പ്രതീകാത്മക ചിത്രം
മലപ്പുറം: കോട്ടയ്ക്കൽ ചങ്കുവെട്ടി മിനി റോഡിന് സമീപം മഹാരാഷ്ട്ര സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തി തട്ടിപ്പറിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. താനൂര്‍ സ്വദേശി മുഹമ്മദ് ഹാഷിം (21) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ നാലിന് പുലര്‍ച്ചെ നാലോടെയാണ് സംഭവമുണ്ടായത്. മഹാരാഷ്ട്ര സ്വദേശി ആര്യവൈദ്യശാലയിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു പേര് ഇയാളുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്. സംഭവത്തിന് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിനൊപ്പം ലഭ്യമായ മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിലെ ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലിസ്
പറയുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ഹാഷിമിനെ പൊലിസ് പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ പ്രതിക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പരിശോധനയും വിവര ശേഖരണവും തുടരുകയാണ്.