കൊറോണ വൈറസ് പകർച്ചയെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജർമനി കടുത്ത നടപടി പ്രഖ്യാപിച്ചു. ഇതനുസരിച്ചു ജർമനിയിൽ രണ്ടിലധികം ആളുകൾ ഒത്തുകൂടുന്നതു നിരോധിച്ചു. രണ്ടിലധികം ആളുകളുടെ കൂടിക്കാഴ്ചയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കൊളോണിൽ നേരത്തെ തന്നെ ഈ നിയമം നടപ്പിലാക്കിയിരുന്നു.
എന്നാൽ, കുടുംബങ്ങളെയും ഒരേ വീട്ടിൽ താമസിക്കുന്നവരെയും പുതിയ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും മറ്റു അതാവശ്യ സ്ഥാപനങ്ങളിലും എത്തുന്ന ആളുകൾ തമ്മിൽ 1.5 മീറ്റർ മുതൽ 2 മീറ്റർ വരെ അകലം പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഈ നടപടി പോലീസ് നിരീക്ഷിക്കും.
ഇതുകൂടാതെ റസ്റ്ററന്റുകൾ, ഹെയർ സ്റ്റൈൽ സെന്ററുകൾ, റ്റാറ്റൂ തുടങ്ങിയ സൗന്ദര്യ വർധക സെന്ററുകൾ, മസാജ് സെന്ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കാനും വിലക്കുണ്ട്.സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ ഷോപ്പുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ തുടങ്ങി അത്യാവശ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. സൂപ്പർ മാർക്കറ്റുകളിൽനിന്നും ഡെലിവറി സർവീസ് നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ പല കടകളും വ്യാപകമാക്കിയിട്ടുണ്ട്.
ഭക്ഷണ ഡെലിവറി ഷോപ്പുകൾക്ക് അനുവാദമുണ്ട്.ചാൻസലർ അംഗലാ മെർക്കൽ ഫെഡറൽ രാജ്യത്തെ 16 സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ടെലിഫോണ്‍ കോണ്ഫറൻസിനെത്തുടർന്നു മാർച്ച് 23 തിങ്കളാഴ്ച മുതലാണ് ഈ നിയമം പ്രാബല്യത്തിലായത്.
അടുത്ത രണ്ടാഴ്ച കാലത്തേയ്ക്കാണ് പുതിയ ചട്ടങ്ങളുടെ നിയമസാധുത. നിയമങ്ങൾ ലംഘിക്കുന്നവർക്കു നേരത്തെ നിലവിലുള്ള പിഴയായ 25,000 യൂറോ വരെയാകാമെന്നും നിയമത്തിൽ പറയുന്നുണ്ട്. പൂർണമായും ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ബവേറിയ, സാർലാൻഡ്, ബാഡൻ വ്യുർട്ടെംബർഗ് എന്നീ സംസ്ഥാനങ്ങൾ വാരാന്ത്യത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പതിനാറ് സ്റ്റേറ്റുകളും കടുത്ത നിയന്ത്രണങ്ങൾ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനോടു പൂർണസഹകരമാണ് ജർമൻ ജനത പ്രകടിപ്പിക്കുന്നത്.
ഇതിനിടെ, കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ ജർമൻ ചാൻസലർ അംഗലാ മെർക്കലിനെ(65) ഹൗസ് ക്വാറന്റൈനിൽ ആയി. കൊറോണ ബാധയെ നേരിടാൻ ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾക്കായി പത്രസമ്മേളനവും നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മെർക്കൽ ഹൗസ് ഡോക്ടറെ സന്ദർശിച്ചിരുന്നു. ഇപ്പോൾ ഡോക്ടർക്ക് കോവിഡ് -19 പോസിറ്റീവായതിനെത്തുടർന്നാണ് മെർക്കൽ ഹൗസ് ക്വാറന്റൈനിൽ ആയതെന്നു സർക്കാർ വക്താവ് സ്റ്റെഫെൻ സൈബർട്ട് അറിയിച്ചു.
കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ ജർമനി 822 ബില്യണ്‍ യൂറോയുടെ സാന്പത്തിക സഹായ പാക്കേജ് ആസൂത്രണം ചെയ്തു. ഇതിനായി,156 ബില്യണ്‍ യൂറോ കടമെടുത്തത്. പ്രതിസന്ധിയിലായ കുടുംബങ്ങൾ, വാടകക്കാർ, ജീവനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, കന്പനികൾ എന്നിവരെ സഹായിക്കാനാണ്.
ജോസ് കുന്പിളുവേലിൽ