കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഖത്തർ താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാക്ക്, ലബനൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും വിലക്ക് ബാധകമാണ്. ഖത്തറിൽ താമസ വീസയുള്ളവർ, വിസിറ്റ് വീസക്കാർ, വർക്ക് പെർമിറ്റ്, താൽക്കാലിക വീസക്കാർ എന്നിവർക്ക് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിൽ പ്രവേശിക്കാൻ കഴിയില്ല. കൊറോണ വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണ് വിലക്കെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇതോടെ അവധിക്ക് നാട്ടിൽ എത്തിയ പതിനായിരക്കണക്കിന് മലയാളികൾ അടക്കമുള്ളവരുടെ മടക്കയാത്ര അനിശ്ചിതമായി നീളും.
ഇതിനിടെ സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്നതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ്-19 ബാധിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റാണു വേണ്ടത്. ആദ്യം സൗദിയിൽ എത്തുന്നവർക്കും റീ എൻട്രി വീസയിൽ എത്തുന്നവർക്കും ഇതു ബാധകമാണ്.
സർട്ടിഫിക്കറ്റ് 24 മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളതാകാൻ പാടില്ല. കോവിഡ് ബാധിച്ച രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഇത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സൗദി എംബസിയോ കോൺസുലേറ്റുകളോ അംഗീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്നു മാത്രമേ എടുക്കാവൂ. യുഎഇ, കുവൈറ്റ്, ബഹ്റിൻ എന്നിവിടങ്ങ ളിൽനിന്നു റോഡ് മാർഗം സൗദിയിൽ പ്രവേശിക്കുന്നതും താത്കാലികമായി വിലക്കി. അവിടങ്ങളിൽനിന്നു വിമാനത്തിൽ മാത്രമേ പ്രവേശനമനുവദിക്കൂ.