ടെൽ അവീവ്: തെക്കൻ ലബനനിൽ ഇസ്രേലി ഇന്നലെയും ആക്രമണം തുടർന്നു. ടൈർ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ വ്യോമാക്രമണമുണ്ടായി. മൂന്നു പേരെങ്കിലും കൊല്ലപ്പെട്ടതായി ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടൈർ നഗരത്തിൽ ഇസ്രേലി യുദ്ധവിമാനങ്ങൾ ഇന്നലെ രാവിലെ ബോംബിട്ടു. ശ്രിഫ, ഹാരിസ് എന്നീ പ്രദേശങ്ങളിലും ബോംബ് വീണു. കഫർ റുമാനെ എന്ന സ്ഥലത്ത് ഡ്രോൺ ആക്രമണമുണ്ടായി. നെബാത്തിയെ, കഫർ സർ തുടങ്ങിയ സ്ഥലങ്ങളിലും ഇസ്രേലി ആക്രമണമുണ്ടായി.
ടൈറിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രേലി സേന നിർദേശിച്ചിരിക്കുകയാണ്. തെക്കൻ ലബനനിലെ ക്രിസ്ത്യൻ മേഖലയിലുള്ളവരെയും ഇതിൽ ഉൾപ്പെടുത്തി. മുന്‍പത്തെ നിർദേശങ്ങളിൽ ക്രിസ്ത്യൻ മേഖലയെ ഒഴിവാക്കിയിരുന്നതാണ്. ജനങ്ങൾ പലായനം തുടങ്ങിയെന്നാണു റിപ്പോർട്ട്.
കഴിഞ്ഞദിവസം ഇറാനും ഇസ്രയേലും പരസ്പരം ആക്രമിച്ചിരുന്നു. ലബനനിലെ ആക്രമണത്തിന്റെ പേരിലാണ് ഇറാൻ ഇസ്രയേലിലേക്കു മിസൈലുകൾ തൊടുത്തത്. മറുപടിയായി ടെഹ്റാൻ അടക്കം ഇസ്രേലി സേന ബോംബിട്ടു.
ഹിസ്ബുള്ളയ്ക്കെതിരായ നീക്കം തുടർന്നാൽ ഇസ്രയേലിൽ ആക്രമണം തുടരുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.
ടെഹ്റാൻ: തിങ്കളാഴ്ചത്തെ ഇസ്രേലി ആക്രമണത്തിൽ ഇറാനിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു.
ഇറേനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടെഹ്റാനു സമീപം വ്യോമപ്രതിരോധ യൂണിറ്റിൽ പോസ്റ്റ് ചെയ്തിരുന്ന സൈനികരാണു കൊല്ലപ്പെട്ടത്.