Editorial Audio
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ 150-ാം വാർഷികമാണ്. പക്ഷേ, ഒരിക്കൽ ഈ രാജ്യത്തെ ഒന്നിപ്പിച്ച ആ ദേശഭക്തിഗാനം ഇപ്പോൾ ഭിന്നതയുടെ ചർച്ചാവിഷയമായിരിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ വന്ദേമാതരം നീട്ടിപ്പാടുന്നു.
ലക്ഷക്കണക്കിനു ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് തങ്ങൾ ഇവിടെയുള്ളതെന്നു പാർലമെന്റിൽ പറഞ്ഞ പ്രധാനമന്ത്രി, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ, ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ നേതാക്കളായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തെ സാമ്രാജ്യവിരുദ്ധ കൊടുങ്കാറ്റാക്കിയപ്പോൾ സംഘപരിവാർ എവിടെയായിരുന്നു എന്ന ചോദ്യം കോൺഗ്രസിന്റേതല്ല, ചരിത്രത്തിന്റേതാണ്. വന്ദേമാതരം സ്വാതന്ത്ര്യസമരത്തെയല്ല, സ്വാതന്ത്ര്യസമരം വന്ദേമാതരത്തെയാണ് സൃഷ്ടിച്ചത്. ഒന്നിനെയും നിന്ദിക്കരുത്.
1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാള്‍ മാസികയായ ബംഗദര്‍ശനില്‍ കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. 1870കളിൽ, ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ പ്രതിഷേധിച്ചാണ് വന്ദേമാതരം രചിക്കപ്പെട്ടതത്രേ. പിന്നീട്, 1882ൽ ചാറ്റർജി ആനന്ദമഠമെന്ന നോവൽ എഴുതിയപ്പോൾ ഗാനം അതിൽ ഉൾപ്പെടുത്തി. 1896ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയമാകുകയും സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന ദേശഗീതമാകുകയും ചെയ്തത്.
മാതൃഭൂമിയെ രക്ഷിക്കാൻ അണിനിരന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ നെഞ്ചിലെ ദേശസ്നേഹത്തിന്റെ കടലിരന്പം ബ്രിട്ടീഷ് സാമ്രാജ്യം കേട്ടത് വന്ദേമാതരത്തിലൂടെയായിരുന്നു. അതിൽ ദേശഭക്തിയും മുദ്രാവാക്യവും മുന്നറിയിപ്പും കണ്ട ബ്രിട്ടീഷുകാർ അതു നിരോധിച്ചു. പക്ഷേ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരെ തുരത്താനിറങ്ങിയ ദേശാഭിമാനികൾ വന്ദേമാതരം തൊണ്ടപൊട്ടുമാറുച്ചത്തിൽ പാടി. പലരും ജയിലിലായി. ഇതൊക്കെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പുളകിത ഭാഗങ്ങളാണ്.
ആ ചരിത്രത്തേക്കാൾ പ്രാധാന്യം മറ്റു ചിലതിനു കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ രാജ്യം കാണുന്നത്. 1937ല്‍ വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങളെ, ജിന്നയുടെ എതിർപ്പുമൂലം മുസ്ലിംകള്ക്ക് അനിഷ്ടമാണെന്നു കണ്ട് നെഹ്റു എതിർത്തെന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാണ് കഴിഞ്ഞ മാസം വിവാദത്തിനു തുടക്കമിട്ടത്. വന്ദേമാതരത്തിന്റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്റെ വിത്തുകള്‍ വിതച്ചെന്നും ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും മോദി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വന്ദേമാതരം ചർച്ചയ്ക്കെടുത്തപ്പോൾ പാർലമെന്റിനകത്തും പുറത്തും ബിജെപി നേതാക്കൾ മോദിയുടെ ഭാഷ്യം ഏറ്റെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിക്കൊപ്പം നിന്ന, പലപ്പോഴായി ഒന്‍പതു വർഷത്തോടടുത്ത് രാജ്യത്തിനുവേണ്ടി ജയിലിൽ കിടന്ന, സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രീയത്തിലും സാന്പത്തികനഷ്ടമല്ലാതെ നേട്ടമൊന്നുമുണ്ടാക്കിയിട്ടില്ലാത്ത, വിശ്വചരിത്രാവലോകനം, ഇന്ത്യയെ കണ്ടെത്തൽ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഭാരതീയ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തിയ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിൽ നാളിതുവരെ മോദി നന്മകളൊന്നും കണ്ടെത്തിയിട്ടില്ല.
അതിശയമില്ല; സംഘപരിവാറിന്റെ വർഗീയ നിലപാടുകളെ അദ്ദേഹം അത്രയ്ക്ക് എതിർത്തിട്ടുണ്ട്. മാത്രമല്ല, 1937ലെ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡങ്ങൾ മാത്രം മതിയെന്നു തീരുമാനിച്ചതെങ്കിൽ നെഹ്റുവിനൊപ്പം അതിൽ പങ്കെടുത്ത ഗാന്ധിജിയും ടാഗോറും സർദാർ പട്ടേലും നേതാജിയുമൊക്കെ കുറ്റപത്രത്തിലുണ്ടാകും; അതു വേണോ?
വന്ദേമാതരത്തിലെ ഒഴിവാക്കിയ ഭാഗങ്ങളില്‍ എതിര്‍പ്പിനു കാരണമായ മതപരമായ ചില ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നതിനാൽ സ്വാതന്ത്ര്യപ്രസ്ഥാനത്തിനുള്ളില് ഐക്യം ഉറപ്പാക്കാനാണ് ഈ തീരുമാനമെടുത്തതെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. രണ്ട് ഖണ്ഡങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ട് രവീന്ദ്രനാഥ ടാഗോര്‍ ജവഹര്‍ലാല്‍ നെഹ്റുവിന് അയച്ച കത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ധരിച്ചു. അതുപോലെ, വന്ദേമാതരം പൂർണമായി പാടണമെന്ന അഭിപ്രായം നേതാജി സുഭാഷ് ചന്ദ്രബോസിന് ഉണ്ടായിരുന്നെന്ന വാദവുമുണ്ട്.
സ്വാതന്ത്ര്യസമരത്തിൽ ബോസിന്റെ പങ്കായിരുന്നില്ല, ഗാന്ധിജിക്കും നെഹ്റുവിനും ഉണ്ടായിരുന്നത്. ധീരദേശാഭിമാനിയെങ്കിലും അദ്ദേഹത്തിന്റെ തീവ്ര ആശയങ്ങൾ വലിയൊരു വിഭാഗം ജനങ്ങളെയും ആകർഷിച്ചില്ല. പക്ഷേ, കോൺഗ്രസിന് സകലരെയും സാമ്രാജ്യത്വവിരുദ്ധ സേനാനികളാക്കണമായിരുന്നു. ഒന്നിപ്പിക്കൽ അത്ര എളുപ്പമല്ലല്ലോ!
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ, എണ്ണമറ്റ ജാതി-മത-വർണങ്ങളിൽപ്പെട്ട ഇന്ത്യക്കാരെ ഒറ്റ നൂലിൽ കോർത്ത കോൺഗ്രസിന്റെ നേതാക്കൾ ചെയ്ത വിട്ടുവീഴ്ചകൾ ബിജെപി ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല. പക്ഷേ, തോക്കിൻമുനയിലും ജയിലിലും തെരുവിലുമൊക്കെയായി ആ മഹാത്യാഗികൾ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിക്കുകയായിരുന്നെന്നു മറക്കരുത്.
മാത്രമല്ല, രാജ്യം നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മ, ദാരിദ്ര്യം, വർഗീയ ചേരിതിരിവ്, ന്യൂനപക്ഷവിരുദ്ധത, വോട്ടർപട്ടികയിലെ അപാകങ്ങൾ, പട്ടികയുടെ തീവ്രപരിഷ്കരണത്തിലെ ന്യൂനതകൾ, വികസനപ്രക്രിയകൾ തുടങ്ങിയവയൊക്കെ ചർച്ച ചെയ്യേണ്ടതിനു പകരമാകുമോ സമാനതകളില്ലാത്ത വിജയമായി മാറിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐക്യത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചകൾ?
എന്തായാലും, സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കില്ലാത്തവർ, അതിന്റെ ഭാഗമായിരുന്ന വന്ദേമാതരത്തിന്റെ പേരിൽ സ്വാതന്ത്ര്യസമരസേനാനികളെ പഴിക്കുന്നത് കറുത്ത ഫലിതമാണ്. ഇപ്പോഴെത്ര പൂർണഖണ്ഡങ്ങൾ പാടിയാലും അന്നത്തെ രണ്ടു ഖണ്ഡങ്ങളോളം വരുമോ?
Tags : Vande Mataram freedom struggle Editorial