ഡെൽറ്റ സ്റ്റേറ്റ്: നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിൽ നടന്ന അലു-ഡോ ഫെർട്ടിലിറ്റി ഉത്സവത്തിനിടെ സ്ത്രീകൾക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. ഓരാമുഡു കമ്യൂണിറ്റി ആഘോഷിക്കുന്ന ഈ ഉത്സവത്തിനിടെ സ്ത്രീകളെ തെരുവിലൂടെ ഓടിക്കുകയും ആൾക്കൂട്ടം ചേർന്ന് വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നരാക്കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.
പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ പുരുഷന്മാരും ആൺകുട്ടികളും അടങ്ങുന്ന സംഘം വേട്ടയാടുകയും വസ്ത്രങ്ങൾ ബലമായി നീക്കം ചെയ്ത് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. മിക്ക ഇരകളും അടുത്തുള്ള സർവകലാശാലയിലെ വിദ്യാർഥിനികളാണെന്ന് കരുതപ്പെടുന്നു.
മോട്ടോർ സൈക്കിളിൽ എത്തിയ തന്നെ ആൾക്കൂട്ടം വളയുകയും വസ്ത്രങ്ങൾ പൂർണമായും വലിച്ചുകീറി അപമാനിക്കുകയും ചെയ്തുവെന്ന് ഒരു വിദ്യാർഥിനി വെളിപ്പെടുത്തി. തന്നെ മർദിക്കുകയും ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തതായും ഇവർ പറഞ്ഞു. ഒടുവിൽ ഒരു വഴിപോക്കനാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ജനക്കൂട്ടം ഈ അക്രമങ്ങൾ നോക്കിനിൽക്കുകയും ചിലർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ സാധാരണവൽക്കരിക്കപ്പെടുന്നത് ഭയാനകമാണെന്ന് ലിംഗാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക കമ്യൂണിറ്റി നേതാവിനെയും നാല് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയതായും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെൽറ്റ സ്റ്റേറ്റ് പോലീസ് കമ്മീഷണർ ഐന അഡെസോള അറിയിച്ചു.