ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങിയത് അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ ചർച്ചയാകുന്നു. ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങൾ നോർവീജിയൻ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ് ചെയ്യുകയും, ഇത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം രാഷ്ട്രീയ ആയുധമായി മാറിയത്.
ഓസ്ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിംഗ് ആവശ്യപ്പെട്ടത്. എന്നാൽ ചോദ്യങ്ങളെ ഗൗനിക്കാതെ പ്രധാനമന്ത്രി നടന്നുനീങ്ങുകയായിരുന്നു.
"പ്രധാനമന്ത്രി മോദി, ലോകത്ത് ഏറ്റവും സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്തുന്ന രാജ്യത്തുനിന്നുള്ള ചോദ്യങ്ങളെ നേരിടാൻ നിങ്ങളെന്തുകൊണ്ട് തയ്യാറാകുന്നില്ല?"എന്ന് ഹെല്ലെ ലിംഗ് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
പിന്നീട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ, "ഇന്ത്യൻ പ്രധാനമന്ത്രി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്ന് എനിക്കറിയാമായിരുന്നു, ഞാൻ അത് പ്രതീക്ഷിച്ചിരുന്നുമില്ല" എന്ന് ഹെല്ലെ ലിംഗ് എഴുതി. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന കാര്യവും അവർ പോസ്റ്റിൽ ഓർമിപ്പിച്ചു. നെതർലൻഡ്സ് സന്ദർശന വേളയിലും മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ പ്രധാനമന്ത്രി അഭിമുഖീകരിച്ചിരുന്നില്ല.
ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്."ഒന്നും മറച്ചുവെക്കാനില്ലാത്തപ്പോൾ ഒന്നും പേടിക്കേണ്ടതില്ല" എന്ന് രാഹുൽ ഗാന്ധി കുറിച്ചു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്നോടുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
Tags : Prime Minister Rahul Gandhi MEA Latest News