Editorial Audio
നാളെയാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. ഇനിയും തീരുമാനമെടുക്കാനാകാത്തവർക്ക് ഇന്ന് ധ്യാനദിവസമാണ്. പാർട്ടി ഏതുമാകട്ടെ, ഉറപ്പായും വോട്ട് ചെയ്യുമെന്നും അതു ജാതി-മത-വർഗ പരിഗണനകൾക്കപ്പുറം ജനാധിപത്യത്തിനും വികസനത്തിനും വേണ്ടിയാണെന്നും ഉറപ്പാക്കുക. രാഷ്ട്രീയ പാർട്ടികൾ ഗുണ്ടായിസം കാണിക്കാതെ ജനങ്ങളെ സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിക്കണം. ബൂത്തുപിടിത്തവും കള്ളവോട്ടുമൊക്കെ കേരളത്തിലുമുണ്ട്. ഉദ്യോഗസ്ഥർപോലും ഭയപ്പെടുന്ന ഈ തെമ്മാടികളെ ബൂത്തിനകത്തും പുറത്തുംനിന്ന് ആട്ടിപ്പായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയണം.
അഞ്ചു ലക്ഷത്തിലധികം വരുന്ന കന്നിവോട്ടർമാരേ, പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുക. കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക യുവശക്തിയാണ് നിങ്ങൾ. 17-ാമത് സർക്കാരിനെ തെരഞ്ഞെടുക്കാൻ, ഭാവി വിധാതാക്കളാകാൻ, വിരൽത്തുന്പിലൊരു ജനാധിപത്യ മുദ്ര പതിപ്പിക്കാൻ നമുക്കൊന്നായിറങ്ങാം.
ഇന്നലെ പരസ്യപ്രചാരണ പരിപാടികൾ അവസാനിച്ചു. നാളെ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് തിരിച്ചറിയൽ രേഖകളിൽ പ്രധാനം. ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ സഹിതമുള്ള ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാൻ കാർഡ് തുടങ്ങിയവയും ഉപയോഗിക്കാം.
വോട്ടിംഗ് സമയത്ത് സമ്മതിദായകരുടെ മൊബൈൽ ഫോണുകൾ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യവുമുണ്ടെന്നാണ് അറിയിപ്പ്. കടുത്ത ചൂട് മാത്രമല്ല, കള്ളവോട്ടിന്റെ സാധ്യതപോലും ഒഴിവാക്കാൻ രാവിലെതന്നെ പോളിംഗ് ബൂത്തുകളിലേക്കു പോകുന്നത് സഹായമാകും. ജോലിയുടെയോ പഠനത്തിന്റെയോ ക്ഷീണത്തിന്റെയോ കാര്യം പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം ഉത്തരവാദിത്വമില്ലായ്മയാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളൊന്നും വോട്ട് ചെയ്യുന്നതിൽനിന്നു ജീവനക്കാരെ തടയില്ല. തടയപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ ഒരു മടിയും വേണ്ട. ഉടൻ നടപടിയുണ്ടാകും.
കന്നിവോട്ട് ചെയ്യാൻ പോകുന്നവർ മറ്റുള്ളവരോടു കാര്യങ്ങൾ ചോദിച്ചറിയുന്നത് അനാവശ്യ ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കും. രാഷ്ട്രീയ പാർട്ടികൾ വിതരണം ചെയ്ത, ബൂത്തും ക്രമനന്പരും രേഖപ്പെടുത്തിയിട്ടുള്ള വോട്ടർ സ്ലിപ് കൈയിലെടുത്താൽ ഉദ്യോഗസ്ഥർക്കും ജോലി എളുപ്പമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലും ഇതു ലഭ്യമാണ്. ബൂത്തിലെത്തിയാൽ മറ്റു കാര്യങ്ങൾ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ചു ചെയ്യുകയേ വേണ്ടൂ.
എൽഡിഎഫോ യുഡിഎഫോ എൻഡിഎയോ ഏതു പാർട്ടിയിൽ വിശ്വസിക്കുന്നവരായാലും നമ്മുടെ വോട്ട് പാർട്ടിക്കുവേണ്ടി മാത്രമല്ല, ഈ സംസ്ഥാനത്തിനും രാജ്യത്തിനും ലോകത്തിനുംവേണ്ടിയാണ്. നാളെ വോട്ട് ചെയ്യാൻ നാം പോകുന്ന വഴി, ബൂത്താക്കി മാറ്റിയ വിദ്യാലയങ്ങൾ തുടങ്ങി ഈ വോട്ടവകാശവും ജനാധിപത്യവും സ്വാതന്ത്ര്യവുംപോലും അനേകം മനുഷ്യർ പൊരുതി നേടിയതാണ്. അവരുടെ അധ്വാനഫലം സൗജന്യമായി അനുഭവിക്കുന്ന നമുക്ക്, ഭാവിതലമുറയ്ക്കുവേണ്ടി അവ നിലനിർത്തേണ്ട ഉത്തരവാദിത്വമുണ്ട്.
എല്ലാം തികഞ്ഞ ഒരു പാർട്ടിയോ സ്ഥാനാർഥിയോ ഉണ്ടാകില്ല. പക്ഷേ, ഉള്ളതിൽ നല്ലതൊന്നിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. നന്മയെന്നു നാം കരുതുന്നതിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതും തിന്മയുടെ ഭൂരിപക്ഷം കുറയ്ക്കുന്നതും ജനാധിപത്യത്തിൽ വിജയ-പരാജയങ്ങളോടൊപ്പം പ്രധാനമാണെന്നു മറക്കരുത്. വോട്ടുകളുടെ എണ്ണംപോലും മുന്നറിയിപ്പാണ്.
ഞാനൊരാൾ വോട്ട് ചെയ്തില്ലെങ്കിലും എന്തു സംഭവിക്കാനാണ് എന്നു കരുതുന്നവരുണ്ട്. ഞാനൊരാൾ വലിച്ചെറിഞ്ഞില്ലെങ്കിലും നാട്ടിലെ മാലിന്യപ്രശ്നം ഇല്ലാതാകുമോ, ഞാനൊരാൾ സഹായിച്ചില്ലെങ്കിലും പ്രളയഫണ്ടിൽ എന്തു കുറവ് വരാനാണ്, ഞാനൊരാൾ വെറുപ്പും വിദ്വേഷവും പരത്തിയെന്നു കരുതി നാടു നശിക്കുമോ, വാഹനാപകടത്തിൽ പരിക്കേറ്റ അപരിചിതനെ സഹായിച്ച് ഞാനന്തിനു പുലിവാലു പിടിക്കണം... തുടങ്ങിയ ചോദ്യങ്ങളുടെ തുടർച്ചയാണ് ഞാൻ വോട്ട് ചെയ്തില്ലെങ്കിലെന്ത് എന്നത്. നമ്മളില്ലെങ്കിലും ലോകം മുന്നോട്ടു പോകും. പക്ഷേ, ഇതൊക്കെ ചെയ്യുന്ന സമൂഹമെന്ന മഹാവൃക്ഷം നമ്മളെന്ന ഇത്തിൾക്കണ്ണിയെ ചുമക്കേണ്ടിവരും.
ഗൗരവം അറിയാതെയാവാമെങ്കിലും വോട്ട് ചെയ്യാത്തവരും കള്ളവോട്ട് ചെയ്യുന്നവരെപ്പോലെ ജനാധിപത്യ അട്ടിമറിയിൽ പങ്കാളികളാകുകയാണ്. അതേ, നമ്മൾ വോട്ട് ചെയ്യാത്തതിന്റെ പേരിൽ അർഹരായവർ തോൽക്കുകയോ അനർഹർ ജയിക്കുകയോ ചെയ്യരുത്. നാളെയാണ് ആ ദിവസം.
Tags : Editorial deepika vote election