ജൂണ്‍ അവസാനം തുടങ്ങേണ്ട പാർലമെന്റിന്റെ വർഷകാല സമ്മേളനം നീട്ടിവയ്ക്കാനും ആലോചന. കൊറോണ വൈറസിന്റെ ഭീഷണി വിലയിരുത്തിയ ശേഷമാകും പാർലമെന്റ് സമ്മേളനം തീരുമാനിക്കുകയെന്ന് രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കി.
ലോക്ക്ഡൗണിനെ തുടർന്നു ’മിഷൻ കണക്ട്’ എന്ന ആശയത്തിന്റെ ഭാഗമായാണു എംപിമാർ അടക്കമുള്ളവരുമായി നായിഡു നടത്തിയ ആശയവിനിമയത്തിനിടെയാണ് പാർലമെന്റ് സമ്മേളനത്തിന്റെ അനിശ്ചിതാവസ്ഥ വ്യക്തമാക്കിയത്. മുൻ രാഷ്ട്രപതിമാരായ പ്രണാബ് മുഖർജി, പ്രതിഭാ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, ദേവഗൗഡ, ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, മുൻ ചീഫ് ജസ്റ്റീസുമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഗുലാം നബി ആസാദ്, ജെ.പി. നഡ്ഡ, എ.കെ. ആന്റണി, ശരത് പവാർ, മല്ലികാർജുൻ ഖാർഗെ, ചന്ദ്രബാബു നായിഡു, സീതാറാം യെച്ചൂരി, ഡി. രാജ അടക്കമുള്ള നേതാക്കൾ, 240ലേറെ എംപിമാർ എന്നിവരുമായി വീഡിയോയിലൂടെയോ ടെലിഫോണിലൂടെയോ നായിഡു സംസാരിച്ചു.
കഴിഞ്ഞ വർഷം ജൂണ്‍ 20 മുതൽ ഓഗസ്റ്റ് ഏഴു വരെയായിരുന്നു പാർലമെന്റ് വർഷകാല സമ്മേളനം. ഏപ്രിൽ മൂന്നിന് അവസാനിക്കേണ്ടതായിരുന്ന കഴിഞ്ഞ ബജറ്റ് സമ്മേളനം കോവിഡിനെ തുടർന്ന് മാർച്ച് 23ന് അവസാനിപ്പിച്ചിരുന്നു.