പ്രതീകാത്മക ചിത്രം
ആറ്റിങ്ങൽ: മങ്കാട്ടുമൂലയിൽ കോളജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ ശോഭക് (ശ്രീക്കുട്ടൻ-20) ആണ് അറസ്റ്റിലായത്.
സംഭവത്തിൽ ഇയാൾക്കൊപ്പം പങ്കെടുത്ത പ്രായപൂർത്തിയാകാത്തയാളെയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്, ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
അറസ്റ്റിലായ ശോഭക് ലഹരിക്കച്ചവടം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തോന്നയ്ക്കൽ ശ്രീസത്യസായി ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥി ശ്രീകാര്യം സ്വദേശി വിഘ്നേഷിനാണ് (19) വെട്ടേറ്റത്.
പഠനം കഴിഞ്ഞ് വീട്ടിലേക്കുപോകാൻ മങ്കാട്ടുമൂല ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് വിഘ്നേഷിനെ ആക്രമിച്ചത്. തലയ്ക്കു വെട്ടേറ്റ വിഘ്നേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോളജ് വിദ്യാർഥികൾ മങ്കാട്ടുമൂല ജംഗ്ഷനിൽ കൂട്ടംകൂടി നിൽക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളായ പ്രതികൾ നേരത്തേ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പൊലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയിട്ടുള്ളത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ ആറ്റിങ്ങൽ പൊലിസ് രാത്രിയിൽ തെരച്ചിൽ നടത്തി പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിക്കാനായി മങ്കാട്ടുമൂലയ്ക്കു സമീപം ക്രിമിനൽസംഘം രഹസ്യകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഈ കേന്ദ്രത്തിലും വെള്ളിയാഴ്ച പൊലിസ് സംഘം പരിശോധന നടത്തി.
Tags : College Student Attacked Injured Arrest Police