രാജ്യവ്യാപക ഭീതി പരത്തി കോവിഡ്-19ന്റെ ഹോട്ട് സ്പോട്ടായി മാറിയ ഡൽഹി നിസാമുദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ ചൂണ്ടി സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിന്റെ കർശന ജാഗ്രതാ നിർദേശം. തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ കർശന പരിശോധനകൾക്കു വിധേയമാക്കി ആവശ്യമെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ക്വാറന്റൈനിൽ വിടുകയോ ചെയ്യണമെന്നാണു നിർദേശം. സമ്മേളനത്തിൽ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളിലെ 134 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
വിലക്ക് ലംഘിച്ചു സമ്മേളനം നടത്തിയതിന് തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദ് കന്ധൽവി അടക്കം ഏഴ് പേർക്കെതിരേ കേസെടുത്തു.
ഇതിൽ മൗലാന സാദിനെ മാർച്ച് 28 മുതൽ കാണാനില്ല. കോവിഡ് പ്രതിരോധത്തിനായി സർക്കാർ പുറപ്പെടുവിച്ച സാമൂഹിക അകലം ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ കണക്കിലെടുക്കേണ്ടെന്ന് ആഹ്വാനം ചെയ്യുന്ന ഡൽഹി മർക്കസ് എന്ന യൂ ട്യൂബ് ചാനലിന്റെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. മർക്കസ് നിസാമുദീൻ ഒഴിപ്പിക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങളിൽ ആറു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എല്ലാവിധ മുന്നറിയിപ്പുകളും കാറ്റിൽ പറത്തി നൂറുകണക്കിനാളുകൾ നിലത്ത് അടുങ്ങിക്കിടക്കുന്ന കാഴ്ചയാണു കാണുന്നത്. ഇന്ത്യാ ടുഡേ ചാനലാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
നിസാമുദീനിൽ നിന്നു മടങ്ങിയ വൈറസ് വാഹകർ രാജ്യവ്യാപകമായി സഞ്ചരിച്ചതു കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തകർ മടങ്ങിയ അഞ്ച് ട്രെയിനുകളിലെ യാത്രക്കാർക്കായി വ്യാപക തെരച്ചിലും കണ്ടെത്തിയവർക്ക് പരിശോധനകളും നടക്കുകയാണ്.
• ന്യായീകരിക്കാനാകില്ല: തബ്ലീഗ് സമ്മേളനത്തെ താലിബാൻ മോഡൽ കുറ്റകൃത്യം എന്നു വിശേഷിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. രാജ്യം കനത്ത ജാഗ്രതയിൽ നിൽക്കുന്പോൾ ഇത്തരമൊരു പരിപാടി ന്യായീകരിക്കാനാകില്ല- മന്ത്രി പറഞ്ഞു.
• എല്ലാവരെയും ഒഴിപ്പിച്ചു: നിസാമുദീൻ മർക്കസിൽനിന്ന് ഇന്നലെ 2361 പേരെ ഒഴിപ്പിച്ചുവെന്നും 617 പേരെ നിരീക്ഷണത്തിലാക്കിയെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 36 മണിക്കൂർ നീണ്ട തീവ്ര പരിശ്രമങ്ങൾക്കൊടുവിൽ ഇന്നലെ പുലർച്ചെ നാലോടെയാണ് ഇവിടം പൂർണമായി ഒഴിപ്പിച്ചത്.
• കരിന്പട്ടികയിൽ: ടൂറിസ്റ്റ് വീസയിലെത്തി തബ്ലീഗ് ജമാ അത്തിന്റെ പരിപാടിയിൽ പങ്കെടുത്ത മുന്നൂറോളം വിദേശികളെ കരിന്പട്ടികയിൽ പെടുത്തും.
• കേസെടുത്തു: നിസാമുദീനിൽ വിലക്കു ലംഘിച്ചു ചടങ്ങു നടത്തിയതിന് മൗലാന സാദ്, സീഷാൻ, മുഫ്തി ഷെഹ്സാദ്, എം. സെയ്ഫി, യൂനുസ്, മൊഹമ്മദ് സൽമാൻ, മൊഹമ്മദ് അഷ്റഫ് എന്നിവർ ഉൾപ്പടെ ഏഴ് പേർക്കെതിരേ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
• വീഡിയോ വിവാദം: സർക്കാർ നിർദേശിച്ച സാമൂഹിക അകലം ഉൾപ്പെടെയുള്ള ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഡൽഹി പോലീസ് കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കുകയാണ്. കൊറോണ വൈറസ് മുന്നറിയിപ്പ് മുസ്ലിംകളെ തമ്മിൽ അകറ്റിനിർത്താനുള്ള ഗൂഢാലോചനയാണ്. മരണത്തിൽനിന്ന് ഓടിയൊളിക്കാൻ കഴിയില്ല. വൈറസ് ഉണ്ടെന്നത് ശരിയാണ്. പക്ഷേ, എഴുപതിനായിരം മലക്കുകൾ തന്നോടൊപ്പമുണ്ടെന്നും അവർക്ക് തന്നെ രക്ഷിക്കാൻ കഴിയില്ലേ എന്നുമാണ് വീഡിയോ ദൃശ്യത്തിൽ ഒരാൾ പറയുന്നത്.
കൂടുതൽ കൂടിച്ചേരലുകൾ നടത്തേണ്ട സമയമാണിത്. രോഗം പകർന്നേക്കാം പക്ഷേ, ഒരേ പാത്രത്തിൽനിന്ന് ആഹാരം കഴിക്കുന്നത് ഗുണകരമാകുമെന്നും വീഡിയോയിൽ സംസാരിക്കുന്നയാൾ പറയുന്നു. വീഡിയോ വിശദമായി പരിശോധിച്ചു കൂടുതൽ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സെബി മാത്യു
20 സംസ്ഥാനങ്ങളിൽ ജാഗ്രത
ന്യൂഡൽഹി: നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 4,000 പേരിൽ ഡൽഹിയിലുള്ള 24 പേർക്ക് കോവിഡ്-19. ഉത്തരാഖണ്ഡിൽനിന്ന് പങ്കെടുത്ത 26 പേരും ഡൽഹിയിൽ നിരീക്ഷണത്തിലാണ്. പഞ്ചാബ്-ഒന്പത്, ഹരിയാന-22, ഗുജറാത്ത് -13, മധ്യപ്രദേശ് -107, ഹിമാചൽ-17, ആസാം-456, മേഘാലയ-ഏഴ് , മണിപ്പൂർ -10, ജാർഖണ്ഡ് -11 പേർ എന്നിങ്ങനെ എത്തിയിരുന്നു.
യുപിയിൽനിന്നെത്തിയ 157ൽ ആറ് പേർക്കു കോവിഡ് സ്ഥിരീകരിച്ചു. തെലുങ്കാനയിൽനിന്നു പങ്കെടുത്ത 386 പേരിൽ 49 പേർക്കും ജമ്മു കാഷ്മീരിൽനിന്നുള്ള 850 പേരിൽ 25 പേർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിൽനിന്നു പങ്കെടുത്ത 59 പേരുടെ പരിശോധന നടക്കുന്നു. കർണാടകയിൽനിന്നുള്ള 45 പേരിൽ ഒരാൾക്ക് സ്ഥിരീകരിച്ചു. ആന്ധ്രയിലെ 711 പേരിൽ 29 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ഒഡീഷയിൽനിന്നെത്തിയ മൂന്നു പേരും നിരീക്ഷണത്തിലാണ്. ആൻഡമാനിൽനിന്നുള്ള പതിനൊന്ന് പേരിൽ ഒൻപത് പേരുടെയും തമിഴ്നാട്ടിൽനിന്നെത്തിയ 1500 പേരിൽ 24 പേരുടെയും ഫലം പോസിറ്റീവാണ്.