സനാ: സൗദിയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു. ഷറൂറാ പ്രവശ്യയിലെ ഒരു സൈനിക കേന്ദ്രത്തിനു നേർക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തതായി ഹൂതി വസ്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരീ അറിയിച്ചു.
ഷറൂറായിൽ സൈറൺ മുഴങ്ങിയെങ്കിലും ആളപായമോ നാശമോ ഉണ്ടായില്ലെന്നാണ് സൗദി വൃത്തങ്ങൾ പ്രതികരിച്ചത്. അതേസമയം യമൻ അതിർത്തിയോടു ചേർന്ന തവാൽ പ്രദേശത്ത് ഹൂതികൾ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു; ഒരു മോസ്കിനും കുറച്ചു കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.
ബാബ് അൽ മൻഡെപിനോടു ചേർന്ന യെമൻ തീരപ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് സൗദിക്കു നേർക്ക് ആക്രമണങ്ങളുണ്ടായത്. സൗദിയും യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ബോംബിടുന്നുണ്ട്. 48 മണിക്കൂറിനിടെ 129 ആക്രമണങ്ങളുണ്ടായി എന്നാണ് ഹൂതികൾ അറിയിച്ചത്.
ഇതിനിടെ, ഹൂതികളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി യെമനിലെ ഔദ്യോഗിക ഭരണകൂട സേന നീക്കം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.