യൂറോപ്പിൽ കൊറോണവൈറസ് ഏറ്റവും രൂക്ഷമായി മരണനൃത്തം ചവിട്ടിയ രാജ്യങ്ങളാണ് ഇറ്റലിയും സ്പെയ്നും ഫ്രാൻസും. മൂന്നിടങ്ങളിലും മരണസംഖ്യയും രോഗവ്യാപനത്തിന്റെ തോതും ഗണ്യമായി കുറഞ്ഞതോടെ യൂറോപ്പിനാകെ ആത്മവിശ്വാസം കൈവരുന്നു. വൈറസിനെ സന്പൂർണമായി പരാജയപ്പെടുത്താൻ ഇനി അധികം വൈകില്ലെന്ന പ്രതീക്ഷയാണ് ഉയരുന്നത്. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ് നിയന്ത്രണങ്ങളിൽ ഇളവും പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇറ്റലിക്കു പ്രതീക്ഷ
ഇറ്റലിയിൽ ശനിയാഴ്ച 415 പേരാണ് മരിച്ചത്. രോഗവ്യാപനത്തിന്റെ തോത് തുടർച്ചയായ ആറാം ദിവസവും കുറവ് രേഖപ്പെടുത്തി. രാജ്യത്തിപ്പോൾ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 26,000 പിന്നിട്ടു.
സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ ലോക്ക്ഡൗണ് മൂന്നു ഘട്ടമായി പിൻവലിക്കാനുള്ള തീരുമാനത്തിന്റെ വിശദാംശങ്ങൾ സർക്കാർ വൈകാതെ പുറത്തുവിടുമെന്നാണു പ്രതീക്ഷിക്കുന്നത്. മേയ് മൂന്നിനാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളുടെ കാലാവധി അവസാനിക്കുന്നത്.
ശനിയാഴ്ച 369 പേർകൂടി മരിച്ച ഫ്രാൻസിൽ തുടരെ പതിനേഴാം ദിവസവും പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. രാജ്യത്താകെ മരിച്ചവരുടെ എണ്ണം 22,600 കടന്നു. ആശുപത്രികൾക്കു പുറത്തു മരിക്കുന്നവരെയും രാജ്യം ഔദ്യോഗിക കണക്കുകളിൽ പരമാവധി ഉൾപ്പെടുത്തുന്നുണ്ട്.
രോഗമുക്തി കൂടുന്നു
സ്പെയിനിൽ ദിവസേനയുള്ള മരണസംഖ്യയിൽ നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും പൊതുവിൽ സ്ഥിതി നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. 378 പേർ ശനിയാഴ്ച മരിച്ചു. വെള്ളിയാഴ്ച ഇതു നാലാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയായ 367 ആയിരുന്നു. രാജ്യത്താകെ മരിച്ചവരുടെ എണ്ണം ഇപ്പോൾ 23,000. ദിവസേന രോഗമുക്തി പ്രാപിക്കുന്നവരുടെ എണ്ണം പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണിപ്പോൾ. മഹാമാരി പടർന്നു പിടിച്ചശേഷം ആദ്യമായാണ് രാജ്യം അല്പമെങ്കിലും ആശ്വാസകരമായ ഈ സ്ഥിതിയിലേക്ക് എത്തുന്നത്.
ആത്മവിശ്വാസത്തോടെ ജർമനി
ജർമനിയിൽ വൈറസ് ബാധ ഏറ്റവും കുറഞ്ഞ സ്ഥിതിയിലേക്കു പോവുകയാണ്. വ്യാപനത്തിലും മരണനിരക്കിലും വളരെ കുറവാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. അതുപോലെതന്നെ സുഖം പ്രാപിച്ചുവരുന്നവരുടെ എണ്ണത്തിലുള്ള വർധനയുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണത്തിലും സീരിയസ് കേസുകളിലും ഉണ്ടാകുന്ന കുറവും പ്രതീക്ഷയേകുന്നു.
കൊറോണ പരിശോധനയ്ക്കു വിധേയമാക്കുന്നവരുടെ എണ്ണം ജർമനിയിൽ രണ്ടു ലക്ഷം കടന്നതും പ്രതിരോധത്തിനു സഹായിക്കുന്നു.
റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ജർമനിയിൽ കൊറോണ അണുബാധകളുടെ എണ്ണം ഞായറാഴ്ച 1,55,000 കടന്നു. ഇതിനുപുറമെ ശനിയാഴ്ച 140 പേർകൂടി മരിച്ചു, ആകെ മരണസംഖ്യ ആറായിരത്തോളമായി. കോവിഡ് -19 ബാധിതരായ 1,12,000 ആളുകൾ ഇതിനിടയിൽ സുഖം പ്രാപിച്ചു, കഴിഞ്ഞ ദിവസത്തേക്കാൾ 2,200 വർധന.
മരണനിരക്ക് കൂടുന്നു
ബെൽജിയം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ അൻപതിനായിരത്തിൽ(46,134) താഴെയാണെങ്കിലും മരണനിരക്കിൽ(7,094) വർധന കാണിക്കുന്നുണ്ട്. ആക്ടീവ് കേസുകൾ 30,000ഓളം വരും. സീരിയസ് കേസുകളാവട്ടെ 1,000 ൽ താഴെയുമാണ്. സുഖംപ്രാപിച്ചവർ 10,000 അധികമാണ്. നെതർലൻഡ്സും ഏകദേശം ബെൽജിയത്തിനൊപ്പമാണ്.
മരണം 4,500 കടന്നു. രോഗബാധിതരുടെ എണ്ണം 40,000ലേക്ക് അടുക്കുന്നു. സ്വീഡനിൽ മരണം 2,000 കടന്നപ്പോൾ സ്വിറ്റ്സർലൻഡിൽ 1,500 കടന്നു. ഈ രണ്ടു രാജ്യങ്ങളിലും(37,000/28,000) രോഗബാധിതരുടെ എണ്ണം ക്രമേണ കുറയുന്നതായിട്ടാണു കണക്കുകൾ കാണിക്കുന്നത്.
വേദനയായി ബ്രിട്ടൺ
കൊറോണയുടെ പേരിൽ യൂറോപ്പിന്റെ വേദനയായി മാറുന്നതു നിലവിൽ ബ്രിട്ടനാണ്. യുകെയിലെ ആശുപത്രി മരണങ്ങൾ ഇരുപതിനായിരം കടന്നു. ശനിയാഴ്ച 813 പേർ കൂടി മരിച്ചതോടെ ബ്രിട്ടനിലെ ആശുപത്രികളിൽ മരിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടു. എൻഎച്ച്എസ് സംവിധാനത്തിന്റെ തന്നെ പരാജയമാണിതെന്ന ആരോപണവും ശക്തമാകുന്നുണ്ട്.
മരണസംഖ്യ ഇരുപതിനായിരത്തിൽ താഴെ നിർത്താൻ സാധിച്ചാൽ അതുതന്നെ വലിയ നേട്ടമായിരിക്കുമെന്നാണ് സർക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നത്.
51 ദിവസം മുൻപാണ് ബ്രിട്ടനിൽ കൊറോണ വൈറസ് കാരണമുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത്. ആശുപത്രികളിൽ മരിച്ച അത്രയുംതന്നെ ആളുകൾ പുറത്തും മരിച്ചിട്ടുണ്ടാകുമെന്നും ഈ കണക്കുകൾ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
രാജ്യത്തു യഥാർഥ മരണസംഖ്യ അന്പതിനായിരത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്കുകൂട്ടൽ. ഇതിനിടെ, കൊറോണവൈറസ് ബാധയിൽനിന്നു മുക്തി പ്രാപിച്ചു വിശ്രമത്തിൽ കഴിഞ്ഞിരുന്ന പ്രധാനമന്ത്രി ബോറീസ് ജോണ്സണ് തിങ്കളാഴ്ച തന്റെ ചുമതലകൾ ഏറ്റെടുക്കും.