ഗൃഹപാഠങ്ങളിലാണ്. തെരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണം പോലും അതിന്റെ ഭാഗമായി വേണം കാണാൻ. പക്ഷേ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും വോട്ടുകൾ ഭിന്നിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷത്തിന് ഒരു പദ്ധതിയുമില്ല. കരുത്തുറ്റ മുഴുവൻസമയ നേതാവില്ലാത്തത് തുടക്കം മുതൽ ഇന്ത്യ മുന്നണിയെ നാഥനില്ലാക്കളരിയാക്കി.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. “ബിജെപി തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള പാര്‍ട്ടിയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി, ആഭ്യന്തരകലഹം മതിയാക്കി ഒന്നിക്കാന്‍ എല്ലാവരും തയാറാകണം.” ഇതൊക്കെ നാട്ടുകാർ പണ്ടേ പറഞ്ഞതാണ്. പക്ഷേ, ജനം തീരുമാനിച്ചാൽ പോലും ബിജെപിയെ അധികാരഭ്രഷ്ടരാക്കാൻ സമ്മതിക്കാത്തത് ഇന്ത്യ മുന്നണിയാണ്. അല്ലെങ്കിൽ ബിജെപി ഒളിച്ചോടണം.
Tags : DEEPIKA EDITORIAL