കൊറോണ എന്ന മഹാദുരന്തത്തെ നേരിടാനുള്ള ഭഗീരഥപ്രയത്നത്തിലാണ് ഇന്ന് ഇന്ത്യ. ദുരന്തം ഏറ്റവും പ്രതികൂലമായി ബാധിക്കാൻ പോകുന്ന സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ സുരക്ഷയ്ക്കുവേണ്ടി 1,70,000 കോടി രൂപയുടെ സാന്പത്തിക പദ്ധതികൾ പ്രഖ്യാപിച്ചത് തീർച്ചയായും അനിവാര്യമായ നടപടി തന്നെ. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ് അന്ന യോജന പ്രകാരം 80 കോടിയോളം ആളുകൾക്കു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തിൽ മികച്ച തീരുമാനം എന്നുതന്നെ പറയാം.
പൂർണമായും ഷട്ട് ഡൗണ് ചെയ്തതിനാൽ തൊഴിൽ ചെയ്യാൻ കഴിയാത്ത, നിത്യച്ചെലവിനു പോലും മാർഗമില്ലാത്ത, കോടി ക്കണക്കിന് ആളുകൾക്ക് ഈ തീരുമാനംകൊണ്ട് ഗുണമുണ്ടാകുമെന്നു നിസംശയം പറയാം. പക്ഷേ അതോടൊപ്പം ഉയരുന്ന പ്രസക്തമായ ചോദ്യം കുറച്ചുനാളത്തേക്കു മാത്രം പ്രയോജനകരമായ ഇത്തരം നടപടികൾകൊണ്ട് ഇന്ത്യയുടെ സന്പദ്വ്യവസ്ഥ ഇപ്പോൾ അഭിമുഖീകരിക്കുന്ന, മഹാമാരിക്കുശേഷം അഭിമുഖീകരിക്കാൻ പോകുന്ന, പ്രതിസന്ധികൾക്കു പരിഹാരം കാണാൻ കഴിയുമോ എന്നതാണ്. ഇല്ല എന്നതാണ് ഉത്തരം.
ദുരിതത്തിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമായ സാന്പത്തിക പദ്ധതികൾക്കൊപ്പം സന്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്ന ഉത്തേജക പാക്കേജുകളും അനിവാര്യമാണ്. ദൗർഭാഗ്യവശാൽ അത്തരം ഉത്തേജക പാക്കേജുകൾക്ക് കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ല എന്നതു ദുഃഖകരമാണ്. ഇതും നമ്മൾ അതിജീവിക്കും എന്നു വലിയ ആത്മവിശ്വാസത്തോടെ ഭരണാധികാരികളും സാധാരണക്കാരും പറയുന്പോഴും നമ്മൾ കടുത്ത ഭയപ്പാടിലാണ് എന്ന് അനുദിനം കൂടിക്കൂടി വരുന്ന നിയന്ത്രണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
താത്കാലിക നടപടികളിലൂടെ കൊറോണ എന്ന ദുരന്തവും നമ്മൾ കടന്നുപോയേക്കാം. പക്ഷേ ഇതിനോടൊപ്പം വരുന്നതോ ഇതിനേക്കാൾ ഭീകരമോ ആയ സാന്പത്തിക ദുരന്തമാണ് ഇന്ത്യയെ തുറിച്ചുനോൽക്കുന്നത് എന്നാണ് സാന്പത്തിക വിദഗ്ധർ പറയുന്നത്. നോട്ട് പിൻവലിക്കലും അശാസ്ത്രീയമായ ജി.എസ്.ടി പരിഷ്കരണവും മൂലം ഐ.സി.യുവിലായ ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെ വെന്റിലേറ്ററിലേക്ക് കൊറോണ ദുരന്തം തള്ളിവിടുമെന്നാണ് പൊതുവായ വിലയിരുത്തലുകൾ.
കോൽക്കത്ത ആസ്ഥാനമായ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ കഴിഞ്ഞ ജൂണിൽ പുറത്തുവിട്ട നാഷണൽ ദേശീയ സാന്പിൾ സർവേ കണക്കുകൾ പ്രകാരം നോട്ട് പിൻവലിക്കലിനുശേഷം അഞ്ചു കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിൽ നാലു കോടി നാൽപ്പതു ലക്ഷവും ഗ്രാമീണ മേഖലയിലാണ്. ഇന്ത്യയിലെ അസംഘടിത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന മുപ്പതു കോടി ആളുകളിൽ ഇരുപത് ശതമാനത്തിനടുത്ത് ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു എന്നതു നിസാരമല്ല. രാജ്യത്തെ തൊഴിൽശക്തിയുടെ 90 ശതമാനവും തൊഴിലെടുക്കുന്നത് അസംഘടിത മേഖലയിലാണെന്ന് അറിയുന്പോഴാണ് ഈ ദുരന്തത്തിന്റെ ആഴം മനസിലാകുക.
നോട്ട് പിൻവലിക്കൽ, ജി.എസ്.ടി പ്രഖ്യാപനം എന്നിവയ്ക്കുശേഷം രാജ്യത്തെ 90 ലക്ഷത്തോളം ഇടത്തരം, ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടി എന്നാണു കണക്കുകൾ പറയുന്നത്. ഒരുപക്ഷേ അന്തിമ വിശകലനത്തിൽ ദേശീയ സാന്പത്തിക സർവേയിൽ കണക്കു കൂട്ടിയതിനേക്കാളും ഇരട്ടിയോളം ആയിരിക്കും ഇന്ത്യയിലെ തൊഴിൽനഷ്ടം. ഇന്ത്യയുടെ സാന്പത്തിക വളർച്ചാനിരക്ക് അഞ്ച് ശതമാനത്തിൽ താഴെ പോയതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അസംഘടിത തൊഴിൽ മേഖലയുടെയും ഇടത്തരം- ചെറുകിട വ്യവസായ മേഖലകളുടെയും തകർച്ചയാണ്. വൻകിട വ്യവസായ മേഖലയിലും പൊതുമേഖലയിലും ബാങ്കിംഗ്, സേവന, റിയൽ എസ്റ്റേറ്റ് മേഖലകളിലും ഇതിന്റെ അനുരണനങ്ങൾ ഉണ്ടായതോടെ രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്കു കൂപ്പുകുത്തി.
രാജ്യത്തു സാന്പത്തികമാന്ദ്യം ഇല്ല എന്നു കേന്ദ്രസർക്കാരും റിസർവ് ബാങ്കും പലതവണ ആവർത്തിക്കുന്നുണ്ടെങ്കിലും സാന്പത്തികമാന്ദ്യം നിലനിൽക്കുന്നു എന്നതാണു യാഥാർഥ്യം. രൂക്ഷമായ പണക്കമ്മിയിൽ വലയുന്ന കേന്ദ്രസർക്കാരിന് ഇതിനെ മറികടക്കാനും കഴിയുന്നില്ല. രൂക്ഷമായ പണദൗർലഭ്യമാണ് കേന്ദ്രസർക്കാർ നേരിടുന്നത്. പ്രതീക്ഷിക്കുന്ന ഉറവിടങ്ങളിൽ നിന്നൊന്നും വിചാരിക്കുന്നതുപോലെ റവന്യു വരുമാനം വരാത്തത് കേന്ദ്ര സർക്കാരിനെ കുഴയ്ക്കുന്നു.
ഉദാഹരണമായി 2019- 2020 സാന്പത്തികവർഷം ജി.എസ്.ടി നികുതി വരുമാനമായി 7.4 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതെങ്കിൽ യഥാർഥത്തിൽ ലഭിച്ചത് 5.8 ലക്ഷം കോടിയാണ്. 1.6 ലക്ഷം കോടി രൂപയുടെ കുറവ്. അതുപോലെ വരുമാന നികുതിയായി പ്രതീക്ഷിച്ചത് 5.2 ലക്ഷം കോടി രൂപ ആയിരുന്നെങ്കിൽ ലഭിച്ചത് 4.7 ലക്ഷം കോടി രൂപ. കുറവ് 50, 000 കോടി രൂപ. കുറയുന്ന പണലഭ്യതക്കു പരിഹാരമായി കേന്ദ്ര സർക്കാർ കണ്ടത് വിത്തിനുള്ളതെടുത്ത് നിത്യച്ചെലവ് കഴിക്കുക എന്നു പറയുന്നതുപോലെ റിസർവ് ബാങ്കിലെ കരുതൽ ധനവും ലാഭത്തിൽ പ്രവർത്തിക്കുന്നത് ഉൾപ്പടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയുമാണ്. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുക എന്നു പറയുന്നതുപോലെ അതിഗുരുതരമായ പ്രതിസന്ധിക്കു താത്കാലിക ആശ്വാസം പോലും ആകുന്നില്ല ദീർഘവീക്ഷണമില്ലാത്ത ഈ നടപടികൾ.
വരാൻ പോകുന്ന വലിയ വിപത്തുകൾ
ഇത്രയും ഗുരുതരമായ പ്രതിസന്ധിയിലൂടെ രാജ്യത്തെ സന്പദ്വ്യവസ്ഥ കടന്നുപോകുന്പോഴാണ് കൂനിൻമേൽ കുരു പോലെ കൊറോണ എന്ന മഹാദുരന്തം എത്തുന്നത്. മഹാമാരിക്കു പ്രതിരോധമായി പൂർണ അടച്ചിടൽ വന്നതോടെ സന്പദ്വ്യവസ്ഥ പൂർണമായും നിശ്ചലമായി. ഗുർഗാവോണ്, അഹമ്മദാബാദ്, മുംബൈ, മംഗലാപുരം, കോയന്പത്തൂർ, കോൽക്കത്ത, ജംഷഡ്പുർ, റൂർക്കല, ഇൻഡോർ, റായ്പുർ തുടങ്ങി രാജ്യത്തെ മുഴുവൻ വ്യവസായ നഗരങ്ങളുംനിശ്ചലമായി. കൊറോണ ദുരന്തം മൂലം രാജ്യത്തെ പ്രധാനപ്പെട്ട മേഖലകൾക്ക് ഉണ്ടാകാൻ പോകുന്ന വരുമാന, തൊഴിൽ നഷ്ടത്തിന്റെ ഏകദേശ ചിത്രം താഴെ പറയും വിധമാണ്.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലിയെടുക്കുന്ന നാലു കോടി ആളുകളിൽ 12 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് കണക്കുകൂട്ടുന്നു. പ്രതീക്ഷിക്കുന്ന വരുമാന നഷ്ടം പതിനോരായിരം കോടി രൂപ. നിലവിൽ 3.5 ലക്ഷം ജീവനക്കാരുള്ള, 2. 2 ലക്ഷം കോടി നിക്ഷേപമുള്ള വ്യോമയാന മേഖലക്ക് അടുത്ത രണ്ടു മാസം കൊണ്ട് മാത്രം 4,200 കോടി രൂപയുടെ സാന്പത്തിക നഷ്ടം കണക്കാക്കുന്നു. 59 ലക്ഷം കോടി രൂപ ആസ്തിയും 4.6 കോടി ആളുകൾ ഉപജീവനത്തിന് ആശ്രയിക്കുന്നതുമായ ചെറുകിട വ്യാപാര മേഖലയിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ 1.1 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കണക്കാക്കുന്നു.
73 ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്ന ഹോട്ടൽ വ്യവസായത്തിൽ 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് പ്രവചിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് 35% തൊഴിൽ നഷ്ടവും 50 ലക്ഷം ആളുകൾ തൊഴിലിന് ആശ്രയിക്കുന്ന ഓണ്ലൈൻ കാർ ടാക്സി മേഖലയിൽ 40- 50 % തൊഴിൽ നഷ്ടവും പ്രതീക്ഷിക്കുന്നു. അതുപോലെ ഉത്പാദനം നിർത്തിവച്ചിരിക്കുന്ന ചെറുകിട കാർ നിർമാണ യൂണിറ്റുകളും വൻകിട വാണിജ്യ വാഹന നിർമാണ യൂണിറ്റുകളും സമീപ ഭാവിയിൽ അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്നാണ് സാന്പത്തിക നിരീക്ഷകർ പ്രവചിക്കുന്നത്.
ഉത്തേജന പാക്കേജുകൾ അനിവാര്യം
ഇന്ത്യയെ കാത്തിരിക്കുന്ന ഈ സാന്പത്തിക മഹാദുരന്തത്തിന് കുറച്ചെങ്കിലും ആശ്വാസകരമാവുക സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആവശ്യമായ ഉത്തേജക പാക്കേജുകളുടെ പ്രഖ്യാപനമാണ്. ഇപ്പോൾ പ്രഖ്യാപിച്ച സാന്പത്തിക പദ്ധതികൾക്കൊപ്പം ഉത്തേജക പാക്കേജുകളും അനിവാര്യമാണ്. കൊറോണ വെല്ലുവിളി നേരിടുന്ന അമേരിക്ക ഒരു ലക്ഷം കോടി ഡോളറിന്റെയും ഫ്രാൻസ് 4500 കോടി യൂറോയുടെയും, ഇറ്റലി 2500 കോടി യൂറോയുടെയും ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സന്പദ് വ്യവസ്ഥയിലുള്ള ശുഭാപ്തി വിശ്വാസവും ജനങ്ങളുടെ ആത്മവിശ്വാസവും വർധിപ്പിക്കാൻ ധീരമായ സാന്പത്തിക നടപടികൾ ആവശ്യമാണ്.
കർഷകർക്ക് രണ്ടായിരം രൂപ പ്രഖ്യാപിച്ചതിനൊപ്പം 38 കോടിയോളം വരുന്ന ജൻ ധൻ അക്കൗണ്ടുകൾ വഴി അടിയന്തരമായുള്ള സാന്പത്തിക വിതരണം, വൻകിട ഇടത്തരം- ചെറുകിട വ്യവസായങ്ങൾക്കുള്ള പലിശ നിരക്കിൽ ഇളവ്, എല്ലാത്തരം ബാങ്ക് വായ്പ കൾക്കുമുള്ള പലിശ ഇളവുകൾ, എല്ലാത്തരം തിരിച്ചടവുകൾക്കു മുള്ള മോറട്ടോറിയം തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ മാത്രമേ വരാൻ പോകുന്ന ദുരന്തത്തെ അതിജീവിക്കാൻ കഴിയുകയുള്ളൂ. ജനങ്ങളുടെ പണലഭ്യത ഉറപ്പുവരുത്തണം. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കുന്നില്ലെങ്കിൽ അതിരൂക്ഷമായ പ്രതിസന്ധിയാണ് ഇന്ത്യ സമീപഭാവിയിൽ നേരിടാൻ പോകുന്നത്.
രണ്ടു മാസം കൊണ്ടുമാത്രം ഓഹരി വിപണിയിൽ 35% ഇടിവുണ്ടായത് രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ എങ്ങോട്ടാണ് എന്നതിന്റെ കൃത്യമായ സൂചനകളാണ്. അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ നടപ്പു സാന്പത്തിക വർഷം മൂന്ന് ശതമാനത്തിനു മുകളിൽ ഇന്ത്യയുടെ സാന്പത്തിക വളർച്ച എത്തുകയുള്ളൂ എന്നാണ് സാന്പത്തിക വിദഗ്ധരുടെ പ്രവചനം. പ്രവചനങ്ങളാണോ അതിനെ മറികടക്കാൻ പോകുന്ന അദ്ഭുതങ്ങളാണോ ഇന്ത്യയുടെ സന്പദ് വ്യവസ്ഥയിൽ സംഭവിക്കാൻ പോകുന്നതെന്നു കാത്തിരുന്ന് കാണാം.
പ്രഫ. റോണി കെ. ബേബി